മുള്ളന്‍കൊല്ലി പഞ്ചായത്തിലെ സീതാമൗണ്ടിന് സമീപം കൊളവള്ളിയില്‍ കടുവ ആക്രമണം: രണ്ട് പശുക്കിടാങ്ങള്‍ ചത്തു
പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ സീതാമൗണ്ടിന് സമീപം കൊളവള്ളിയില്‍ കടുവ ആക്രമണത്തില്‍ രണ്ടു പശുക്കിടാങ്ങള്‍ ചത്തു. കളപ്പുരയ്ക്കല്‍ ജോസഫിന്റെ ഒന്നര വയസുള്ള പശുക്കുട്ടികളെയാണ് കടുവ പിടിച്ചത്. കൃഷിയിടത്തില്‍ മേയാന്‍വിട്ട പശുക്കിടാങ്ങള്‍ ഇന്നുച്ചയോടെ കന്നാരംപുഴയില്‍ വെള്ളം കുടിക്കാനെത്തിയപ്പോഴായിരുന്നു കടുവയുടെ ആക്രമണമുണ്ടായത്.
ആദ്യം പിടിച്ച പശുക്കിടാവിനെ കടുവ വലിച്ചിഴച്ച് പുഴയ്ക്ക് അക്കരെ എത്തിച്ചെങ്കിലും ജോസഫ് ഒച്ചയിട്ടപ്പോള്‍ വിട്ടു. പിന്നീട് സമീപത്തുണ്ടായിരുന്ന മറ്റൊരു കിടാവിനെ പിടിച്ചു. ജോസഫ് വീണ്ടും ഒച്ചവച്ചപ്പോള്‍ കിടാവിനെ ഉപേക്ഷിച്ച് കടുവ പുഴയ്ക്ക് അക്കരെ കര്‍ണാടക വനത്തില്‍ മറഞ്ഞു.
വനം, പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി. നിരീക്ഷണത്തിന്പ്രദേശത്ത് മൂന്ന് കാമറ സ്ഥാപിക്കുമെന്ന് ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ പി.ആര്‍. ഷാജി പറഞ്ഞു.
പശുക്കിടാങ്ങളുടെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം വെറ്ററിനറി ഡോക്ടര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ, അടിസ്ഥാനത്തില്‍ ഉടമയ്ക്ക് നഷ്ടപരിഹാരം നൽകുമെന്ന് അധികൃതർ പറഞ്ഞു. കൊളവള്ളിയില്‍ മുമ്പും സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ആഴ്ചകള്‍ മുമ്പ് കൊളവള്ളിക്കടുത്ത് കബനിഗിരി കൃഗന്നുരില്‍ തൊഴുത്തില്‍ കെട്ടിയ പശു കടുവ ആക്രമണത്തില്‍ ചത്തിരുന്നു. കടുവാഭീതി അകറ്റണമെന്നാണ് നാട്ടുകാരർ ഒന്നാകെ ആവശ്യപ്പെടുന്നത്.
Leave a Reply