മോദി വീണ്ടും ഭരണത്തിൽ വന്നാൽ രാജ്യം ഏകാധിപത്യ ഭരണത്തിലേക്ക് പോകുമെന്ന് ആര്യാടൻ മുഹമദ്
മാനന്തവാടി:
മോദി വീണ്ടും ഭരണത്തിൽ വന്നാൽ രാജ്യം ഏകാധിപത്യ ഭരണത്തിലേക്ക് പോകുമെന്ന് മുൻ മന്ത്രിയും എ.ഐ.സി.സി.അംഗവുമായ ആര്യാടൻ മുഹമദ്. യു.ഡി.എഫ്.മാനന്തവാടി നിയോജക മണ്ഡലം കൺവെൻഷൻ മാനന്തവാടി ഡയാന ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്ര പ്രാധാന്യമുള്ള തിരഞ്ഞെടുപ്പാണിത്. മതേതരത്വവും സോഷ്യലിസവും ജനാധിപത്യവും നിലനിൽക്കണമെങ്കിൽ യു.പി.എ. അധികാരത്തിൽ വരണം. യു.പി.എ. വന്നാൽ രാഹുൽ ഗാന്ധിയായിരിക്കും പ്രധാനമന്ത്രിയെന്ന കാര്യത്തിൽ തർക്കമില്ല.
അഞ്ച് കൊല്ലം കൊണ്ട് പതിനാലായിരം കർഷകർ ആത്മഹത്യ ചെയ്തു. ചെറുകിട വ്യവസായങ്ങളിൽ എഴുപത് ശതമാനം തകർന്നു. 45 കൊല്ലം ഇന്ത്യ പുറകോട്ടു പോയി.അഞ്ച് കൊല്ലം കൊണ്ട് നാലര കോടി ആളുകൾക്ക് തൊഴിൽ ഇല്ലാതായി. 2018-ൽ മാത്രം ഒരു കോടി പത്ത് ലക്ഷം പേർക്ക് തൊഴിൽ ഇല്ലാതായി .ഇത്തരം വിവരങ്ങൾ ഉൾകൊണ്ട സാമ്പിൾ സർവ്വേ ഓർഗനൈസേഷന്റെ സർവേ റിപ്പോർട്ട് തിരഞ്ഞെടുപ്പിലെ പരാജയം ഭയന്ന് കേന്ദ്ര സർക്കാർ പുറത്ത് വിട്ടില്ലന്നും അതിൽ പ്രതിഷേധിച്ചാണ് അതിന്റെ മേലധികാരികൾ രാജിവെച്ചതെന്നും ആര്യാടൻ പറഞ്ഞു. വടകരയിൽ ട്രെയിൻ ഇറങ്ങിയതോടെ കെ.മുരളീധരൻ വിജയിച്ചുവെന്ന് ആര്യാടൻ പറഞ്ഞു. സംസ്ഥാന ഭരണം തികഞ്ഞ പരാജയമാണന്ന് കേരള ജനത വിലയിരുത്തി കഴിഞ്ഞന്നും വോട്ടിലൂടെ മറുപടി നൽകുമെന്നും മുഖ്യ പ്രഭാഷണം നടത്തിയ എ.പി.അനിൽകുമാർ എം.എൽ. എ പറഞ്ഞു. ദേശീയ പ്രാധാന്യമുള്ള ഈ തിരഞ്ഞെടുപ്പിൽ രാജ്യത്തിന്റെ നിലനിൽപ്പിനായാണ് കോൺഗ്രസിന് വോട്ടു ചെയ്യേണ്ടതെന്ന് ടി. സിദ്ധിഖ് പറഞ്ഞു.
യു.ഡി. എഫ്. നിയോജക മണ്ഡലം പ്രസിഡണ്ട് അഡ്വ: എൻ. കെ വർഗീസ് അധ്യക്ഷത വഹിച്ചു. ഡി.സി. സി. പ്രസിഡണ്ട് ഐ.സി. ബാലകൃഷ്ണൻ, ജില്ലാ യു.ഡി. എഫ്. ചെയർമാൻ പി.പി. എ. കരീം, കേരളാ കോൺഗ്രസ് ജേക്കബ്ബ് ജില്ലാ പ്രസിഡണ്ട് എം.സി. സെബാസ്റ്റ്യൻ, ആർ. എസ്. പി. ജില്ലാ സെക്രട്ടറി പ്രവീൺ തങ്കപ്പൻ, സി.എം. പി. ജില്ലാ സെക്രട്ടറി ഭൂപേഷ്, ഫോർവേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി അഡ്വ. ജവഹർ ,എ .ഐ . സി.സി. അംഗങ്ങളായ കെ.സി. റോസക്കുട്ടി ടീച്ചർ, പി.കെ. ജയലക്ഷ്മി ,മറ്റ് ഘടക കക്ഷി നേതാക്കൾ തുടങ്ങിയവർ പ്രസംഗിച്ചു.
Leave a Reply