പാരമ്പര്യ ഉഴിച്ചിൽ കേന്ദ്രത്തിന്റെ മറവിൽ മാൻ വേട്ട: മലമാൻ ഇറച്ചി സഹിതം രണ്ട് പേർ പിടിയിൽ
കല്‍പ്പറ്റ: ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വയനാട് വൈത്തിരി താലൂക്കില്‍പ്പെടുന്ന തലക്കൽ ചന്തു സ്മാരക ഉഴിച്ചിൽ കേന്ദ്രത്തിന്റെ മറവിൽ വൻ മൃഗവേട്ട. 15 കിലോ മല മാൻ ഇറച്ചി സഹിതം രണ്ടുപേരെ പിടി കൂടി . കഴിഞ്ഞ ദിവസം രാത്രിയാണ് ഈ മൃഗവേട്ട സംഘത്തെ പിടികൂടിയത്. സംഭവത്തിൽ കണിയാമ്പറ്റ സ്വദേശിയായ ശിവദാസൻ, ചൂരൽമല അരമ്പറ്റക്കുന്ന് സ്വദേശിയായ ബാബു എന്നിവരെയാണ് കൽപ്പറ്റ ഫ്ലയിങ് സ്ക്വാഡ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറായ എം പത്മനാഭന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അതിവിദഗ്ധമായി പിടികൂടിയത്. കൂടാതെ സംഭവത്തിൽ ഇനിയും പ്രതികൾ ഉണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. സംഭവവുമായി ബന്ധപ്പെട്ട് പിടികൂടാനുള്ള പ്രതികളിൽ പ്രധാനികൾ തലക്കൽ ചന്തു സ്മാരകം ഉഴിച്ചിൽ കേന്ദ്രം നടത്തുന്ന ബാലകൃഷ്ണനും ഇയാളുടെ സഹായികളായ കിഷോർ, മോഹൻ, കേശവൻ എന്നിവരുമാണ്. . ഇവർക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ലോക് ഡൗൺ മറവിൽ വയനാട് ജില്ലയിൽ ആകമാനം വന്യമൃഗ വേട്ടകൾ നടന്നുവരുന്നതായി ശ്രദ്ധയിൽപ്പെട്ടതിനാൽ വരും ദിവസങ്ങളിൽ നിരീക്ഷണങ്ങളും നടപടികളും ശക്തമാക്കുമെന്ന് കൽപ്പറ്റ ഫ്ലയിങ് സ്ക്വാഡ് വിഭാഗം അറിയിച്ചു. ഫ്ലയിംഗ് സ്ക്വാഡ് റേഞ്ചിലെ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ എം പത്മനാഭൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ സീ രജീഷ്, ജസ്റ്റിൻ ഹോൾഡൻ, ജോണി ആന്റണി, വിഷ്ണു വി പി എന്നിവരാണ് ഈ സംഘത്തെ പിടികൂടിയത്.
Leave a Reply