മാവോയിസ്റ്റ് ജലീൽ കൊല്ലപ്പെട്ടതിൽ അന്വേഷണം പ്രഹസനമാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ.
കൽപറ്റ: ലക്കിടിയിലെ ഉപവൻ റിസോർട്ടിൽ മാവോവാദി നേതാവ് സി.പി. ജലീലിനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ നടക്കുന്ന ക്രൈം ബ്രാഞ്ച് അന്വേഷണം പ്രഹസനമാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ. ജലീലിന്റെ മരണത്തിന് ഉത്തരവാദികളായ പൊലീസുകാർക്കെതിരെ ക്രിമിനൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നും റിസോർട്ടിൽ വസ്തുതാന്വേഷണം നടത്താനെത്തിയ സംഘം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കൊല്ലപ്പെട്ട ജലീൽ ഉൾപ്പെടെയുള്ള മാവോവാദികൾക്കെതിരെ മാത്രമാണ് സംഭവത്തിൽ ഏകപക്ഷീയമായി കേസെടുത്തിരിക്കുന്നത്. റിസോർട്ടിൽ അതിക്രമിച്ചു കയറിയതിനും ഭീഷണിപ്പെടുത്തി പണം തട്ടിയതിനു പുറമെ, പൊലീസിനുനേരെ വെടിയുതിർത്തെന്ന കുറ്റത്തിനാണ് മറ്റൊരു കേസ്. ഏറ്റുമുട്ടൽ കൊലപാതകങ്ങൾ സംബന്ധിച്ച സുപ്രീംകോടതി മാർഗനിർദേശങ്ങൾ ലംഘിക്കപ്പെട്ടിരിക്കുകയാണ്. പൊലീസ് നടപടിയിൽ ആളപായം ഉണ്ടായാൽ ഏറ്റുമുട്ടലിൽ ഉൾപ്പെട്ട പൊലീസുകാർക്കെതിരെ ക്രിമിനൽ കേസെടുത്ത്, മറ്റൊരു സ്റ്റേഷനിലെ അവരേക്കാൾ മുതിർന്ന ഉദ്യോഗസ്ഥരോ, പൊലീസിന്റെ തത്തുല്യ അധികാരമുള്ള വേറൊരു ഉദ്യോഗസ്ഥനോ എഫ്.ഐ.ആർ രേഖപ്പെടുത്തി കേസ് അന്വേഷിക്കണം.
സംഭവത്തിൽ ഉൾപ്പെട്ട പൊലീസുകാർക്കെതിരെ ഇതുവരെ കേസെടുക്കാൻ തയാറായിട്ടില്ല.
സംഭവത്തിൽ ഉൾപ്പെട്ട പൊലീസുകാർക്കെതിരെ ഇതുവരെ കേസെടുക്കാൻ തയാറായിട്ടില്ല.
വസ്തുതകൾ അന്വേഷിക്കാനെത്തിയ മനുഷ്യാവകാശ പ്രവർത്തകരെ സംഭവം നടന്ന റിസോർട്ടിലേക്ക് പോലും കയറ്റിവിടാത്തത് ദുരൂഹത വർധിപ്പിക്കുന്നു. മാധ്യമപ്രവർത്തകരെ പോലും കയറ്റിവിടാത്തതിനു പിന്നിൽ പൊലീസിനെ സംരക്ഷിക്കാനുള്ള നീക്കമാണ്. തെളിവുകൾ നശിപ്പിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. റിസോർട്ടിലെ ജീവനക്കാരെ കാണാനോ, തെളിവെടുപ്പ് നടത്താനോ പൊലീസ് അനുവദിച്ചില്ല. സി.പി.എമ്മും പോലീസും ചേർന്ന് മനുഷ്യാവകാശങ്ങൾ ധ്വംസിക്കുകയാണ്.
സുപ്രീംകോടതി നിർദേശപ്രകാരം എന്നു പറഞ്ഞു നടത്തുന്ന മജിസ്ട്രേറ്റ്തല അന്വേഷണം സർക്കാറിനെയും പൊലീസിനെയും വെള്ളപൂശാനുള്ള നീക്കം മാത്രമാണ്. വാർത്തസമ്മേളനത്തിൽ ഗ്രോ വാസു, അഭിഭാഷകരായ പി.എ. പൗരൻ, തുഷാർ നിർമൽ സാരഥി, അലാവുദ്ദീൻ, രാജു, സുജ ഭാരതി, എസ്. ഗോപാൽ, ഡോ. പി.ജി ഹരി, ശ്രീകാന്ത് എന്നിവർ പങ്കെടുത്തു.
Leave a Reply