ദേശീയ പാത -766 രാക്കുരുക്കിന് പരിഹാരവുമായി വിദ്യാർത്ഥികൾ
കൽപറ്റ :ദേശീയപാത 766 ൽ തുടരുന്ന രാത്രിയാത്രാ നിരോധനത്തിന് ശാശ്വത പരിഹാരം നിർദ്ദേശിച്ച് വിദ്യാർത്ഥികൾ. കൽപ്പറ്റ ഡീ പോൾ പബ്ലിക് സ്കൂളിൽ നടന്ന ജില്ലാ സി. ബി.എസ്.സി സ്കൂൾ ശാസ്ത്രമേളയിലാണ് സുൽത്താൻ ബത്തേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂളിലെ ദിയ കെ.ബി, ഹംന പർവീൺ എന്നീ വിദ്യാർത്ഥികൾ രാക്കുരുക്കിന് പരിഹാരമായി 'ഇക്കോ കോറിഡോർ' എന്ന നിശ്ചലമാത്യക പ്രദർശിപ്പിച്ചത് . ബന്ദിപ്പൂർ കടുവാ സങ്കേതത്തിലൂടെ കടന്നു പോകുന്ന ദേശീയ പാതയിൽ രാത്രി യാത്ര നിരോധിച്ചിട്ട് പത്ത് വർഷങ്ങൾ കഴിഞ്ഞു. വനത്തിനും വന്യജീവികൾക്കും പരിസ്ഥിതിക്കും ആഘാതമേൽപ്പിക്കാത്ത പരിഹാരം മാത്രമേ കോടതി പരിഗണിക്കുകയുള്ളൂ. ഈ റോഡ് പൂർണ്ണമായും അടച്ചിട്ട് കിലോമീറ്ററുകൾ അകലെയുള്ള ബദൽ പാതകൾ പ്രായോഗികമാവുകയില്ല. ആ പശ്ചാത്തലത്തിലാണ് പരിസ്ഥിതിക്കും വന്യജീവികൾക്കും കോട്ടമേൽപ്പിക്കാത്തതും ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കാത്തതുമായ 'ഇക്കോ കോറിഡോർ' മാതൃകയുമായി വിദ്യാർത്ഥികൾ രംഗത്ത് വന്നത്.
ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെ മധൂർ ചെക്ക് പോസ്റ്റ് വരെയുള്ള 18.2 കിലോമീറ്ററും മുത്തങ്ങ വന്യജീവി സങ്കേതത്തിലെ 6 കിലോമീറ്ററും ഉൾപ്പെടെ 24.2 കിലോമീറ്റർ വനപാത പൂർണ്ണമായും വന്യജീവികൾക്ക് പ്രവേശിക്കാനാവാത്ത വിധമുള്ളതും എന്നാൽ അവയുടെ യഥേഷ്ടവും സുരക്ഷിതവുമായ സഞ്ചാരം ഉറപ്പ് നൽകുന്നതുമായ ഒരു സംവിധാനമാണിത്.
ഒരു കിലോമീറ്റർ വീതം നീളവും എട്ട് മീറ്റർ ഉയരവുമുള്ള അഞ്ച് മേൽപ്പാതകളും അവയ്ക്കിടയിൽ റോഡിനിരുവശവുമായി മൂന്ന് മീറ്റർ ഉയരമുള്ള റെയിൽവേ ഫെൻസിങ്ങുകളും ഇതിന്റെ ഭാഗമാണ്. കൂടാതെ കുരങ്ങ്, അണ്ണാൻ തുടങ്ങിയ മൃഗങ്ങൾക്കായി അഞ്ച് മീറ്റർ ഉയരത്തിൽ 'കാനോപ്പി ബ്രിഡ്ജുകളും' മറ്റ് ചെറു മൃഗങ്ങൾക്ക് കടന്നു 'പോകുന്നതിനായി ഭൂഗർഭതുരങ്കങ്ങ ളും ഉണ്ട്. കുറഞ്ഞ ചെലവിൽ ഹ്രസ്വകാലം കൊണ്ട് നിർമ്മാണം പൂർത്തീകരിക്കാൻ കഴിയുമെന്നത് ഈ പദ്ധതിയുടെ മറ്റൊരു പ്രത്യേകതയാണ്.
ശാസ്ത്രമേളയിൽ നിശ്ചലമാതൃക ഒന്നാം സ്ഥാനം നേടി.
Leave a Reply