സി.പി.എം പാർട്ടി സമ്മേളനത്തിന് കായിക മത്സരങ്ങളും
കണ്ണൂർ : സി.പി.ഐ.(എം) 23 ാം പാര്‍ട്ടി കോൺഗ്രസിന്‍റെ ഭാഗമായി ജില്ലയില്‍ 11 ഇനം കായിക മത്സരങ്ങള്‍ സംഘടിപ്പിക്കും. ക്രിക്കറ്റിന്‍റെ ഈറ്റില്ലമായി അറിയപ്പെടുന്ന തലശ്ശേരിയില്‍ മാര്‍ച്ച് 12 ന് സംസ്ഥാനതല ക്രിക്കറ്റ് മത്സരത്തോടെ ജില്ലയിലെ കായിക മഹോത്സവത്തിന് തുടക്കമാവും.
കായിക മേഖലയേയും താരങ്ങളേയും പ്രോത്സാഹിപ്പിക്കുക എന്നതാണ് സിപിഐ (എം) ഉം ഇടതുപക്ഷ സര്‍ക്കാരും എല്ലാ കാലത്തും സ്വീകരിക്കുന്ന സമീപനം. സമഗ്രമായ കായിക നയവും നിയമവും കൊണ്ടുവന്നത് എല്‍.ഡി.എഫ് സര്‍ക്കാറാണ്. നിരവധി കായികതാരങ്ങള്‍ക്കാണ് ഇതിനകം സര്‍ക്കാര്‍ ജോലി നല്‍കിയത്. നിരവധി കളി സ്ഥലങ്ങള്‍ ഇതിനകം ആരംഭിച്ചു. ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള കളിസ്ഥലങ്ങളാണ് ലക്ഷ്യം. എല്ലാ തദ്ദേശ സ്ഥാപനാടിസ്ഥാനത്തിലും കളിയെ പ്രോത്സാഹിപ്പിക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം. ഇതിന്‍റെ തുടര്‍ച്ചയിലാണ് സിപിഐ(എം) സമ്മേളനത്തിന്‍റെ ഭാഗമായി കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.
1. മാര്‍ച്ച് 12,13 ക്രിക്കറ്റ് – തലശ്ശേരി.
2. മാര്‍ച്ച് 16-22 ഫുട്ബോള്‍ – കൂത്തുപറമ്പ്.
3. മാര്‍ച്ച് 18-22 അഖിലേന്ത്യാ വോളി- പേരാവൂര്‍.
4. മാര്‍ച്ച് 24-27 ഷട്ടില്‍ ബാറ്റ് മിന്‍റണ്‍ – ചൊക്ലി ടൗണ്‍.
5. മാര്‍ച്ച് 20 കമ്പവലി -മട്ടന്നൂര്‍.
6. മാര്‍ച്ച് 20 ചെസ്സ് -കണ്ണൂര്‍.
7. മാര്‍ച്ച് 21 കബഡി -കരിവെള്ളൂര്‍.
8. മാര്‍ച്ച് 27 ബീച്ച് ഗുസ്തി – പയ്യാമ്പലം.
9. മാര്‍ച്ച് 21 മാരത്തോണ്‍ -പയ്യാമ്പലം -പെരളശ്ശേരി എ.കെ.ജി സ്മാരകം.
10.ഏപ്രില്‍ 02 മിനി മാരത്തോണ്‍ -കണ്ണൂര്‍ ടൗണ്‍.
11.മാര്‍ച്ച് 27 ബീച്ച് സൈക്കിളിംഗ് – മുഴപ്പിലങ്ങാട് ബീച്ച്.
ഇതുകൂടാതെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പാര്‍ട്ടി കോൺഗ്രസ്സിന്‍റെ ഭാഗമായി രൂപീകരിച്ച പ്രാദേശിക സംഘാടക സമിതിയുടെ നേതൃത്വത്തിലും കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. മയ്യില്‍ ഏരിയയില്‍ എല്ലാ ലോക്കലുകളിലും, മട്ടന്നൂര്‍ ഏരിയയിലെ പട്ടാന്നൂരിലും വോളി ടൂര്‍ണമെന്‍റുകള്‍ സംഘടിപ്പിക്കുന്നുണ്ട്.
കായിക മേഖലയിലെ വിവിധ സംഘടനകളും ക്ലബ്ബുകളും ഈ സംരഭവുമായി പൂര്‍ണമായി സഹകരിച്ചു വരുന്നുണ്ട്. ജനകീയ കായീകോത്സവമായി ഈ മത്സരപരിപാടികള്‍ മാറുക തന്നെ ചെയ്യും. എല്ലാവര്‍ക്കും കാണത്തക്ക നിലയിലാണ് മത്സര പരിപാടികള്‍ ആസൂത്രണം ചെയ്തത്.
Leave a Reply