ഓട്ടോറിക്ഷകൾക്ക് നഗരസഭ പെർമിറ്റ് നൽകിയില്ലങ്കിൽ കോടതിയലക്ഷ്യത്തിന് സമീപിക്കുമെന്ന് ഓട്ടോ തൊഴിലാളികൾ.
കല്‍പ്പറ്റ: സിറ്റി പെര്‍മിറ്റുള്ള ഓട്ടോറിക്ഷകള്‍ക്കു ഹൈക്കോടതി നിര്‍ദേശിച്ചതിനുസരിച്ചു സ്റ്റിക്കല്‍ നല്‍കുന്നതില്‍ മുനിസിപ്പല്‍ അധികൃതര്‍ വിമുഖത കാട്ടുകയാണെന്നു ഓട്ടോറിക്ഷ ഡ്രൈവര്‍മാരായ പി.പി രാജന്‍, പി സജീവന്‍, കെ.ആര്‍ റിയാസ്, കെ.ടി നൗഷാദ്, കെ.പി ജസ്മല്‍ അമീര്‍ എന്നിവര്‍ വാര്‍ത്താ സമ്മളനത്തില്‍ ആരോപിച്ചു. സ്റ്റിക്കര്‍ നല്‍കാന്‍ വൈകിയാല്‍ മുനിസിപ്പല്‍ സെക്രട്ടറിക്കെതിരെ കോടതി അലക്ഷ്യത്തിനു കേസ് ഫയല്‍ ചെയ്യുമെന്നും അവര്‍ അറിയിച്ചു. 2019 നവംബര്‍ 29ന് ഹൈക്കോടതി ഉത്തരവായത് അനുസരിച്ചാണ് നഗരത്തില്‍ 26 ഓട്ടോറിക്ഷകള്‍ക്ക് ഫെബ്രുവരി 17ന് ആര്‍.ടി.ഒ സിറ്റി പെര്‍മിറ്റ് അനുവദിച്ചത്. മുനിസിപ്പല്‍ പരിധിയില്‍ താമസിക്കുന്നവരാണ് പെര്‍മിറ്റ് ലഭിച്ച മുഴുവന്‍ ആളുകളും. എന്നാല്‍ സ്റ്റിക്കര്‍ അനുവദിക്കാന്‍ നഗരസഭ തയാറാകുന്നില്ല. നിലവില്‍ നഗരത്തില്‍ 690 ഓട്ടോകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇതില്‍ 70 എണ്ണം വനിതാ ഓട്ടോകളാണ്. വനിതകള്‍ക്കുള്ളത് ഒഴികെ പെര്‍മിറ്റുകളില്‍ 350 എണ്ണം മുനിസിപ്പല്‍ പരിധിക്ക് പുറത്തുള്ളവര്‍ക്കാണ് ലഭിച്ചതെന്നും ഡ്രൈവര്‍മാര്‍ പറഞ്ഞു. നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന നിലപാടാണ് മുനിസിപ്പല്‍ സെക്രട്ടറി നടത്തുന്നതും വേണ്ടി വന്നാല്‍ മുനിസിപ്പാലിറ്റിക്ക് മുന്നില്‍ ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാന്‍ വിസമ്മതിക്കുന്നതിനെതിരെ സമരമിരിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് അടക്കം സമര്‍പ്പിച്ച് തങ്ങള്‍ പെര്‍മിറ്റ് ലഭിക്കാന്‍ അവകാശമുള്ളവരാണെന്ന് തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി തങ്ങള്‍ക്ക് അനുകൂലമായ നിലപാടെടുത്തത്. എന്നാല്‍ ഈ ഉത്തരവിന് യാതൊരു വിലയും കല്‍പ്പിക്കാതെയാണ് സെക്രട്ടറിയടക്കമുള്ളവര്‍ പെരുമാറുന്നതെന്നും ഇതിനൊതിരെ വരുംദിവസങ്ങളില്‍ ശക്തമായ പ്രതിഷേധം രൂപപ്പെട്ട് വരുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി.
Leave a Reply