മാനന്തവാടി മാർക്കറ്റിൽ മായം ചേർത്ത മത്സ്യം വിറ്റതായി പരാതി.
മാനന്തവാടി എരുമത്തെരുവിലെ മത്സ്യ മാംസ മാര്‍ക്കറ്റില്‍ നിന്ന്
ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം വിറ്റതായി വീണ്ടും പരാതി. ഞായറാഴ്ച വാങ്ങിയ
കിളിമീനില്‍ നിന്ന് രാസവസ്തുവിന്റെ മണം ഉയർന്നതായും പാചകം ചെയ്ത്
രുചിച്ച് നോക്കിയപ്പോള്‍ വായയില്‍ ചൊറിച്ചില്‍ അനുഭവപ്പെട്ടെന്നും
മാനന്തവാടി സ്വദേശിയായ സർക്കാർ സർവീസിൽ നിന്ന് വിരമിച്ച ജീവനക്കാരൻ
പറയുന്നു. ഇത് സംബന്ധിച്ച് ഭക്ഷ്യസുരക്ഷാ വിഭാഗം അധികൃതര്‍ക്ക് പരാതി
നല്‍കിയിട്ടുണ്ട്. മീൻ വീട്ടില്‍ കൊണ്ടുവന്നു കഴുകിയപ്പോള്‍ തന്നെ
രാസവസ്തുവിന്റെ ഗന്ധം ഉണ്ടായി. ഇതത് കാര്യമാക്കാതെ നന്നായി കഴുകി പാചകം
ചെയ്തു. പാചകം ചെയ്തശേഷവും രാസവസ്തുവിന്റെ മണം ഉണ്ടായിരുന്നു. മീൻ
രുചിച്ച് നോക്കിയപ്പോള്‍ വായയില്‍ ചെറുതായി ചൊറിച്ചില്‍ അനുഭവപെടുകയും
ചെയ്തു. തുടര്‍ന്ന് പരാതിക്കാരന്‍ പാചകം ചെയ്ത മീന്‍ വാങ്ങിയ കടയില്‍
തന്നെ തിരിച്ചേല്‍പ്പിച്ചു. കച്ചവടക്കാരോട് കാര്യം പറഞ്ഞപ്പോൾ മീന്‍
മറ്റ് സ്ഥലങ്ങളില്‍ നിന്നും വരുന്നതാണെന്നും ഇതില്‍ ഞങ്ങള്‍ക്ക്
ഉത്തരവാദിത്വമില്ലെന്നുമായിരുന്നു മറുപടി.
മുൻപ് ആരോഗ്യ വകുപ്പ് ജീവനക്കാരൻ എരുമത്തെരുവിലെ മത്സ്യ മാര്‍ക്കറ്റില്‍
നിന്ന് വാങ്ങിയ മീൻ വീട്ടിലെത്തി നോക്കിയപ്പോൾ പുഴുവരിച്ച നിലയിൽ
കണ്ടെത്തിയിരുന്നു. ഇൗ ദൃശ്യങ്ങൾ നവ മാധ്യമങ്ങളിൽ പ്രചരിക്കുകയും
ചെയ്തിരുന്നു. എരുമത്തരുവിലെ മാർക്കറ്റിൽ നിന്ന് പുഴുവരിച്ച ഇറച്ചി
നഗരസഭാ ആരോഗ്യ വിഭാഗം പിടികൂടി ചൂട്ടക്കടവിലെത്തിച്ച് കുഴിച്ചിട്ട
സംഭവവും അടുത്തിടെ ഉണ്ടായി. അടിക്കടി പരാതികൾ ഉയരമ്പോഴും പരിശോധനയും തുടർ
നടപടികളും കാര്യക്ഷമമാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
Leave a Reply