നാടിനൊപ്പം സാന്ത്വനമായി മന്ത്രി എ.കെ. ശശീന്ദ്രൻ
മാനന്തവാടി : അമ്മമാരെ നഷ്ടപ്പെട്ട മക്കിമല ദുരന്തഭൂമിയിൽ ബന്ധുക്കളെയും നാടിനെയും ആശ്വസിപ്പിക്കാൻ വനം മന്ത്രി എ.കെ. ശശീന്ദ്രൻ മുഴുവൻ സമയം കണ്ടെത്തി. വെളളിയാഴ്ച വൈകീട്ട് ദുരന്ത വാർത്തയറിഞ്ഞ ഉടനെ തന്നെ വയനാടിൻ്റെ ചുമതലയുള്ള മന്ത്രി എ.കെ. ശശീന്ദ്രൻ മാനന്തവാടിയിലേക്ക് തിരിക്കുകയായിരുന്നു. സന്ധ്യയോടെ വയനാട് മെഡിക്കൽ കോളേജിലെത്തിയ മന്ത്രി പരിക്കേറ്റവരെ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കൂടുതൽ ചികിത്സ വേണ്ടി വന്നവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റാനുള്ള നിർദ്ദേശം നൽകി. ജില്ലാ കളക്ടർ ഡോ. രേണു രാജിനോട് അപകടം സംബന്ധിച്ച റിപ്പോർട്ട് നൽകാനും മരിച്ചവരുടെ കുടുംബങ്ങൾക്ക് മൃതദേഹ സംസ്കാര നടപടികൾക്കായി അടിയന്തരമായി പതിനായിരം രൂപ വീതം അനുവദിക്കാനും നിർദ്ദേശം നൽകി. ദുരന്തത്തിൽ മരിച്ചവരുടെ ഇൻക്വസ്റ്റ് നടപടികൾ രാത്രിയോടെ പൂർത്തിയാക്കാൻ പോലീസിന് നിർദ്ദേശം നൽകി. മാനന്തവാടിയിലെയും സമീപ പോലീസ് സ്റ്റേഷനുകളിലെയും എസ്.എച്ച്.ഒ മാരെ ഇതിനായി നിയോഗിച്ചു. പുലരുന്നതിന്ന് മുമ്പേ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായതിനാൽ പോസ്റ്റ്മോർട്ടം ശനിയാഴ്ച രാവിലെ തന്നെ തുടങ്ങാനായി. പത്തരയോടെ മെഡിക്കൽ കോളേജിലെത്തിയ മന്ത്രി പോസ്റ്റ്മോർട്ടം നടപടികൾ നേരിട്ട് വിലയിരുത്തി. പരിക്കേറ്റ് ചികിത്സയിലുള്ളവരെ വാർഡിലെത്തി ചികിത്സ സൗകര്യങ്ങൾ വിലയിരുത്തി. തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതരിൽ നിന്നും വിവരങ്ങൾ ആരാഞ്ഞു. ഇതിന് ശേഷം ആശുപത്രിയിൽ പ്രത്യേകം യോഗം ചേർന്ന് തുടർ നടപടികൾ ആസൂത്രണം ചെയ്തു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകാൻ മന്ത്രി ആരോഗ്യ വകുപ്പ് അധികൃതർക്ക് നിർദ്ദേശം നൽകി. തുടർന്ന് കണ്ണോത്ത് മലയിലെ അപകടം സ്ഥലം സന്ദർശിച്ച ശേഷമാണ് മന്ത്രി മക്കിമല സ്കൂളിലെ പൊതു ദർശന സ്ഥലത്ത് എത്തിയത്. ഇവിടെ ഒരുക്കിയ ക്രമീകരണങ്ങൾ മന്ത്രി നേരിട്ട് വിലയിരുത്തി. മൃതദേഹങ്ങൾ പൊതുദർശനത്തിനായി എത്തിച്ചതോടെ മന്ത്രി സംസ്ഥാന സർക്കാരിന് വേണ്ടി റീത്ത് സമർപ്പിച്ചു. തുടർന്ന് അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കളെയും നാട്ടുകാരെയും ആശ്വസിപ്പിച്ചു. മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനുള്ള നടപടികളും ഏകോപിച്ചാണ് ഉച്ചതിരിഞ്ഞ് മന്ത്രി മക്കിമലയിൽ നിന്നും മടങ്ങിയത്. മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിലും വെള്ളിയാഴ്ച രാത്രിയിൽ വയനാട് മെഡിക്കൽ കോളേജിലെത്തി അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചിരുന്നു. ഒ.ആർ.കേളു എം.എൽ.എ, എ.ഡി.എം എൻ.ഐ. ഷാജു, സബ് കളക്ടർ ആർ. ശ്രീലക്ഷ്മി തുടങ്ങിയവർ നടപടികൾ ഏകോപ്പിപ്പിക്കുന്നതിനായി കർമ്മനിരതരായി മുന്നിൽ നിന്നു. വൈകീട്ട് മൃതദേഹങ്ങൾ സംസ്കരിക്കുന്നത് വരെയും എല്ലാ കാര്യങ്ങൾക്കും സഹായമേകി നാടിൻ്റെ ദു:ഖത്തിൽ ഇവരും പങ്ക് ചേരുകയായിരുന്നു.
Leave a Reply