തെറ്റിദ്ധാരണ മൂലമാണ് വയനാട്ടിൽ റിസോർട്ട് ആക്രമിച്ചതെന്ന് മാവോയിസ്റ്റുകൾ..
കൽപ്പറ്റ:ആദിവാസി സ്ത്രീകളെ ചൂഷണം ചെയ്തതായി ആരോപിച്ച് മേപ്പാടി അട്ടമല ലെഗസി ഹോംസ് റിസോർട്ട് ആക്രമണം തെറ്റിദ്ധാരണയെ തുടർന്നാണെന്ന് മാവോയിസ്റ്റ് കത്ത്.പശ്ചിമഘട്ട പ്രത്യേക മേഖല കമ്മിറ്റി വക്താവ് ജോഗിയുടെ പേരിൽ വയനാട് പ്രസ്സ് ക്ലബിലേക്കയച്ച ലഘുലേഖയിലാണ് ഖേദ പ്രകടനം നടത്തിയത്. ആക്രമിക്കപ്പെട്ട റിസോർട്ട് ആദിവാസികളെ ചൂഷണം ചെയ്തെന്നത് തെറ്റിദ്ധാരണ മൂലം സംഭവിച്ചതാണെന്നും,നാടുകാണി ഏരിയ സമിതിയിലെ ഒരു സഖാവിന്റെ സ്ഥിരം ഗ്രാമ സന്ദർശനത്തിൽ രഹസ്യമായി കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആ സഖാവിനെ വിശ്വാസത്തിലെടുത്ത് ഏരിയ കമ്മിറ്റി മേൽ കമ്മിറ്റിയെ അറിയിക്കുകയും ,തുടർന്ന് പാർട്ടിയുടെ അനുവാദത്തോടുകൂടെയാണ് റിസോർട്ട് ആക്രമണം നടത്തിയതെന്നും കത്തിൽ പറയുന്നു.ആദിവാസി വിഭാഗത്തെ എല്ലാത്തരത്തിലും ചൂഷണം ചെയ്യുന്ന രീതി വയനാട്ടിലെ റിസോർട്ട് മാഫിയയുടെ ഭാഗത്ത് നിന്നും പൊതുവിൽ ഉണ്ടാകുന്നതിനാലും,വിവരം നൽകിയ സഖാവിനെ പാർട്ടി കൂടുതൽ വിശ്വാസമർപ്പിച്ചതിനാലുമാണ് ഏരിയ കമ്മിറ്റിക്ക് പ്രസ്തുത പിഴവ് സംഭവിച്ചതെന്നും,സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും,പാർട്ടിയെ തെറ്റിദ്ധരിപ്പിച്ചതിന് പ്രസ്തുത സഖാവിന്റെ പേരിൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും റിസോർട്ട് ഉടമക്കുണ്ടായ നാശനഷ്ടത്തിൽ അദ്ദേഹത്തോടും ഖേദം പ്രകടിപ്പിക്കുന്നതായും കത്തിൽ പറയുന്നു.
തോട്ടം മേഖലയിലെ ചൂഷണം അവസാനിപ്പിക്കണമെന്നും ,പ്രളയബാധിതരെ പുനരധിവസിപ്പിക്കണമെന്നും , പൗരത്വഭേദഗതി ചെറുത്തുതോൽപ്പിക്കാൻ സമൂഹം ഒറ്റക്കെട്ടായി അണിനിരക്കണമെന്നും ലഘുലേഖയിലുണ്ട്. .
Leave a Reply