കനത്ത മഴ: വയനാട്ടിൽ 1572.447 ലക്ഷം രൂപയുടെ കൃഷിനാശം
വയനാട് ജില്ലയില്‍ ജൂലൈ 6 മുതല്‍ ജൂലൈ 12 വരെ 555.23 mm മഴയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതുവരെ 1572.447 ലക്ഷം രൂപയുടെ കൃഷിനാശം ഉണ്ടായിട്ടുണ്ട്. അതിശക്തമായ മഴയില്‍ ജൂലൈ 9-ാം തീയതി മുതല്‍ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറിയതിനാല്‍ റിലീഫ് ക്യാമ്പുകള്‍ തുടങ്ങേണ്ട സാഹചര്യം ഉണ്ടായി. ഇത് വരെയുള്ള കണക്ക് പ്രകാരം 41 ക്യാമ്പുകളിലായി 657 കുടുംബങ്ങളിലെ 2681 വ്യക്തികളെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്.
അണക്കെട്ടുകളിലെ ജല നിരപ്പ്
ബാണാസുര സാഗര്‍ – 773.3 MSL
കാരാപ്പുഴ – 758.20 MSL
ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ തഹസിൽദാരും വില്ലേജ് ഓഫീസര്‍മാരും ജിവനക്കാരും മുഴുവന്‍സമയവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുകയാണ്. പോലീസ്, ഫയർ ആൻഡ് റെസ്ക്യൂ സേനാ വിഭാഗങ്ങളുടെ സേവനവും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വളരെ അധികം ഉണ്ട്. കൂടാതെ ജില്ലയിലെ ആരോഗ്യം, പഞ്ചായത്ത്, പട്ടികവർഗ വികസനം എന്നീ വകുപ്പുകളിലെ ജീവനക്കാരും റെഡ്ക്രോസ്, മറ്റു സന്നദ്ധ സംഘടന പ്രവര്‍ത്തകരും സജീവമായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു വരുന്നുണ്ട്. എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും ആരോഗ്യ വകുപ്പ് പ്രത്യേക മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചു വരുന്നു.
ജില്ലാ കളക്ടർ ഇന്നലെ കോട്ടത്തറ യിലെ ദുരിതാശ്വാസ ക്യാമ്പുകളും ഇന്ന് പനമരം, മാനന്തവാടി ഗവ.ഹൈസ്കൂളിലെ ക്യാമ്പുകളും സന്ദർശിച്ച് വിലയിരുത്തി.
ജില്ല കലക്ടറുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം ജില്ലയിലെ എല്ലാ ഡപ്യൂട്ടി കലക്ടര്‍മാരും കലക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ടുമാരും, ജൂനിയര്‍ സൂപ്രണ്ടുമാരും എല്ലാ ക്യാമ്പുകളും സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങളും വിലയിരുത്തുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
പുഴകളിലും തോടുകളിലും മറ്റ് വെള്ളക്കെട്ടുള്ള ഇടങ്ങളിലും ഇറങ്ങരുതെന്നും സുരക്ഷിതരായിരിക്കാനായി പരമാവധി ശ്രദ്ധ ചെലുത്തണമെന്നും ജില്ലാ കലക്റ്റർ അഭ്യർത്ഥിച്ചു. ജില്ലാ കണ്ട്രോൾ റൂമും താലൂക്ക് കണ്ട്രോൾ റൂമുകളും 24 മണിക്കൂറും പ്രവർത്തന സജ്ജമാണന്നും കലക്ടർ അറിയിച്ചു.
Leave a Reply