ചെക്കിട്ട കോളനിയിലേക്ക് മഴക്കാലം ആരംഭിക്കുന്നതിന് മുൻപ് കോൺക്രീറ്റ് പാലം നിർമിക്കണം
നടവയൽ : പാതിരി സൗത്ത് സെക്‌ഷൻ വനാതിർത്തിയിലെ ചെക്കിട്ട കോളനിയിലേക്ക് മഴക്കാലം ആരംഭിക്കുന്നതിന് മുൻപ് കോൺക്രീറ്റ് പാലം നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വർഷങ്ങളായി കോളനിക്കാർ ഉപയോഗിക്കുന്ന മരപ്പാലം ഏതു സമയവും നിലംപൊത്താവുന്ന സ്ഥിതിയിലാണ്. കൂടാതെ കൈവരിയില്ലാത്ത നടപ്പാലത്തിലൂടെയുള്ള യാത്ര അപകടം നിറഞ്ഞതാണ്. മുൻപ് ഇതിൽ നിന്ന് വീണ് ഒരാൾ മരിച്ചിട്ടുണ്ട്. പനമരം പഞ്ചായത്തിലെ ആലുങ്കത്താഴെ ചെക്കിട്ട റോഡിൽ നരസി പുഴയ്ക്ക് കുറുകെയാണ് അപകടാവസ്ഥയിലുള്ള പാലം.
മഴക്കാലത്ത് ഈ പാലം ഒലിച്ചുപോകുന്നത് പതിവാണ്. പാലം നശിച്ചാൽ കോളനിയിൽ എത്തണമെങ്കിൽ പെടാപ്പാടു പെടണം. പതിറ്റാണ്ടുകൾക്ക് മുൻപ് പുഴയുടെ ഇരുകരകളിലും കരിങ്കല്ലുകൊണ്ടു തൂണുകൾ നിർമിച്ചിട്ടുണ്ടെങ്കിലും കോൺക്രീറ്റ് പാലം നിർമിക്കാൻ ഇതുവരെ അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല.
പാലം തകരുമ്പോൾ നാട്ടുകാർ താൽക്കാലികമായി മുളയോ കമുകോ ഉപയോഗിച്ച് പാലം നിർമിക്കാറാണ് പതിവ്. ചെക്കിട്ട കോളനിയിലേക്കും പതിരിയമ്പത്തേക്കുമായി ഒട്ടേറെ പേരാണ് ഈ പാലത്തെ ആശ്രയിക്കുന്നത്. ഇവിടെ കോൺക്രീറ്റ് പാലം നിർമിക്കുമെന്ന് വർഷങ്ങളായി പഞ്ചായത്ത് അധികൃതർ പറയുന്നുണ്ടെങ്കിലും നടപടിയില്ല. വന്യമൃഗശല്യം ഏറെയുള്ള ഇവിടെ അടുത്ത മഴയ്ക്ക് മുൻപെങ്കിലും കോൺക്രീറ്റ് പാലം നിർമിക്കാൻ നടപടിയുണ്ടാകണമെന്നാണു നാട്ടുകാരുടെ ആവശ്യം.
Leave a Reply