ആദിവാസികള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ സംയുക്ത സമിതി രൂപീകരിച്ചു
മാനന്തവാടി: വയനാട്ടില്‍ നിന്നും തൊഴില്‍ തേടി കുടകിലെത്തുന്ന ആദിവാസികള്‍ക്കെതിരെ വലിയ രീതിയിൽ അക്രമം നടക്കുന്നതായി സൂചന. ഈ സാഹചര്യത്തിൽ ആദിവാസികള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ സംയുക്ത സമിതി രൂപീകരിച്ചു. അഡ്വ. പി.എ. പൗരന്‍, കെ.സഹദേവന്‍, വി.ബി.ബോളന്‍ എന്നിവര്‍ രക്ഷാധികാരികളായും, ഡോ.ഹരി. പി.ജി.(ചെയര്‍പേഴ്‌സണ്‍) അമ്മിണി കെ.വയനാട് (വൈസ് ചെയര്‍പേഴ്‌സണ്‍) ഷാന്റോലാല്‍ (കണ്‍വീനര്‍), ഗൗരി. എം,മണിക്കുട്ടന്‍ പണിയന്‍, ടിനാസര്‍, നിഷ ബിനേഷ്, ഗോപകുമാര്‍ (ജോയിന്റ് കണ്‍വീനര്‍മാര്‍) സെയ്തു കുടുവ (ട്രഷറര്‍) തുടങ്ങി 21 അംഗ സമിതി രൂപീകരിച്ചു.
സി.പി റഷീദ്, വിനോദ്.വി.എസ്, സി.കെ.ഗോപാലന്‍, സി.പി.നഹാസ്, ജോണ്‍മാഷ് തുടങ്ങിയവര്‍ സംസാരിച്ചു. ആദിവാസി വനിതാ പ്രസ്ഥാനം നേതാവ് അമ്മിണി വയനാടിനെതിരായ സൈബര്‍ ആക്രമണത്തെ യോഗം അപലപിച്ചു. കുടകിലെ ആദിവാസി കൊലപാതകങ്ങളിലും അതിക്രമങ്ങളിലും എകെഎസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ മൗനം വെടിഞ്ഞ് നിലപാട് വ്യക്തമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഭൂവുടമകളും കങ്കാണിമാരും ചേര്‍ന്ന് നടത്തുന്ന അതിക്രമങ്ങള്‍ രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ നാലിലേറെ പേര്‍ കൊല്ലപ്പെട്ടു കഴിഞ്ഞു. അതേസമയം രണ്ടായിരത്തി അഞ്ച് മുതല്‍ കൊല്ലപ്പെട്ടവരുടെയും കാണാതായവരുടെയും കണക്ക് ഇരുന്നൂറിനടുത്ത് വരുമെന്ന് അനൗദ്യോഗിക റിപ്പോട്ടുകള്‍ പറയുന്നു. ഈയടുത്ത് മരണപ്പെട്ട ബാവലിയിലെ ബിനീഷ് ഉദാഹരണമാണ്. കുടക് മരണങ്ങളെപ്പറ്റി ജില്ലാ അധികാരികള്‍ക്കോ, തൊഴില്‍ വകുപ്പിനോ,ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റിനോ വ്യക്തമായ അറിവില്ല എന്നത് വിഷയത്തെ കൂടുതല്‍ ഗുരുതരമാക്കുന്നു.
Leave a Reply