പൂഴിത്തോട് – പടിഞ്ഞാറത്തറ പാത; സ്ഥാനാർത്ഥികൾ നിലപാട് വ്യക്തമാക്കാത്തത് മലയോരത്തോടുള്ള വെല്ലുവിളി: ജനകീയ കർമ്മ സമിതി
പടിഞ്ഞാറത്തറ: പൂഴിത്തോട് -പടിഞ്ഞാറത്തറ പാത പൂർത്തീകരിക്കുന്നതുമായി ബന്ധപ്പെട്ട് വയനാട് – വടകര മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ കൃത്യമായ ഒരുറപ്പ് നൽകാൻ തയ്യാറാവാത്തത് ഇരു മണ്ഡലങ്ങളിലേയും ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പൂഴിത്തോട് -പടിഞ്ഞാറത്തറ ജനകീയ കർമ്മ സമിതി. 470 ദിവസമായി ഈ വിഷയവുമായി ബന്ധപ്പെട്ട് ജനകീയ കർമ്മ സമിതിയുടെ നേതൃത്വത്തിൽ വിവിധ സംഘടനകളുടെ സഹകരണത്തോടെ ജനങ്ങൾ പന്തൽ കെട്ടി റിലേ സമരത്തിലാണ്.
ഇതുവരെ ഒരു മുന്നണി നേതൃത്വങ്ങളും കർമ്മ സമിതിയുമായി ചർച്ചക്കുപ്പോലും തയ്യാറായിട്ടില്ല. നിലവിലെ എം.പിയും , വയനാട് ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധി ഈ വിഷയത്തിൽ ഇനിയെങ്കിലും മൗനം വെടിയണം. അദ്ദേഹത്തെ കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുന്നതിൽ അദ്ദേഹത്തിന്റെ മുന്നണിയിലെ പ്രാദേശിക നേത്യത്വങ്ങൾ ഇനിയെങ്കിലും വേണ്ട ജാഗ്രത കാണിക്കുമെന്ന് പ്രതീക്ഷിക്കട്ടെ.
റോഡിന്റെ വെരിഫിക്കേഷനായി സർക്കാർ 1.50 കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും തുടർപ്രവർത്തനങ്ങൾ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റചട്ടത്തിൽ കുരുങ്ങിയതായി PWD അധികൃതർ പറയുന്നു പെരുമാറ്റ ചട്ടം കഴിയുമ്പോൾ വയനാട്ടിൽ മഴയാവും. വയനാടിന്റെ പ്രത്യേക സാഹചര്യത്തിൽ ഈ സമയത്ത് ഒരു സർവ്വേ പ്രായോഗികമാവില്ല. ജനസദസ്സിലും , ബഡ്ജറ്റിലും അർഹമായ പരിഗണന നൽകാതെ അനുവദിച്ച ഈ തുക നഷ്ടപ്പെടുമോയെന്ന് വയനാടൻ ജനത ഭയന്നാൽ അവരെ കുറ്റം പറയാൻ കഴിയില്ല.
ബി ജെ പി സംസ്ഥാന അധ്യക്ഷൻ തന്നെ ഈ മണ്ഡലത്തിൽ മത്സരിക്കുമ്പോൾ മുന്നണി നേതൃത്വങ്ങൾ പാത സന്ദർശിക്കുമെന്നും, കേന്ദ്ര വന നിയമദേ ഭഗതിയ്ക്കായി ആവശ്യമായ ഇടപ്പെടലുകൾ പ്രഖ്യാപിക്കുമെന്നും വയനാടൻ ജനത കരുതി. എന്നാൽ മൂന്ന് മുന്നണികളും നിരാശജനകമായ നിലപാടാണ് ഈ വിഷയത്തിൽ സ്വീകരിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ നടക്കുന്ന വയനാട് – ചെമ്പനോട കർമ്മ സമിതിയുടെ സംയുക്ത യോഗത്തോടെ തുടർ സമരങ്ങൾ പ്രഖ്യാപിക്കും.
ചെയർ പേഴ്സൺ ശകുന്തള ഷണ്മുഖൻ അധ്യക്ഷത വഹിച്ചു. കോഡിനേറ്റർ കമൽ ജോസഫ് വിഷയാവതരണം നടത്തി. ഉലഹന്നാൻ പട്ടരു മഠം, ഹംസ കുളങ്ങരത്ത്, ഷിന്റോ നീണ്ടശ്ശേരി, ഷമീർ കടവണ്ടി, ബിനു വി.കെ വീട്ടിക്കാമൂല ,, ആലിക്കുട്ടി സി.കെ പ്രസംഗിച്ചു. നാസർ കൈപ്രവൻ സ്വാഗതവും, സാജൻ തുണ്ടിയിൽ സന്ദിയും പറഞ്ഞു.
Leave a Reply