സാപിയൻസ്: മനുഷ്യരാശിയെ കുറിച്ചുള്ള ചോദ്യങ്ങൾക്കുള്ള മറുപടിയാണ്; കൈനാട്ടി പത്മപ്രഭ ഗ്രന്ഥാലയം 154-ാമത് പുസ്തക ചർച്ച അഭി പ്രായപ്പെട്ടു
കല്പറ്റ: മനുഷ്യരാശിയെ കുറിച്ചുള്ള നിരവധി ചോദ്യങ്ങൾ ക്കുള്ള മറുപടിയാണ് ഇസ്രായേൽ ഹീബ്രു സർവകലാശാലയിലെ ചരിത്രാധ്യാപകന് യുവാൽ നോവാ ഹരാരിയുടെ ‘സാപിയൻസ്-മനുഷ്യരാശിയുടെ ഒരു ഹ്രസ്വ ചരിത്രം’ എന്ന് പത്മപ്രഭ ഗ്രന്ഥാലയം 154-ാമത് പുസ്തക ചർച്ച അഭി പ്രായപ്പെട്ടു .
ഒന്നരലക്ഷം വർഷങ്ങൾക്ക് മുമ്പ് കുറഞ്ഞത് ആറു മനുഷ്യ സ്പീഷിസുകൾ ഭൂമിയിൽ അധിവസിച്ചിരുന്നു. ഇതിൽ ഹോമോ സാപിയൻസ് മാത്രമാണ് ഇന്ന് നിലനിൽക്കുന്നത്. ആധിപത്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ ഹോമോ സാപിയൻസ് വിജയിച്ചതെങ്ങനെ, സങ്കൽപങ്ങളിലും ഐതീഹങ്ങളിലും മനുഷ്യന് വിശ്വാസമുണ്ടായത് എങ്ങനെ തുടങ്ങിയ ഒട്ടേറെ സംശയങ്ങൾക്കുള്ള മറുപടി പുസ്തകത്തിൽ ചർച്ച ചെയ്യുന്നുണ്ട്. ധീരവും വിശാലവും ചിന്തോദ്ദീപകവുമായ സാപിയൻസ് മനുഷ്യരുടെ ശക്തിയും ചിന്തയും പ്രവർത്തികളും വിശ്വാസങ്ങളും രൂപപ്പെട്ടതെങ്ങനെയെന്ന് ചർച്ച ചെയ്യുന്നതിനൊപ്പം ചരിത്രത്തിലെയും ആധുനിക ലോകത്തിലെയും ഗൗരവമേറിയ ചോദ്യങ്ങളെയും സമീപിക്കുന്നുണ്ട്.
ചടങ്ങ് സി.വി. ജോയി ഉദ്ഘാടനം ചെയ്തു. മുട്ടിൽ ഡബ്ല്യു.എം.ഒ. ഹയർസെക്കൻഡറി പ്രിൻസിപ്പൽ പി.എ. ജലീൽ പുസ്തകമവതരിപ്പിച്ചു. സി. ദിവാകരൻ ചർച്ച നിയന്ത്രിച്ചു. പ്രസിഡന്റ് ടി.വി. രവീന്ദ്രന്, എം.എം. പൈലി, അമൃത ബാബു, ഏച്ചോം ഗോപി, വേലായുധൻ കോട്ടത്തറ, എം. ഗംഗാധരൻ, കെ.പി. ഷരീഫ എന്നിവർ സംസാരിച്ചു.
പത്മപ്രഭാ പൊതുഗ്രന്ഥാലയത്തിന്റെ 155-ാമത് പുസ്തക ചർച്ച ജനുവരി 10-ന് നടക്കും. ഇ.എം. ഹാഷിം എഴുതി ‘മാതൃഭൂമി ബുക്സ്’ പ്രസിദ്ധീകരിച്ച ‘റൂമി- ഉന്മാദിയുടെ പുല്ലാങ്കുഴൽ’ സൂപ്പി പള്ളിയാൽ അവതരിപ്പിക്കും.
Leave a Reply