എഫ്.സി.ഐ. ഗോഡൗണുകള്‍ സ്വകാര്യ വ്യക്തികളെ ഏല്‍പ്പിക്കുന്നതിനുള്ള ശ്രമം : ചെറുക്കുമെന്ന് സംയുക്ത യൂണിയൻ.
കല്‍പ്പറ്റ: കൊവിഡിന്റെ മറവില്‍ കേരളത്തില്‍ മീനങ്ങാടി, അറക്കളം ഡിപ്പോകളിലെ 5000 മെട്രിക് ടണ്‍ വീതം കപ്പാസിറ്റിയുള്ള ഒരോ ഗോഡൗണുകള്‍ സ്വകാര്യ വ്യക്തികളെ ഏല്‍പ്പിക്കുന്നതിനുള്ള ശ്രമം ആരംഭിക്കുകയും ടെണ്ടര്‍ നടപടികളിലേക്ക് കടക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെതിരെ കേരളത്തിലെ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എഫ് സി ഐ) ഗോഡൗണുകളിലെ മുഴുവന്‍ ട്രേഡ് യൂനിയന്‍ തൊഴിലാളികളും സംയുക്തമായി സമരം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ മാസം 7ന് രാവിലെ 10 മണി മുതല്‍ 12 മണി വരെ രണ്ട് മണിക്കൂര്‍ സമയം പണിമുടക്കി സൂചന നല്‍കാനാണ് തീരുമാനം. സമരത്തിന്റെ ഉദ്ഘാടനം സുല്‍ത്താന്‍ ബത്തേരി എം എല്‍ എ ഐ സി ബാലകൃഷ്ണന്‍ നിര്‍വഹിക്കും.
സമര പ്രഖ്യാപനം നടത്തുന്നത് കല്‍പ്പറ്റ എം എല്‍ എ സി കെ ശശീന്ദനാണ്. ജനങ്ങളുടെ ഭക്ഷ്യ സുരക്ഷയെ തകര്‍ക്കുന്നതും തൊഴിലാളികളുടേയും ജീവനക്കാരുടെയും തൊഴില്‍ സുരക്ഷ ഇല്ലാതാക്കുന്നതുമായ കേന്ദ്ര നയം തിരുത്തുന്നതിനുള്ള ശക്തമായ സമരത്തിനാണ് തൊഴിലാളികള്‍ തയ്യാറാകുന്നതെന്ന് അവര്‍ പറഞ്ഞു.മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന വിജയന്‍ പരിപാടിയില്‍ അധ്യക്ഷത വഹിക്കും. സി ഐ ടി യു ജില്ലാ സെക്രട്ടറി വി വി ബേബി, ബി എം എസ് ജില്ലാ പ്രസിഡന്റ് മുരളി, ഐ എന്‍ ടി യു സി ജില്ലാ പ്രസ്ഡന്റ് പി പി ആലി, എച്ച് എം എസ് ജില്ലാ പ്രസിഡന്റ് എന്‍ ഒ ദേവസ്സി, എ ഐ ടി യു സി ജില്ലാ സെക്രട്ടറി പി കെ മൂര്‍ത്തി, എസ് ടി യു ജില്ലാ ട്രഷറര്‍ അബ്ദുള്ള മാടക്കര തുടങ്ങിയവര്‍ പങ്കെടുക്കും. മുമ്പ് കേരളത്തിലെ ചില ഗോഡൗണുകള്‍ സ്വകാര്യവത്കരിക്കാന്‍ ശ്രമിച്ചെങ്കിലും തൊഴിലാളികളുടെയും ജീവനക്കാരുടെയും ശക്തമായ എതിര്‍പ്പ് മൂലം സാധിക്കാതെ വന്നിരുന്നെന്നും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത വി ഐ അബ്ബാസ്, പി ടി ജയന്‍, വി വിജയകുമാര്‍, കെ ആര്‍ ശ്രീനിവാസന്‍ എന്നിവര്‍ അറിയിച്ചു.
Leave a Reply