ആനപ്പേടിയിൽ വീട്ടിൽ കഴിഞ്ഞ ഗർഭിണി പ്രസവിച്ചു : നഴ്സ് ലിസി അവസരോചിതമായി ഇടപ്പെട്ട് പരിചരിച്ചു
കൽപ്പറ്റ : ആനപ്പേടിയിൽ പുറത്തിറങ്ങാതെ വീടിനുള്ളിൽ കഴിഞ്ഞ ഗർഭിണി വീട്ടിൽ തന്നെ പ്രസവിച്ചു . പനമരം പുഞ്ചവയൽ പണിയ കോളനിയിലെ രാഗിണിക്കാണ് വീടിനുള്ളിൽ സുഖപ്രസവം.
പനമരം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പബ്ലിക്ക് ഹെൽത്ത് നേഴ്സായ ലിസ്സി മാത്യുവിന്റെ അവസരോചിത ഇടപെടലാണ് രാഗിണിക്കും കുഞ്ഞിനും തുണയായത്.
ശനിയാഴ്ച്ച വെളുപ്പിന് ആറ് മണിക്ക് ഫോൺ ശബ്ദിച്ചപ്പോൾ ലിസ്സി സ്വപ്നത്തിൽ പോലും കരുതിയില്ല താൻ ഒരു ഗൈനക്കോളജിസ്റ്റിന്റെ റോളിൽ ആവുമെന്ന്. പുഞ്ചവയൽ പണിയ കോളനിയിൽ നിന്നും മുത്തുവെന്ന സ്ത്രീയുടെ പരിഭ്രമം കലർന്ന സ്വരത്തിൽ കോളനിയിലെ രാഗിണിക്ക് സുഖമില്ലെ്ന്നും
പ്രസവവേദനയാൽ പുളയുകയാണന്നും, ആശുപത്രിയിൽ പോകാൻ വാഹനം വിളിച്ചിട്ട് വരുന്നില്ലെന്നും, കോളനിക്ക് അടുത്ത് കാപ്പിത്തോട്ടത്തിൽ മൂന്നോളം ആനകൾ ഉണ്ടെന്നും, ചിന്നം വിളി കേൾക്കാമെന്നുമായിരുന്നു ഫോൺ കോൾ. പനമരം പഞ്ചായത്തിലെ ഏഴ്, എട്ട് വാർഡുകളിൽ പബ്ലിക് ഹെൽത്ത് നേഴ്സായ ലിസ്സി മാത്യു ഒട്ടും അമാന്തിച്ചില്ല എന്ത് വില കൊടുത്തും അമ്മയേയും, കുത്തിനേയും രക്ഷിക്കണം എന്ന ചിന്ത മാത്രമേ അപ്പോൾ ഉണ്ടായിരുന്നുള്ളു. സ്വന്തം വാഹനം എടുത്ത് പനമരത്ത് നിന്നും പുഞ്ചവയൽ കോളനിയിൽ എത്തി പ്രസവവേദനയാൽ പുളയുന്ന രാഗിണിയെ സുശ്രൂഷിച്ചു. പ്രസവം എടുത്തു, പൊക്കിൾക്കൊടി മുറിച്ച്
അമ്മയേയും, ആൺ കുഞ്ഞിനേയും സുരക്ഷിതരാക്കി.
നേരത്തെ വിളിച്ച വാഹനം ഇതിനിടയിൽ എത്തിയിരുന്നുവെങ്കിലും മാർഗ്ഗമധ്യേ പ്രസവം വാഹനത്തിൽ ആവുമെന്ന അവസ്ഥയിലായിരുന്നു. അതിനാൽ
പ്രസവം വീട്ടിൽ വെച്ച് നോക്കാൻ തീരുമാനിക്കുകയായിരുന്നു.
തുടർന്ന് വാഹനത്തിൽ അമ്മയേയും കുഞ്ഞിനേയും ഉടൻ പനമരം ഗവൺമെന്റ് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ഡോക്ടർ പരിശോധിച്ച് അമ്മക്കും കുഞ്ഞിനും ഒരു കുഴപ്പവും ഇല്ലെന്ന് അറിയിച്ചതോടെയാണ് തനിക്ക് ശ്വാസം നേരെ വീണതെന്ന് ലിസ്സി പറയുന്നു. രാഗിണി ശങ്കരന് ഇത് മുന്നാമത്തെ പ്രസവമാണ്. ഇവർക്ക് രണ്ട് പെൺകുട്ടികളാണ് ഉള്ളത്. വിദഗ്ധ ചികിത്സക്കായി അമ്മയേയും ആൺകുഞ്ഞിനേയും മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലിസി ഇത് രണ്ടാം തവണയാണ് പ്രസവം കൈകാര്യം ചെയ്യുന്നത്. കഴിഞ്ഞ വർഷം നടവയൽ ചെക്കിട്ട കോളനിയിലെ ബിന്ദു ബാലന്റെ പ്രസവവും എടുത്തത് സിസ്റ്ററായിരുന്നു. ആ ഒരു ആത്മധൈര്യവും ദൈവത്തിന്റെ അനുഗ്രഹവുമാണ് എല്ലാം നല്ല രീതിയിൽ പര്യവസാനിക്കാൻ കാരണമെന്ന് സിസ്റ്റർ പറഞ്ഞു. സന്ധ്യമയങ്ങുന്നതോടെ പുഞ്ചവയലിലും പരിസരങ്ങളിലും കാട്ടാന കൂട്ടങ്ങൾ വിഹരിക്കുകയാണ്. പുഞ്ചവയൽ- നീർവാരം ഭാഗങ്ങളിൽ ആന പേടി കാരണം രാത്രിയിൽ ആരും പുറത്തിറങ്ങുകയോ വാഹനം ഓടിക്കാറുമില്ല. ഇതിനാൽ അത്യാവശ്യ ആശുപത്രി ആവശ്യങ്ങളിൽ പോലും ആദിവാസി കോളനികാർ ഉൾപ്പെടെ ഏറെ ദുരിതത്തിലാവുകയാണ്. ഇതിന്റെ നേർരേഖയാണ് പുഞ്ചവയൽ കോളനിയിലെ രാഗിണി ശങ്കരന് നേരിടേണ്ടി വന്നത്.
Leave a Reply