കോവിഡ് കാലത്ത് ശമ്പളം ലഭിക്കാതെ താൽകാലിക ജെ.എച്ച്.ഐ മാർ.
കൽപ്പറ്റ : കോവിഡ് കാലത്ത് രോഗപ്രതിരോധ പ്രവർത്തന രംഗത്ത് രാപകലില്ലാതെ മുന്നണിയിൽ പ്രവർത്തിക്കുന്ന ജെ.എച്ച്.ഐ മാർക്ക് കഴിഞ്ഞ എട്ട് മാസത്തിലധികമായി ശമ്പളം കിട്ടുന്നില്ല. അഡ്ഹോക്ക് വ്യവസ്ഥയിൽ താൽകാലികമായി വയനാട് ജില്ലയിൽ നിയമനം ലഭിച്ച ജെ.എച്ച്.ഐ വിഭാഗത്തിനാണ് ഈ ദുർഗതി.
കഴിഞ്ഞ ജൂൺ മാസം മുതൽ ഇവർക്ക് ഒരു രൂപ പോലും ശമ്പളമായി ലഭിച്ചിട്ടില്ല. ഡി.എം.ഒ മുതൽ ഡി.എച്ച്.എസ് വരെയുള്ളവർക്ക് പരാതികൾ നൽകിയെങ്കിലും കൃത്യമായ മറുപടിയൊ പ്രശ്നത്തിന് പരിഹാരമൊ ഇതുവരെ ഉണ്ടായിട്ടില്ല. ശമ്പളം അനുവദിക്കുന്ന ഹെഡ്ഡിനെക്കുറിച്ചുള്ള അവ്യക്തതകൾ പരിഹരിക്കാത്ത നിസാര പ്രശ്നം മൂലമാണ് ഈ ദുസ്ഥിതി.
അന്യ ജില്ലകളിൽ നിന്നക്കമുള്ളവരാണ് ഈ കൂട്ടത്തിലുള്ളത്. നിത്യവൃത്തിക്കും വണ്ടിക്കൂലിക്കും വരെ പലരിൽ നിന്നും കടം വാങ്ങിയും കൂടെയുള്ള മറ്റ് സഹപ്രവർത്തകർ സഹായിച്ചുമാണ് ഇവർ ഇപ്പോൾ പിടിച്ചു നിൽക്കുന്നത്. വാടകയും മറ്റു ചെലവുകളും കൊടുക്കാൻ നിവൃത്തിയില്ല. പലരും കടക്കെണിയിലാണ്. ആദ്യം നിയമനം ലഭിച്ച പലരെയും മൂന്ന് മാസം കഴിഞ്ഞപ്പോൾ പിരിച്ചുവിട്ടിരുന്നു. തുടർന്ന് അടുത്ത ബാച്ചുകാരെ നിയമിച്ചു. ഈ കോവിഡ് പ്രതിസന്ധി കാലത്ത് തങ്ങൾ സമയക്കണക്ക് നോക്കാതെ ചെയ്ത ജോലിക്ക് ന്യായമായി ലഭിക്കേണ്ട വേതനം ഇനിയും വൈകിപ്പിക്കരുതെന്നാണ് ഈ പാവങ്ങളുടെ ആവശ്യം. കോവിഡ് കാലത്ത് ആരോഗ്യ വകുപ്പിൽ അത്യധ്വാനം ചെയ്യുന്ന ജീവനക്കാർക്ക് ദീർഘകാലമായി വേതനം കൊടുക്കാത്ത നടപടി പ്രതിഷേധാർഹമാണെന്നും എത്രയും വേഗം ഇവർക്ക് ശമ്പളം ലഭിക്കുന്നതിനുള്ള നടപടികൾ ഡി.എം.ഒ യുടെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്നും എൻ.ജി.ഒ അസോസിയേഷൻ മാനന്തവാടി ബ്രാഞ്ച് കമ്മറ്റി ആവശ്യപ്പെട്ടു. എൻ.വി. അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. മോബിഷ് പി തോമസ്, എൻ.ജെ ഷിബു, കെ. റ്റി ഷാജി, സി.ജി ഷിബു, എം.ജി അനിൽകുമാർ, അഷ്റഫ് ഖാൻ ബൈജു എം.എ തുടങ്ങിയവർ സംസാരിച്ചു.
Leave a Reply