അപ്രതീക്ഷിത ഹർത്താലിൽ വലഞ്ഞ് വയനാട് കലോൽസവ നഗരി: ലക്ഷങ്ങളുടെ നഷ്ടം
സിജു വയനാട്, കെ. ജാഷിദ് , & ജിൻസ് തോട്ടുംകര.
വടുവൻചാൽ: പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ചിലവ് കുറച്ച് നടത്തുന്ന വയനാട് ജില്ലാ സ്കൂൾ കലോൽസവം അപ്രതീക്ഷിതമായുണ്ടായ ഹർത്താലിൽ വലഞ്ഞു.ജില്ലയിടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി മത്സരാർത്ഥികളും, രക്ഷിതാക്കളും, അധ്യാപകരും കലോൽസവത്തിന് എത്തിയിരിന്നു.എന്നാൽ മൽസരം തുടങ്ങാൻ വൈകിയത് മൂലം മിക്ക സ്റ്റേജിലെയും മൽസരങ്ങൾ വളരെ വൈകിയാണവസാനിച്ചത്. പ്രധാന വേദിയായ നീലക്കുറിഞ്ഞിയിൽ പുലർച്ചെ മൂന്നര വരെ മൽസരം നീണ്ടുപോയതും വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും ഒരു പോലെ വെട്ടിലാക്കി.മിക്ക സ്കൂളുകളും തങ്ങളുടെ മൽസരാർത്ഥികൾക്കായി കലോൽസവ നഗരിക്ക് സമീപത്തുള്ള പള്ളികളിലും മറ്റ് സ്വകാര്യ സ്ഥാപനങ്ങളിലുമായാണ് താമസ സൗകര്യം ഒരുക്കിയിരുന്നത്. എന്നാൽ പെട്ടന്നുണ്ടായ ഈ ഹർത്താലും തുടർന്നങ്ങോട്ട് കലോൽസവം മാറ്റിവച്ചതും അപ്രതീക്ഷിത തിരിച്ചടിയായതായി അധ്യാപകർ പറയുന്നു. കലോൽസവം മാറ്റിവച്ചതറിയാതെ പുലർച്ചെ സ്വകാര്യ വാഹനത്തിലെത്തിയ മൽസരാർത്ഥികളും രക്ഷിതാക്കളും അക്ഷരാർത്ഥത്തിൽ നിസഹായരായി. പുലർച്ചെ മൽസരം കഴിഞ്ഞ് വീട്ടിൽ പോകാമെന്ന് കരുതിയിരുന്നവർക്ക് വാഹന സൗകര്യം ലഭിക്കാതെ വന്നതും മറ്റൊരു തിരിച്ചടിയായി.
അപ്രതീക്ഷിത ഹർത്താലിൽ കലോൽസവത്തിനുണ്ടായ നഷ്ടം ലക്ഷങ്ങളുടെയാണ്. ഏകദേശം 2500 ഓളം പേർക്കുള്ള ഭക്ഷണം രാവിലെ തന്നെ തയ്യാറാക്കിയിരുന്നു. ഭക്ഷണം പാകം ചെയ്തതിനു ശേഷമാണ് കലോൽസവം മാറ്റിവച്ച വിവരം പാചകപ്പുരയിലുള്ളവരും അറിയുന്നത്. ഈ അധിക ഭക്ഷണം മണ്ണിൽ കുഴിച്ചുമൂടുകയല്ലാതെ മറ്റ് മാർഗങ്ങളില്ലാത്ത അവസ്ഥയാണ്.അതു പോലെ വാടകക്കെടുത്തവ മുതൽ ലൈറ്റ് ആൻഡ് സൗണ്ട്സ്, വിധികർത്താക്കളുടെ താമസം തുടങ്ങിയവക്കെല്ലാം ഇപ്പോൾ അധിക ചാർജ് നൽകേണ്ടി വരുമെന്നും അധികൃതർ പറയുന്നു. സാധാരണയായി സ്കൂൾ കലോൽസവം നടക്കുന്ന ജില്ലയെ ഹർത്താലിൽ നിന്നും ഒഴിവാക്കുകയാണ് പതിവ് എന്നാൽ പുലർച്ചെ മുതൽ ഹർത്താലനുകൂലികൾ കലോൽസവം നടക്കുന്ന സ്കൂളിനു മുന്നിൽ തന്നെ വാഹനം തടയുന്നതും കാണാമായിരുന്നു.
Leave a Reply