ഡിഡിഇ പോസ്റ്റ് ഒഴിഞ്ഞു കിടക്കുന്നതടക്കം വയനാടിനോടുള്ള വിദ്യാഭ്യാസ അവഗണനക്ക് ഇടതുസർക്കാർ മറുപടി പറയണം:എം.എസ്.എഫ്
കൽപ്പറ്റ:വയനാട് ഡിഡിഇ പോസ്റ്റ് ഒഴിഞ്ഞു കിടക്കുന്നതുവഴി ഓഫീസ് പ്രവർത്തനം നാഥനില്ലാത്ത അവസ്ഥയിലാണ്.ഈ വിഷയം ഉയർത്തിക്കാട്ടി എംഎസ്എഫ് ഈ അധ്യയനവർഷം ആരംഭിക്കുമ്പോൾ തന്നെ നിരവധി സമരങ്ങൾ നടത്തിയിരുന്നു. ഓൺലൈൻ ക്ലാസ്,പാഠപുസ്തക വിതരണം തുടങ്ങിയ കാര്യങ്ങളിൽ ആദിവാസികളും തോട്ടം തൊഴിലാളികളും അടങ്ങുന്ന ജില്ലയുടെ അവസ്ഥ പരിതാപകരമായി തുടരുകയാണ്.ജില്ലയുടെ വിദ്യാഭ്യാസ മേഖലയോട് സർക്കാരിന്റെ അവഗണനയാണ് ഇത് കാണിക്കുന്നതെന്ന് എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പിപി ഷൈജൽ പറഞ്ഞു.പിന്നോക്ക ജില്ലയായ വയനാടിന് പ്രത്യേക പരിഗണന നൽകേണ്ടിടത്താണ് വയനാട്ടിലെ വിദ്യാർഥികളുടെ കാര്യത്തിൽ സർക്കാരിന്റെ ഈ തെറ്റായ നിലപാട്.മറ്റിടങ്ങളിൽ വിദ്യാഭ്യാസ ജില്ലാ വിഭജനം വഴി ഒരു ഡി.ഡി.ഇക്ക് ചുമതലയുള്ള സ്കൂളുകളുടെ എണ്ണം കുറക്കുകയും അതുവഴി മികച്ച റിസൾട്ട് നേടുകയും ചെയ്യുമ്പോൾ വയനാട് ജില്ല ഇന്നും ഒരു വിദ്യാഭ്യാസ ജില്ലയായി തുടരുകയും നൂറോളം സ്കൂളുകൾ ഒരു ഡി.ഡി.ഇയുടെ ചുമതലയിലാവുകയുമാണ്.എന്നാൽ ഈ സർക്കാർ അധികാരത്തിലിരുന്ന സമയം മിക്കപ്പോഴും പ്രസ്തുത ഡി. ഡി ഇ പോസ്റ്റ് പോലും ഒഴിഞ്ഞുകിടക്കുകയാണ്.എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയ ശതമാനത്തിൽ ഏറ്റവും പുറകിലായതും ജില്ലാ പഞ്ചായത്തിന്റെ പദ്ധതികൾ കൃത്യമായി നടക്കാത്തതും കാര്യങ്ങൾ കൈകാര്യം ചെയ്യാൻ തലപ്പത്ത് ആളില്ലാത്തത് കൊണ്ടുതന്നെയാണ്.
ജില്ലാ ഭരണകൂടവും ഭരണകക്ഷി ജനപ്രതിനിധികളും ഈ അവഗണനക്ക് മറുപടി പറയണമെന്നും എംഎസ്എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ജനറൽ സെക്രട്ടറി റമീസ് പനമരം,മുനവ്വറലി സാദത്ത്,ഷംസീർ തലക്കൽ പി.എം.റിൻഷാദ്,ജൈഷൽ എ.കെ സംബന്ധിച്ചു.
Leave a Reply