ജേക്കബ്ബ് സെബാസ്റ്റ്യനെതിരെ എല്‍.ഡി.എഫ് നൽകിയ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു
മാനന്തവാടി: മാനന്തവാടി നഗരസഭാ വൈസ് ചെയര്‍മാന്‍ ജേക്കബ്ബ് സെബാസ്റ്റ്യനെതിരെ എല്‍.ഡി.എഫ്. നല്‍കിയ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. അവിശ്വാസ പ്രമേയ ചര്‍ച്ചയെ തുടര്‍ന്ന് നടന്ന വോട്ടെടുപ്പില്‍ 15 പേര്‍ പ്രമേയത്തെ അനുകൂലിച്ചും 20 പേര്‍ എതിര്‍ത്തും വോട്ടു ചെയ്തു. 36 അംഗങ്ങളുള്ള മാനന്തവാടി നഗരസഭയില്‍ കേരള കോണ്‍ഗ്രസി(എം)ലെ ഒരാളും സി.പി.എമ്മിലെ 15പരും ഉള്‍പ്പെടെ എല്‍.ഡി.എഫിന് 16 പേരാണുള്ളത്. കോണ്‍ഗ്രസിലെ 16പേരും മുസ്ലിം ലീഗിലെ ഒരാളും രണ്ട് ലീഗ് സ്വതന്ത്രരും കോണ്‍ഗ്രസ് വിമതയായി മത്സരിച്ച് ജയിച്ചയാളും ഉള്‍പ്പെടെ യു.ഡി.എഫിന് 20 പേരാണുള്ളത്. അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ അസുഖ ബാധയെ തുടര്‍ന്ന് ചികിത്സയിലുള്ള എല്‍ ഡി എഫിലെ ഒരംഗം പങ്കെടുത്തില്ല. തദ്ദേശസ്വയം ഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ബെന്നി ജോസഫിന്റെ നേതൃത്വത്തിലായിരുന്നു ചര്‍ച്ചയും വോട്ടെടുപ്പും.
ഫാര്‍മേഴ്സ് ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വിഭജന ചര്‍ച്ച എങ്ങുമെത്താതെ നീളുന്ന സാഹചര്യത്തില്‍ മുസ്ലിം ലീഗ് കടുത്ത നിലപാട് സ്വീകരിക്കുമെന്ന സൂചന വന്നതിനാല്‍ അവിശ്വാസ പ്രമേയത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യം വന്നിരുന്നു. എന്നാല്‍ യൂ ഡി എഫ് ഒറ്റക്കെട്ടായി പ്രമേയത്തെ എതിര്‍ത്ത് വോട്ടു ചെയ്തതോടെ അവിശ്വാസം പൂര്‍ണമായി പരാജയപ്പെടുകയായിരുന്നു.
Leave a Reply