സംഗീത ചിത്രകലാധ്യാപകരെ ഉടൻ നിയമിക്കും: ഉദ്യോഗാർത്ഥികൾ നിരാഹാര സമരം അവസാനിപ്പിച്ചു.
കൽപ്പറ്റ: സ്കൂളുകളിൽ എസ്.എസ്.എ. പദ്ധതി പ്രകാരം മുമ്പ് നടത്തിയ നിയമനത്തിന്റെ തുടർച്ച ആവശ്യപ്പെട്ട് സംഗീത – ചിത്രകലാധ്യാപക ഉദ്യോഗാർത്ഥികൾ വയനാട് കലക്ട്രേറ്റിന് മുന്നിൽ രണ്ടാഴ്ചയായി നടത്തി വന്ന അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചു. സമരസമിതി നേതാക്കളും കൽപ്പറ്റ എം.എൽ. എ സി.കെ. ശശീന്ദ്രനും ചേർന്ന് എസ്.എസ്.എ. സ്റ്റേറ്റ് ഡയറക്ടർ കുട്ടികൃഷ്ണനുമായി തിരുവനന്തപുരത്ത് നടത്തിയ ചർച്ചയിൽ അനുകൂല തീരുമാനം ഉണ്ടായതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.
എസ്.എസ്.എ ക്ക് പകരമായി ആരംഭിച്ച സമഗ്ര ശിക്ഷ അഭിയാൻ പദ്ധതിയിൽ ഉൾപ്പെടുത്തി സംഗീത ചിത്രകലാ അധ്യാപകർക്ക് ഉടൻ നിയമനം നൽകും .കേന്ദ്ര നിർദ്ദേശ പ്രകാരം ശമ്പളം ഏഴായിരം രൂപയാണ്. മുമ്പ് ജോലിയിൽ ഇവരോടൊപ്പമുണ്ടായിരുന്ന ഉദ്യോഗാർത്ഥികൾക്ക് 28000 രൂപ ശമ്പളം ലഭിക്കുന്നുണ്ട്. പുതിയതായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് സംസ്ഥാന സർക്കാരിന്റെ വിഹിതവും ചേർത്ത് വർദ്ധിപ്പിച്ച ശമ്പളം നൽകുന്നതിന് ഉത്തരവിറക്കും. മുമ്പ് നൃത്ത ,നാടക അധ്യാപക ഉദ്യോഗാർത്ഥികൾ കോടതിയിൽ നിന്ന് നിയമനം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട സമ്പാദിച്ച സ്റ്റേ ഉത്തരവിന്റെ കാലാവധി അവസാനിച്ചതിനാൽ സർക്കാരിന് നടപടികൾ വേഗത്തിലാക്കാൻ കഴിയുമെന്നും ചർച്ചയിൽ സമരക്കാരെ അറിയിച്ചു. ഇതു സംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ ഉത്തരവുകൾ ഉടൻ ഇറങ്ങുമെന്ന പ്രതീക്ഷയിലാണ് സമരം അവസാനിപ്പിക്കുന്നതെന്ന് കലാ കായിക ഉദ്യോഗാർത്ഥി സംഘടനയായ എ.പി.ഇ.എ.യുടെ ഭാരവാഹികൾ പറഞു.
സംഘടനാ പ്രവർത്തകരായ ഐ. ദേവസ്യ, വി.ബി. സജീഷ്, എം.ജി. വിനോദ് , ഐ.പി. രഞ്ജിത്ത്, സി.കെ. അനിൽ എന്നിവരാണ് ഇതുവരെ കൽപ്പറ്റ കലക്ട്രേറ്റിന് മുന്നിലെ സമരപന്തലിൽ നിരാഹാരമനുഷ്ഠിച്ചത്.
സമരക്കാർക്ക് കെ.എസ്.ടി.എ. ജില്ലാ സെക്രട്ടറി വിനീഷ് നാരങ്ങാനീര് നൽകി നിരാഹാരം അവസാനിപ്പിച്ചു. ഭാരവാഹികളായ കെ.ജെ. ജേക്കബ്ബ്, പി.വി. മനോജ്, രഞ്ജിനി ,എ .ഐ .വൈ .എഫ്. പ്രതിനിധി ഫാരീസ് തുടങ്ങിയവർ സംസാരിച്ചു.
Leave a Reply