വെള്ളമില്ല; രണ്ടര ഏക്കർ നേന്ത്രവാഴ കൃഷി നശിച്ചു
മാനന്തവാടി: കത്തുന്ന ചൂടിൽ വയനാട്ടിലെ ജലസ്രോതസ്സുകൾ വറ്റിവരണ്ടു. വെള്ളമില്ലാതായതോടെ താലൂക്കിലെ പലയിടത്തും നേന്ത്രവാഴകൾ കരിഞ്ഞുണങ്ങി. തൃശിലേരിയിലെ പുളിക്കകുടി സ്കറിയയുടെ 2.5 ഏക്കർ വാഴ കൃഷി വരൾച്ച മൂലം കരിഞ്ഞുണങ്ങി. കുലച്ച വാഴകളാണ് നശിച്ചത്.
വെള്ളം ലഭിക്കാതായതോടെ വാഴ നനക്കാൻ പോലും കഴിയാത്ത അവസ്‌ഥയാണ്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് തിരുനെല്ലി കൃഷി ഭവനിൽ അപേക്ഷ നൽകി. വേനൽ കടുത്തതോടെ കുളങ്ങളിലെയും തോടുകളിലെയും വെള്ളം വറ്റിയതാണ് കർഷകരെ പ്രതിസന്ധിയിലാക്കിയത്. പുഴകളിലെ ജലനിരപ്പും ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
പായോട് തടയണയിൽ വെള്ളം പൂർണമായും വറ്റിയ അവസ്ഥയിലാണ്. ഒട്ടേറെ കർഷകരുടെ വാഴകളാണ് ഈ ഭാഗത്ത് നശിച്ചത്. ക്ഷീര കർഷകരെയും വരൾച്ച സാരമായി ബാധിച്ചു.
കന്നുകാലികൾക്ക് ആവശ്യത്തിന് പുല്ലും വെള്ളവും നൽകാൻ കഴിയാത്തതതിനാൽ പലരും പശുക്കളെ വിറ്റ് ഒഴിവാക്കുകയാണ്. വേനൽ മഴ ഉടൻ ലഭിച്ചില്ലെങ്കിൽ കർഷകർ കൂടുതൽ പ്രതിസന്ധിയിലാകും.
Leave a Reply