ചികിത്സാപ്പിഴവ്മൂലം വൃഷണം നീക്കം ചെയ്യേണ്ടി വന്നു: പരാതിയുമായി ആരോഗ്യ വകുപ്പ് ജീവനക്കാരന്‍: അന്വേഷണം ആരംഭിച്ചെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ
മാനന്തവാടി: മാനന്തവാടി മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണവുമായി തോണിച്ചാൽ സ്വദേശിയായ ആരോഗ്യവകുപ്പ് ജീവനക്കാരൻ. ചികിത്സാപ്പിഴവ്മൂലം വൃഷണം നീക്കം ചെയ്യേണ്ടി വന്നതായ പരാതിയുമായി ആരോഗ്യ വകുപ്പ് ജീവനക്കാരന്‍ രംഗത്ത് വന്നത്. തോണിച്ചാല്‍ നല്ലറോഡ് വീട്ടില്‍ എന്‍.എസ്. ഗിരീഷാണ് മാനന്തവാടി മെഡിക്കല്‍ കോളേജില്‍ നടന്ന സര്‍ജറിയില്‍ പിഴവ് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും പരാതി നല്‍കിയത്.
എടവക കുടുംബാരോഗ്യ കേന്ദ്രത്തിലെ സീനിയര്‍ ക്ലാര്‍ക്കായ ഗിരീഷ് സെപ്റ്റംബര്‍ 13 -നാണ് മെഡിക്കല്‍ കോളേജില്‍ ഹെര്‍ണിയയ്ക്കുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ഡോ. ജുബേഷ് അത്തിയോട്ടിലാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം വേദനയും മൂത്ര തടസ്സവും ഉണ്ടായെന്നും വൃഷണത്തിന് നീരുവെച്ചതായും ഗിരീഷ് നല്‍കിയ പരാതിയിലുണ്ട്. പക്ഷെ ഡോക്ടര്‍ എത്തി പരിശോധിച്ചില്ല. ശസ്ത്രക്രിയ നടത്തിയതിന്റെ രണ്ടാം ദിവസം എത്തിയ ഡോ. ജുബേഷ് പരിശോധന നടത്താതെ നാളെ പോകാമെന്ന് അറിയിക്കുകയായിരുന്നത്രേ. തുടര്‍ന്ന് 20 ന് നടത്തിയ വിദഗ്ധ പരിശോധനക്ക് ശേഷം 22-ന് സ്വകാര്യ ആശുപത്രിയില്‍ നിന്ന് വൃഷണം നീക്കം ചെയ്യേണ്ട ഗതികേട് വന്നതായും പരാതിയില്‍ പറയുന്നു.
അതേസമയം 20- തുന്നെടുക്കാന്‍ എത്തിയപ്പോള്‍ ഇടതു വൃഷണത്തിലെ വലിപ്പം കണ്ട മറ്റൊരു ഡോക്ടര്‍ സ്‌കാനിങിന് നിര്‍ദേശിക്കുകയായിരുന്നു. സ്‌കാനിങ് റിപ്പോര്‍ട്ട് ശസ്ത്രക്രിയ ചെയ്ത ഡോക്ടറുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ വൃഷണത്തിലെ നീര് കുറയാനുള്ള മരുന്ന് നിര്‍ദേശിച്ച് പറഞ്ഞു വിടുകയായിരുന്നത്രേ. ഇതിനു ശേഷം 22-ന് സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് വൃഷണം നീക്കം ചെയ്തത്. ആശുപത്രിയിലെ മറ്റു ഡോക്ടര്‍മാരും നഴ്‌സ് ഉള്‍പ്പെടെയുള്ള ജീവനക്കാരും ചികിത്സാരേഖ തിരുത്തിയതായും ഗിരീഷ് പരാതിപ്പെട്ടു. പരാതി ലഭിച്ചതായും അന്വേഷിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. ദിനീഷ് പറഞ്ഞു.
Leave a Reply