നഗരസഭ ഭാവി ആസൂത്രിത വികസനം; കരട് സമഗ്ര വികസന രൂപരേഖ പൊതുജനാഭിപ്രായത്തിനായി സമര്‍പ്പിക്കും
മാനന്തവാടി: നഗരത്തിന്റെ നഗരസഭ ഭാവി ആസൂത്രിത വികസനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ കരട് സമഗ്ര വികസന രൂപരേഖ പൊതുജനാഭിപ്രായത്തിനായി സമര്‍പ്പിക്കുന്നു. മാര്‍ച്ച് 3 ന് മാനന്തവാടി ടൗണ്‍ ഹാളില്‍വെച്ച് നടക്കുന്ന വികസന സെമിനാറില്‍വെച്ചാണ് രൂപരേഖ പൊതുജന സമക്ഷം സമര്‍പ്പിക്കുന്നത്. ജില്ലാ കളക്ടര്‍, എംഎല്‍എ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. മാനന്തവാടി നഗരത്തിന്റെ ഭാവിക്കായി നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ കഴിയുന്നതായിരിക്കും മാസ്റ്റർ പ്ലാനെന്ന് നഗരസഭ അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ജില്ലയുടെ സാംസ്‌ക്കാരിക ആസ്ഥാനവും, മാനന്തവാടി താലൂക്കിന്റെ ആസ്ഥാനവും 2015-ല്‍ നഗരസഭയായി ഉയര്‍ത്തപ്പെട്ടതുമായ മാനന്തവാടി നഗരസഭ ഭാവി ആസൂത്രിത വികസനം മുന്‍ നിര്‍ത്തി തയ്യാറാക്കിയ കരട് സമഗ്ര വികസന രൂപരേഖ (മാസ്റ്റര്‍ പ്ലാന്‍) യാണ് ജനാഭിപ്രായത്തിനായി സമര്‍പ്പിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ 'നഗരസഭകള്‍ക്ക് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കല്‍' പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗര-ഗ്രാമാസൂത്രണ വകുപ്പിന്റെ സാങ്കേതിക സഹായത്തോടെയും ജനകീയ പങ്കാളിത്തത്തോടെയും തയ്യാറാക്കിയ കരട് മാസ്റ്റര്‍പ്ലാന്‍ ആണ് മൂന്നാം തീയ്യതി മാനന്തവാടി ടൗണ്‍ഹാളില്‍ നടക്കുന്ന വികസന സെമിനാറില്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നതെന്ന് നഗരസഭ പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. . നഗരസഭാ പ്രദേശത്തിന്റെ നിലവിലെ ഭൂ-വിനിയോഗം, സാമൂഹിക-സാമ്പത്തിക സ്ഥിതി ,ഗതാഗതരംഗത്തെ നിലവിലെ അവസ്ഥ, മേഖലാ ബന്ധങ്ങള്‍, വിവിധ വികസന മേഖലകളുടെ നിലവിലെ സ്ഥിതി മുതലായവ ശാസ്ത്രീയമായി നിര്‍ണയിച്ച് വിവിധ വര്‍ക്കിംഗ് ഗ്രൂപ്പുകളില്‍ വിശദമായ ചര്‍ച്ച ചെയ്ത്, പ്രശ്‌നങ്ങളും സാധ്യതകളും വിലയിരുത്തി, ഭാവിയിലെ വികസനാവശ്യങ്ങള്‍ സമഗ്രമായി നിര്‍ണയിച്ച് തയ്യാറാക്കിയതാണ് കരട് വികസന രൂപരേഖ. പ്രസ്തുത രൂപരേഖയില്‍ മാനന്തവാടിയിലെ ഭാവി വികസന ആവശ്യം മുന്‍നിര്‍ത്തി ഹ്രസ്വകാല-ദീര്‍ഘകാല പദ്ധതികള്‍ രൂപകല്‍പ്പന ചെയ്തതായും അധികൃതർ പറഞ്ഞു.വാർത്താ സമ്മേളനത്തിൽ വൈസ് ചെയര്‍പേഴ്‌സണ്‍ പ്രതിഭ ശശി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി ടി ബിജു, ശാരദാ സജീവന്‍, വര്‍ഗ്ഗീസ് ജോര്‍ജ്ജ്, കടവത്ത് മുഹമ്മദ് ജില്ലാ ടൗണ്‍ പ്ലാനര്‍ .കെ.സത്യബാബു, അസി. ടൗണ്‍ പ്ലാനര്‍ രഞ്ജിത് കെ.എസ് തുടങ്ങിയവർ പങ്കെടുത്തു.
Leave a Reply