ഉരുൾപൊട്ടലിന് സമാനമായി കോറോത്തെ മണ്ണിടിച്ചിൽ; ഒഴിവായത് വൻ ദുരന്തം.
തൊണ്ടർനാട് കോറോം മലയിൽ മണ്ണിടിച്ചിലിൽ ഒഴിവായത് വൻ ദുരന്തം . സ്വകാര്യ കരിങ്കല്‍ ക്രഷറിലാണ് ഉരുൾപൊട്ടലിന് സമാനമായ വന്‍മണ്ണിടിച്ചിലുണ്ടായത്.. അപകട ഭീഷണിയെ തുടര്‍ന്ന് സമീപത്തെ രണ്ട് കുടംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.അപകടമുണ്ടായത് രാത്രിയായതിനാൽ ആളപായവും ആർക്കും പരിക്കുമില്ല. കോറോം ടൂറിസ്റ്റ് ബംഗ്ലാവ് റോഡിലെ സെന്റ് മേരീസ് ക്രഷറിലാണ് കഴിഞ്ഞ ദിവസം മണ്ണിടിച്ചിലുണ്ടായത്. ക്രഷറിലെ ഭക്ഷണശാലയും പഴയ ഓഫീസും മണ്ണിനടിയിലായി. ടിപ്പര്‍ ലോറികള്‍ മണ്ണില്‍ പൂണ്ട് നിരങ്ങി നീങ്ങി.. മുന്നൂറ് മീറ്ററോളം ദൂരം റോഡിലൂടെ കല്ലും മണ്ണും ഒലിച്ചെത്തി.
ജനവാസമുള്ള പ്രദേശത്തേക്ക് ഒഴുകാതെ കൂടുതല്‍ കല്ലും മണ്ണും സമീപത്തെ അരുവിയിലുടെ ഒഴുകിയതിനാല്‍ വന്‍ദുരന്തം ഒഴിവായി. രണ്ട് ദിവസം മുമ്പ് നടന്ന സംഭവം വ്യാഴാഴ്ച പകല്‍ 11.30ഓടെയാണ് പുറം ലോകം അറിഞ്ഞത്. അപകടം ക്രഷര്‍ അധികൃതര്‍ മറച്ചുവച്ചതാണ് അധികൃതരും നാട്ടുകാരും വിവരം അറിയാതിരിക്കാൻ കാരണം.
ക്വാറിയും ക്രഷറും ഒരുമിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. ക്വാറിയോട് ചേര്‍ന്ന് വളരെ ഉയരത്തില്‍നിന്നുമാണ് മണ്ണിടിഞ്ഞത്്. 50 മീറ്ററോളം വീതിയില്‍ നൂറ് മീറ്ററിലധികം നീളത്തില്‍ മണ്ണ് ഇടിഞ്ഞ് നീങ്ങിയിട്ടുണ്ട്.
'. കല്ലും മണ്ണും ഒലിച്ചെത്തി ക്വാറിയില്‍ നിര്‍ത്തിയിട്ടിരുന്ന അഞ്ച് ടിപ്പര്‍ ലോറികള്‍ നിരങ്ങി താഴെ ഭാഗത്തെ കുഴിയിലേക്ക് ചെരിഞ്ഞിറങ്ങി. ക്രഷറിനോട് ചേര്‍ന്നുണ്ടായിരുന്ന ഭക്ഷണശാലയും പഴയ ഓഫീസും മണ്ണില്‍ താഴ്ന്നു. ഇവയുടെ മേല്‍ക്കൂര മേഞ്ഞ ഷീറ്റ് അടക്കമുള്ള അവശിഷ്ടങ്ങളാണ് കാണാനുള്ളത്. പ്ലാന്റിനും കേടുപാടുകള്‍ സംഭവിച്ചു. ഇപ്പോള്‍ ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയും മണ്ണിനടിയിലായി. കൂറ്റന്‍ തെങ്ങ് കടപുഴകി. തൊണ്ടര്‍നാട് പഞ്ചായത്ത് നേരത്തെ തന്നെ ക്രഷറിനും ക്വാറിക്കും സ്‌റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. ഇതിനെതിരെ ഉടമ ഹൈക്കോടതിയില്‍ കേസ് നല്‍കിയിട്ടുണ്ട്. ഇതിനിടയിലാണ് മണ്ണിടിച്ചലുണ്ടായത്.
സംഭവം നടക്കുമ്പോള്‍ തൊഴിലാളികളായ തൃശ്ശൂര്‍ ചേലക്കര സ്വദേശി ഷാജി, ബീഹാര്‍ സ്വദേശി ജയലാല്‍ എന്നിവരാണ് സ്ഥലത്തുണ്ടായിരുന്നത്. ബുധനാഴ്ച പുലര്‍ച്ചെയാണ് മണ്ണിടിഞ്ഞതെന്നാണ് ഇവര്‍ അധികൃതരോട് പറഞ്ഞത്. ക്വാറിയും ക്രഷറും പ്രവര്‍ത്തിക്കാത്തതിനാല്‍ തങ്ങള്‍ രണ്ടുപേര്‍ മാത്രമേ സ്ഥലത്തുണ്ടായിരുന്നുള്ളുവെന്നും മറ്റാരും മണ്ണിനടിയില്‍ അകപ്പെട്ടിട്ടില്ലെന്നും ഇവര്‍ പറയുന്നു. എന്നാല്‍ ചൊവ്വാഴ്ചതന്നെ റോഡിലൂടെ ചെളിയും മണ്ണും ഒലിച്ചെത്തിയതായി പ്രദേശവാസികള്‍ പറഞ്ഞു. മണ്ണിടിഞ്ഞതറിഞ്ഞ് തൊണ്ടര്‍നാട് പഞ്ചായത്ത് പ്രസിഡന്റ് പി എ ബാബു അടക്കമുള്ളവരാണ് വ്യാഴാഴ്ച രാവിലെ ആദ്യം സ്ഥലത്തെത്തിയത്.
ജനങ്ങൾ ക്വാറിയിലേക്ക് പ്രവേശിക്കാതിരിക്കാന്‍ റോഡില്‍ ടിപ്പര്‍ വിലങ്ങനെ നിര്‍ത്തിയിട്ടിരുന്നു. ഇവര്‍ വഴിമാറി അകത്തുകടന്നതോടെയാണ് ദുരന്തത്തിന്റെ ആഴം വെളിച്ചത്തായത്. ഉടന്‍ റവന്യു, പൊലീസ് അധികൃതരെ വിവരം അറിയിച്ചു. പ്ലാന്റിനോട് ചേര്‍ന്ന കെട്ടിടത്തിലാണ് തൊഴിലാളികള്‍ താമസിച്ചിരുന്നത്. ഈ കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. കുറച്ചുകൂടി മാറി മണ്ണിടിഞ്ഞിരുന്നെങ്കില്‍ ഈ കെട്ടിടവും പ്ലാന്റും നിലം പതിച്ചേനെ. അഞ്ച് ടിപ്പറുകളാണ് നിരങ്ങി മാറിയത്. രണ്ടെണ്ണം കുഴിയിലേക്ക് ചരിഞ്ഞു വീണ നിലയിലാണ്. വാഹനങ്ങളില്‍ തട്ടി മണ്ണ് ഒലിച്ചത് അപകടത്തിന്റെ വ്യാപ്തി കുറച്ചു. ക്രഷര്‍ അധികൃതര്‍ വ്യാഴാഴ്ച സ്വന്തം നിലയില്‍ മണ്ണ് നീക്കാനുള്ള ശ്രമമായിരുന്നു. ഇതിന്റെ ഭാഗമായി ഒരു ടിപ്പര്‍ കരക്കെത്തിച്ചു. .
റോഡിന് കുറുകെയിട്ട ടിപ്പര്‍ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് എടുത്തുമാറ്റുന്നതിനിടെ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളില്‍ ഇടിച്ചു. പിന്നീട് പൊലീസ് ഈ ടിപ്പര്‍ കസ്റ്റഡിയിലെടുത്തു. ക്വാറിക്കെതിരെ നേരത്തെ നാട്ടുകാര്‍ പ്രഷോഭം നടത്തിയിരുന്നു. ഈ സ്ഥലത്ത് ടാര്‍ മിക്‌സിങ് പ്ലാന്റ് സ്ഥാപിക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞതാണ്. കര്‍മസമിതിയുടെ നേതൃത്വത്തില്‍ ഏറെക്കാലം സമരം നടത്തിയിരുന്നു.. പ്ലാന്റ് സ്ഥാപിക്കരുതെന്ന് ഹൈക്കോടതിയില്‍ നിന്നും ' നാട്ടുകാർ വിധി സമ്പാദിക്കുകയായിരുന്നു. പ്ലാന്റ് സ്ഥാപിക്കാന്‍ ഉദ്ദേശിച്ചിരുന്ന സ്ഥലത്താണ് ഇപ്പോള്‍ മണ്ണിടിച്ചില്‍ ഉണ്ടായത്. തൊണ്ടർനാട് പഞ്ചായത്തിലെ വാളാംതോട് പത്ത് വർഷം മുമ്പ് മണ്ണിടിഞ്ഞ് ഒരു കുടുംബത്തിലെ നാല് പേരടക്കം ആറ് പേർ മരിച്ചിരുന്നു.
Leave a Reply