വേനലിൽ വെന്തുരുകി വയനാട്
കൽപ്പറ്റ: ഏപ്രില്‍ മാസമെത്തിയതോടെ ജില്ലയിലും ചൂട് കനക്കുന്നു. ആഗോള താപനവും എല്‍മിനോ പ്രതിഭാസവും ഇനിയും ചൂട് വര്‍ധിപ്പിക്കുമെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍. വേനല്‍മഴ മാത്രമാണ് ജില്ലയുടെ ഇനിയുള്ള പ്രതീക്ഷ. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇനിയും ചൂടു വര്‍ധിക്കുമെന്ന് വ്യക്തമാകുന്നു. 2023 ഫെബ്രുവരി മാസം വയനാട് ജില്ലയില്‍ ഏറ്റവും കൂടിയ ചൂട് 32.8 ഡിഗ്രി സെല്‍ഷ്യസായിരുന്നു. ഏറ്റവും കുറവ് 13.7 ഡിഗ്രിയും. ഫെബ്രുവരി മാസത്തെ ശരാശരി ചൂട് 30 ഡിഗ്രി ആണ്. മാര്‍ച്ച് മാസം എത്തിയതോടെ പോയിന്റ് 7 ഡിഗ്രി വര്‍ധിച്ച് ശരാശരി ചൂട് 30.7 ആയി. മാര്‍ച്ച് മാസത്തില്‍ ജില്ലയിലെ ഏറ്റവും കൂടി ചൂട് 33.5 ഉം, ഏറ്റവും കുറഞ്ഞത് 15.9 ആയി രേഖപ്പെടുത്തി. ഏപ്രില്‍ മാസത്തില്‍ കഴിഞ്ഞ 13 ദിവസങ്ങളില്‍ 32 ഡിഗ്രിയോടടുത്ത് മൂന്ന് ദിവസങ്ങളില്‍ ചൂട് രേഖപ്പെടുത്തി. അഞ്ച് ദിവസം 30 ഡിഗ്രിക്ക് മുകളിലുമെത്തി.
ചിലയിടങ്ങളില്‍ നാമമാത്രമായെങ്കിലും വേനല്‍ മഴ ലഭിച്ചെങ്കിലും മറ്റ് ചില പ്രദേശങ്ങളില്‍ ചെറിയ മഴ പോലും പെയ്തില്ല. ഇനിയും ചൂട് വര്‍ധിക്കാനാണ് സാധ്യതയെന്നും, വേനല്‍ മഴയില്‍ മാത്രമാണ് പ്രതീക്ഷയെന്നും അമ്പലവയല്‍ പ്രാദേശിക ഗവേഷണ കേന്ദ്രത്തിലെ അസി.പ്രൊഫസര്‍ ഡോ.സജീഷ് ജാന്‍ പറഞ്ഞു. നാമമാത്രമായ വേനല്‍ മഴയാണ് ലഭിച്ചത്. മാനന്തവാടി പ്രദേശത്ത് ഒരു വേനല്‍മഴ പോലും ലഭിച്ചിട്ടില്ല.
Leave a Reply