നാട്ടുവൈദ്യ പരിശീലനം കേന്ദ്രം നശിക്കുന്നു;വൈദ്യൻമാർ പെരുവഴിയിൽ
മാനന്തവാടി :നാട്ടുവൈദ്യം പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി പട്ടികവർഗ വൈദ്യൻമാർക്ക് വേണ്ടി സർക്കാർ തവിഞ്ഞാൽ പഞ്ചായത്തിലെ വാളാട് എടത്തനയിൽ നിർമിച്ച കെട്ടിടം ഉപയോഗിക്കാതെ നശിക്കുന്നു.
വൈദ്യൻമാരാകട്ടെ സൗകര്യം ലഭിക്കാതെ പെരുവഴിയിലായ അവസ്ഥയിലും.
രണ്ട് വർഷം മുമ്പാണ് എടത്തനയിൽ കിർത്താഡ്സിൻ്റ സഹായത്തോടെ
പട്ടികവർഗ വികസന വകുപ്പ് 20 ലക്ഷം രൂപ ചെലവിട്ട് കെട്ടിടം നിർമിച്ചത്.
പട്ടികവർഗ വിഭാഗത്തിലെ വൈദ്യൻമാരുടെ
ചികിത്സ രീതി പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് കെട്ടിട നിർമാണം.
വൈദ്യൻമാർക്ക് ഇവിടെ ചികിത്സ നടത്താനുള്ള സൗകര്യം ഒരുക്കി നൽകുക എന്നതായിരുന്നു പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്.
എന്നാൽ നിർമാണം പൂർത്തികരിച്ച് ഏറെ കഴിഞ്ഞിട്ടും ഇതുവരെ പ്രവർത്തനസജ്ജമാക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.
കെട്ടിടം വൈദ്യുതീകരിച്ച് ആവശ്യമായ കാര്യങ്ങൾ ചെയ്യുമെന്ന് നേരത്തെ അധികൃതർ വൈദ്യൻമാരെ അറിയിച്ചെങ്കിലും അതുണ്ടായില്ല.
ചുറ്റും കാടുപിടിച്ച് ജനൽ ചില്ലുകൾ പൊട്ടിയ നിലയിലാണ് കെട്ടിടമുള്ളത്.
ഇഴ ജന്തുക്കളുടെ വാസ സ്ഥലം കൂടിയായി ഈ കെട്ടിടം.
പട്ടികജാതി – പട്ടികവർഗ വിഭാഗങ്ങളുമായി ബന്ധപ്പെട്ട പഠന – ഗവേഷണങ്ങൾ നടത്തുന്ന കിർത്താഡ്സിൻ്റെ നിയന്ത്രണത്തിലാണ് ഈ കെട്ടിടമുള്ളത്.
സംസ്ഥാനത്തെ പട്ടികവർഗ വിഭാഗങ്ങളുടെ വംശീയ വൈദ്യത്തെ സംരക്ഷിക്കുന്നതും വൈദ്യൻമാർക്ക് ആവശ്യമായ പ്രോത്സാഹനം നൽകുന്നതും കോഴിക്കോട് ആസ്ഥാമായുള്ള കിർത്താഡ്സ് ആണ്.
പി.കെ. ജയലക്ഷ്മി പട്ടികവർഗ വികസനവകുപ്പ് മന്ത്രിയായപ്പോഴാണ് വയനാട്ടിൽ ഏറ്റവും കൂടുതൽ വംശീയ വൈദ്യൻമാരുള്ള എടത്തനയിൽ കെട്ടിടം നിർമിക്കാനുള്ള നടപടിയെടുത്തത്.
കെട്ടിട നിർമാണം വേഗത്തിൽ പൂർത്തിയാക്കിയെങ്കിലും തുറന്ന് പ്രവർത്തിപ്പിക്കാൻ ഇതുവരെ കഴിയാത്തത് അധികൃതരുടെ അനാസ്ഥ കാരണമെന്നാണ് ആക്ഷേപം.
അധികൃതർ തിരിഞ്ഞു നോക്കിയില്ലെങ്കിൽ കെട്ടിടം പൂർണമായും നശിക്കുമെന്ന സ്ഥിതിയാണുള്ളത്.
Leave a Reply