മക്കിമല വയനാം പാലം: നാട്ടുകൂട്ടായ്മയുടെ മകുടോദാഹരണം.
തലപ്പുഴ: കനത്ത മഴയിൽ തകർന്ന തവിഞ്ഞാൽ പഞ്ചായത്തിലെ വയനാംപാലത്തിലൂടെ താത്കാലിക യാത്രാ സൗകര്യമൊരുക്കി നാട്ടുകാർ.ഇതോടെ 44-ാം മൈൽ കൈതക്കൊല്ലി വഴി മക്കിമലയിലേക്ക് ചെറുവാഹനങ്ങൾക്ക് ഇനി ഓടാൻ കഴിയും.എന്നാൽ ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്ക് ഇതുവഴി ഓടണമെങ്കിൽ പുതിയ പാലം തന്നെ നിർമ്മിക്കേണ്ടി വരും.ഈ പ്രദേശത്തെ നിരവധിയാളുകൾ ചേർന്നാണ് താത്കാലികമായി വയനാംപാലം ഗതാഗത യോഗ്യമാക്കിയത്.മണ്ണ്മാന്തി യന്ത്രത്തിന്റെ സഹായത്തോടെ തകർന്ന ഭാഗം കല്ലുംമണ്ണും ഉപയോഗിച്ചാണ് നന്നാക്കിയത്.ശക്തമായ മലവെള്ള പാച്ചിലിന്റെ കുത്തൊഴുക്കിൽ ആഴ്ചകൾക്ക് മുമ്പ് വയനാംപാലം തകരുകയും പുഴ ദിശമാറി ഒഴുകുകയും ചെയ്തിരുന്നു.ഇതുകാരണം നൂറ് കണക്കിനാളുകളാണ് വലഞ്ഞത്. പാലം തകരുകയും റോഡ് പലയിടങ്ങളിലായി ഇടിയുകയും ചെയ്തതോടെ ഇതുവഴിയുള്ള ബസ് സർവ്വീസ് നിലയ്ക്കുകയും ചെയ്തു.പൊയിൽ,കമ്പമല,കൈതക്കൊല്ലി എന്നീ പ്രദേശങ്ങളിലുള്ളവരാണ് വയനാംപാലം തകർന്നതോടെ ഏറ്റവും കൂടുതൽ ദുരിതത്തിലായത്.പുതിയിടം വഴി അഞ്ച് കിലോമീറ്ററോളം ചുറ്റിക്കറങ്ങിയാണ് ഈ പ്രദേശത്തുകാർ യാത്ര ചെയ്തു വരുന്നത്.ബസില്ലാത്തതിനാൽ ജീപ്പുകളെയും ഓട്ടോറിക്ഷകളെയും ആശ്രയിക്കേണ്ട സ്ഥിതിയായി.മക്കിമലയിൽ ഉരുൾപ്പൊട്ടലിന് സമാനമായ മണ്ണിടിച്ചിലാണ് ആഗസ്ത് ഒമ്പതിന് രാത്രി ഉണ്ടായത്.ഒപ്പം മക്കിമലയിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെ വനത്തിനുള്ളിലും വലിയ രീതിയിൽ മണ്ണിടിച്ചിലുണ്ടായി.ഇതുമൂലം മലവെള്ളം കുത്തിയൊലിച്ച് വയനാപാലം തകരുകയായിരുന്നു. മൂന്ന് പതിറ്റാണ്ടു മുമ്പാണ് വയനാം പാലം നിർമ്മിച്ചത്.പാലത്തിന് ഉയരം കുറവായത് പെട്ടെന്നുള്ള തകർച്ചയ്ക്ക് വഴിവെച്ചു.44-ാം മൈൽ – കൈതക്കൊല്ലി – മക്കിമല റോഡ് പൂർണ്ണതോതിൽ ഗതാഗത യോഗ്യമാകണമെങ്കിൽ വയനാംപാലത്ത് പുതിയ പാലം നിർമ്മിക്കുകയും ഈ റോഡിൽ ഒന്നര കിലോമീറ്ററോളം നീളത്തിൽ സംരക്ഷണ ഭിത്തി കെട്ടുകയും വേണം.റോഡും വയനാംപാലവും യുദ്ധകാല അടിസ്ഥാനത്തിൽ നന്നാക്കണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് നിവേദനം നൽകിയതായി പ്രദേശവാസിയും പൊതുപ്രവർത്തകനുമായ ടി.കെ.ഗോപി പറഞ്ഞു.
Leave a Reply