വന്യമൃഗ ശല്യത്തിനെതിരെ ശാശ്വത പരിഹാരം കാണണമെന്ന് ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍
തിരുനെല്ലി: വയനാട് ജില്ലയിലെ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് ഡി.സി.സി പ്രസിഡണ്ട് എന്‍.ഡി. അപ്പച്ചന്‍. തിരുനെല്ലി – തൃശ്ശിലേരി സംയുക്ത മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ അപ്പപ്പാറ ഫോറസ്റ്റ് ഓഫീസിന് മുമ്പില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പനവല്ലി കടുവ കയറിയ വട്ടച്ചി കൈമയുടെ വീട് അദ്ദേഹം സന്ദർശിക്കുകയും ചെയ്തു.
തിരുനെല്ലി പഞ്ചായത്തിൽ, പനവല്ലി പ്രദേശത്ത് കടുവാ ആക്രമണം ഉണ്ടായിട്ടും വയനാട് സന്ദര്‍ശിച്ച വനം വകുപ്പ് മന്ത്രി പ്രസ്തുത സ്ഥലം സന്ദര്‍ശിക്കുകയോ, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുകയോ ചെയ്തില്ലെന്ന് അദ്ദേഹം പറഞ്ഞു. ആധുനിക രീതിയില്‍ വന്യമൃഗങ്ങൾ നാട്ടില്‍ പ്രവേശിക്കാത്ത പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ച് ജനങ്ങള്‍ക് സംരക്ഷണം നല്‍കുന്നതിന് വേണ്ട നടപടികള്‍ അടിയന്തരമായി സ്വീകരിക്കണം. സി.പി.എം ഭരിക്കുന്ന തിരുനെല്ലി പഞ്ചായത്തില്‍ വര്‍ഷങ്ങളായി വന്യമൃഗശല്യം കാരണം ജനങ്ങള്‍ ദുരിതം അനുഭവിക്കുമ്പോഴും സി.പി.എം എം.എല്‍.എയോ ബന്ധപ്പെട്ട അധികാരികളോ ആവശ്യമായ നടപടികള്‍ ഇതുവരെ സ്വീകരിക്കാന്‍ തയ്യാറായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുനെല്ലി മണ്ഡലം പ്രസിഡണ്ട് ശശികുമാര്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മുന്‍ സെക്രട്ടറി അഡ്വ. എന്‍.കെ.വര്‍ഗീസ്, മാനന്തവാടി ബ്ലോക്ക് പ്രസിഡണ്ട് എ.എം. നിഷാന്ത്, ഡി.സി.സി ജനറല്‍ സെക്രട്ടറി എക്കണ്ടി മൊയ്തൂട്ടി, കെ.എസ്.യു. സംസ്ഥാന കമ്മിറ്റി അംഗം സുശോബ് ചെറുകുമ്പം, റീന ജോര്‍ജ്, കെ.ജി. രാമകൃഷ്ണന്‍, സതീശന്‍ പുളിമൂട് എന്നിവര്‍ സംസാരിച്ചു.
Leave a Reply