കനത്ത മഴ തുടരുന്നു; വയനാട് ഒറ്റപ്പെടൽ ഭീഷണിയിൽ
കല്‍പ്പറ്റ: കനത്ത മഴ തുടരുന്നതിനാൽ മലയോര ജില്ലയായ വയനാട് ഒറ്റപ്പെടുന്നു. മറ്റ് ജില്ലകളില്‍ നിന്ന് വയനാട്ടിലേക്ക് ഉള്ള പ്രധാന പ്രവേശന കവാടമായ താമരശ്ശേരി ചുരത്തിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. പേര്യ ചുരത്തിലും പാല്‍ച്ചുരത്തിലും ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിരിക്കയാണ്. മറ്റ് വഴികളിലൂടെയുള്ള ഗതാഗതത്തിലും നിലവില്‍ പ്രശ്‌നങ്ങള്‍ ഉണ്ട്.
ചുരത്തിന്റെ പല ഭാഗവും ഇടിഞതിനാലും
അടിവാരത്തും ഈങ്ങാപ്പുഴയിലും വെള്ളം കയറിയതിനെ തുടര്‍ന്നുമാണ് താമരശ്ശേരി ചുരത്തില്‍ ഗതാഗതം നിര്‍ത്തിവെച്ചത്. പാല്‍ച്ചുരത്തില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്നും ഗതാഗതം തടസ്സപ്പെട്ടു. പ്രധാന പ്രവേശന കവാടമായ താമരശ്ശേരി ചുരം വഴിയുള്ള വാഹനങ്ങള്‍ കുറ്റ്യാടി വഴി തിരിച്ച് വിട്ടിരിക്കയാണ്. ബീച്ചനഹള്ളി ഡാമിന്റെ ഷട്ടറുകൾ തുറക്കാൻ വൈകിയാൽ വയനാട്ടിൽ പൊടുന്നനെ വെള്ളപ്പൊക്കമുണ്ടാകും. മുൻ വർഷങ്ങളിൽ പലപ്പോഴും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്.കർണാടകയിൽ പരമാവധി ജല സംഭരണത്തിന് വേണ്ടിയാണ് ബീച്ചനഹള്ളി ഡാമിന്റെ ഷട്ടർ തുറക്കാതിരിക്കുന്നത്.
കനത്ത മഴ തുടരുന്നതിനാല്‍ ജില്ലയില്‍ വ്യാപകമായ നാശനഷ്ട്ടമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഏകദേശം നൂറോളം വീടുകൾ തകർന്നു. 'താഴ്ന്ന പ്രദേശങ്ങളെല്ലാം കഴിഞ്ഞ ദിവസം തന്നെ വെള്ളത്തിനടിയിലാണ്. പല സ്ഥലങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ആദിവാസികളെ ഉള്‍പ്പടെ നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചു.
പൊഴുതനയില്‍ കനത്ത മണ്ണിടിച്ചിലിനെ തുടര്‍ന്ന് അപകടത്തില്‍പെട്ടവരെ രക്ഷപ്പെടുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിലവില്‍ അവധി നല്‍കിയിരുന്നു. ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. കാരപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. എല്ലായിടത്തും കനത്ത ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. നാട്ടുകാരുടെ സഹായത്തോടെ റവന്യൂ വകുപ്പ് അധികാരികൾ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട് '
Leave a Reply