എക്സൈസ് തീരുവയും നികുതികളും കുറച്ച് ഇന്ധനവില പിടിച്ചുനിർത്താൻ ഇരുസർക്കാരുകളും തയ്യാറാകണം: കെ സി റോസക്കുട്ടിടീച്ചർ
കല്പ്പറ്റ: ഇന്ധനവില വർദ്ധനവ്മൂലം ജനങ്ങൾ പൊറുതിമുട്ടിയ സാഹചര്യത്തില് എക്സൈസ് ഡ്യൂട്ടി കേന്ദ്രസര്ക്കാരും, പ്രളയസെസ്, സെയില്ടാക്സ് ഇനത്തിലുള്ള നികുതികളും കുറച്ച് വിലക്കയറ്റം പിടിച്ചുനിര്ത്തണമെന്ന് കെ പി സി സി വൈസ് പ്രസിഡന്റ് കെ സി റോസക്കുട്ടിടീച്ചർ ആവശ്യപ്പെട്ടു. ഇന്ധന വിലവര്ധനവില് പ്രതിഷേധിച്ച് ജില്ലാ കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില് കലക്ട്രേറ്റിന് മുമ്പില് നടത്തിയ ധര്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്.
എണ്ണകമ്പനികളെ നിയന്ത്രണിക്കാന് കേന്ദ്രസര്ക്കാര് തയ്യാറാവണം. യു പി എ സര്ക്കാരിന്റെ കാലത്ത് റിലയന്സ് കമ്പനിയടക്കം എണ്ണ വില വര്ധിക്കാന് സമ്മര്ദ്ദം ചെലുത്തിയിരുന്നു. എന്നാല് ജനങ്ങളുടെ മേലുണ്ടാകുന്ന അധികഭാരം കണക്കിലെടുത്ത് മന്മോഹന്സിംഗ് സര്ക്കാര് അതിന് തയ്യാറായില്ല. ഇതേ തുടര്ന്ന് അന്നത്തെ കാലത്ത് നിരവധി റിലയന്സ് പമ്പുകള് പൂട്ടിപ്പോയിരുന്നു. പിന്നീട് 2017-ല് മോദി സര്ക്കാരാണ് തോന്നിയ പോലെ വില വര്ധിപ്പിക്കാനുള്ള സാഹചര്യമൊരുക്കിയത്. ഇതോടെയാണ് പൂട്ടിപ്പോയ പല പമ്പുകളും തുറന്നത്. എണ്ണകമ്പനികളെ ജി എസ് ടിയുടെ പരിധിയില് കൊണ്ടുവന്നിരുന്നുവെങ്കില് 28 ശതമാനം എകസൈസ് ഡ്യൂട്ടിയും 22 ശതമാനം സെസും ഒഴിവാകുമായിരുന്നു. അങ്ങനെ വന്നിരുന്നെങ്കില് വില 37 രൂപയെങ്കിലും കുറയുമായിരുന്നുവെന്നും ടീച്ചര് ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെ ചൈന സന്ദര്ശനം രാജ്യത്തിന് ഒരു ഗുണവും ചെയ്തിട്ടില്ലെന്ന് അവര് പറഞ്ഞു. ഒരു വ്യാപാര കരാറോ, അതിര്ത്തിവിഷയങ്ങളോടെ ചര്ച്ച ചെയ്തിട്ടില്ല. ബ്രിട്ടീഷ് പാര്ലമെന്റിൽ പോലും ചൈന അതിക്രമിച്ച് കയറിയ വിവരം പ്രധാനമന്ത്രി പറഞ്ഞിട്ടും മോദി ഇക്കാര്യം അറിഞ്ഞിരുന്നില്ല. അന്താരാഷ്ട്ര മാധ്യമങ്ങളടക്കം ചൈനയുടെ കടന്നുകയറ്റം റിപ്പോർട്ട് ചെയ്തിട്ടും മോദി അതറിഞ്ഞിരുന്നില്ലെന്നും റോസക്കുട്ടി ടീച്ചര് പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.
Leave a Reply