പ്രളയ ദുരിതാശ്വാസത്തിൽ ലഭിച്ച വസ്തുവകൾ മീനങ്ങാടിയിൽ പാഴാക്കി.
മീനങ്ങാടി: മറ്റു ജില്ലകളിൽ നിന്നും പ്രളയ ദുരിതാശ്വാസമായെത്തിയ വസ്ത്രങ്ങളുൾപ്പടെയുള്ള വീട്ടു സാധനങ്ങൾ വിതരണം ചെയ്യാതെ മീനങ്ങാടി ഗ്രാമപഞ്ചായത്ത് പൊതു സ്റ്റേജിൽ കൂട്ടിയിട്ടിരിക്കുന്നു. മിനറൽ വാട്ടർ ബോട്ടിലുകൾ,വസ്ത്രങ്ങൾ, പുതപ്പുകൾ, ടാർപ്പായികൾ, പാത്രങ്ങൾ, സോപ്പ്, സോപ്പുപൊടി, പേസ്റ്റ്, തുടങ്ങി നിരവധി സാധനങ്ങളാണ് വിതരണം ചെയ്യാതെ പൊതു സ്‌റ്റേജിൽ കൂട്ടിയിട്ടിരിക്കുന്നത്. മഹിളാ അസോസിയേഷൻ പുളിയനമ്പ്ര പാനൂർ, കണ്ണൂർ, നൂഞ്ഞമ്പ്രം യൂനിറ്റ് പൊയിലൂർ,തമിഴക ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ കോയമ്പത്തൂർ എന്നിങ്ങനെ ജില്ലക്ക് പുറത്ത് നിന്നും സംസ്ഥാനത്തിന് പുറത്ത് നിന്നുമെത്തിയ സന്നദ്ധ സഹായ സംഘങ്ങളിൽ നിന്നുമെത്തിയ സാധനങ്ങളാണ് വിതരണം ചെയ്യാതെ കിടക്കുന്നത്. മുസ്ലീം ലീഗിന്റെ പരിപാടിക്കായി പൊതു സ്റ്റേജ് നൽകിയിരുന്നു. പരിപാടി നടത്തുന്നതിനായി പൊതു സ്റ്റേജിന്റെ ഷട്ടറുകൾ തുറന്നപ്പോഴാണ് അവശ്യവസ്തുക്കൾ ഇത്തരത്തിൽ അലക്ഷ്യമായിട്ടിരിക്കുന്നതായി കണ്ടതെന്ന് മീനങ്ങാടി പഞ്ചായത്ത് മുസ്ലീം ലീഗ് സെക്രട്ടറി ഹൈറുദ്ധീൻ പറഞ്ഞു. പ്രളയം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും പ്രളയ സഹായം വിതരണം ചെയ്യാത്ത ബന്ധപ്പെട്ടവരുടെ നടപടിക്കെതിരെ പ്രതിഷേധവും ശക്തമായിട്ടുണ്ട്.
റിപ്പോർട്ട് ഷെരീഫ് മീനങ്ങാടി
Leave a Reply