അടിസ്ഥാന ചികിത്സയ്ക്ക് പ്രാധാന്യം നല്‍കണം: സെമിനാര്‍
കൽപ്പറ്റ:
രോഗ ചികിത്സയില്‍ ചിലവുകുറഞ്ഞ രീതിക്ക് മുന്‍ഗണന നല്‍കാതെ അടിസ്ഥാന ചികിത്സയ്ക്കാവണം പ്രാധാന്യം നല്‍കേണ്ടതെന്ന് ആരോഗ്യ സെമിനാര്‍. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ ജില്ലാ ആരോഗ്യവകുപ്പിന്റേയും ആരോഗ്യകേരളം വയനാടിന്റേയും നേതൃത്വത്തില്‍ പ്രളയാനന്തര വയനാട്ടിലെ പോഷകാഹാര ശുചിത്വ പ്രതിസന്ധികള്‍; പ്രശ്‌നവും പരിഹാരവും എന്ന വിഷയത്തില്‍ സംവാദം നടത്തി. എന്തുകൊണ്ടാണ് രോഗങ്ങള്‍ ഉണ്ടാകുന്നതെന്ന് സെമിനാറില്‍ ചര്‍ച്ചചെയ്തു. പോഷകാഹാരക്കുറവ്, പരിസ്ഥിതി ശുചിത്വമില്ലായ്മ, വ്യക്തി ശുചിത്വമില്ലായ്മ, അമിതാഹാരം, മാനസിക സമ്മര്‍ദങ്ങള്‍, ശുദ്ധജലത്തിന്റെ കുറവ്, റേഡിയേഷന്‍, വായു മലിനീകരണം, പുകലവി, മദ്യപാനം, തെറ്റായ ജീവിത ശൈലികള്‍ തുടങ്ങിയവ പലവിധ രോഗങ്ങള്‍ക്ക് കാരണമാകുന്നു സെമിനാര്‍ വിലയിരുത്തി. ശുദ്ധവായു, ശുദ്ധജലം, വൃത്തിയുള്ള പരിസരം, സമീകൃതാഹാരം, വ്യക്തി ശുചിത്വം, മിതവ്യായാമം, മാനസികാരോഗ്യം എന്നിവ ശ്രദ്ധിച്ചും പുകവലി, മദ്യപാനം, മയക്കുമരുന്ന് അമിതാഹാരം എന്നിവ ഒഴിവാക്കിയും ആരോഗ്യം സംരക്ഷിക്കാന്‍ കഴിയുമെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു. പ്രമേഹം, പകര്‍ച്ച വ്യാധികള്‍, കാന്‍സര്‍ തുടങ്ങി വിവിധ രോഗങ്ങളുണ്ടാകാനുള്ള കാരണങ്ങളും സെമിനാറില്‍ ചര്‍ച്ച ചെയ്തു.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഇന്റേണല്‍ മെഡിസിന്‍ തലവന്‍ ഡോ. പി കെ ശശിധരന്‍ മുഖ്യപ്രഭാഷണം നടത്തി. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനില്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റായ ഗിരിജന്‍ ഗോപി ആദിവാസി മേഖലയിലെ പോഷക അഭാവം കാര്‍ഷികമേഖലയിലെ ഇടപെടലുകളിലൂടെ മറികടക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ചും ഇടപെടലുകളെക്കുറിച്ചും സംസാരിച്ചു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി.അഭിലാഷ്, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. നൂന മര്‍ജ, ജില്ല എന്‍ സി ഡി നോഡല്‍ ഓഫീസര്‍ ഡോ. പ്രിയ എന്നിവര്‍ ജില്ലയിലെ സവിശേഷ സാഹചര്യങ്ങള്‍ വിശദമാക്കി. ജില്ലാ യൂനിസെഫ് കണ്‍സള്‍ട്ടന്റ് ഡോ. ജി ആര്‍ സന്തോഷ് കുമാര്‍ സെമിനാര്‍ മോഡറേറ്റ് ചെയ്തു
Leave a Reply