വള്ളിയൂർക്കാവ് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറെ ‘ സ്ഥാനത്ത് നിന്ന് നീക്കി
മാനന്തവാടി: വള്ളിയൂർക്കാവ് ഭഗവതി ദേവസ്വം എക്സി. ഓഫീസർ സി.വി. ഗിരീഷ്‌കുമാറിനെ സ്ഥാനത്ത് നിന്ന് നീക്കി മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ ഉത്തരവിറക്കി. ക്ഷേത്രത്തിലെ ആറാട്ടുത്സവ പ്രദർശന വിപണനമേളയുടെ ലേലത്തുക മുഴുവനും ദേവസ്വത്തിൽ എത്താത്തതിനെ തുടർന്നാണ് നടപടി. ലേലംകൊണ്ടയാൾ നൽകിയ ചെക്ക് അക്കൗണ്ടിൽ പണമില്ലാത്തതിനെ തുടർന്ന് മടങ്ങിയിരുന്നു. ഗിരീഷ്‌കുമാറിനെ സ്ഥാനത്ത് നിന്ന നീക്കിയും ദേവസ്വം ബോർഡ് അസി. കമ്മിഷണർ എൻ.കെ. ബൈജുവിന് വള്ളിയൂർക്കാവ് ഭഗവതി ദേവസ്വം എക്സി. ഓഫീസറുടെ അധികചുമതല നൽകിയുമാണ് ഉത്തരവിറങ്ങിയത്. ക്ഷേത്രത്തിന്റെ പ്രവർത്തനങ്ങൾ മലബാർ ദേവസ്വം ബോർഡ് നിഷ്കർഷിക്കുന്ന രീതിയിലല്ല മുന്നോട്ടു പോകുന്നതെന്ന് ചിലരിൽ നിന്ന് പരാതിയുമുണ്ടായിരുന്നു. പൊതുജനങ്ങളിൽ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലും ദേവസ്വത്തിന് ലഭിക്കേണ്ട ഇരുപത് ലക്ഷത്തോളം രൂപ ലഭിക്കാതതുമായി ബന്ധപ്പെട്ടാണ് നടപടിയെന്ന് ദേവസ്വം ബോർഡ് കമ്മിഷണറുടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി കമ്മിഷണർ കെ.പി. മനോജ്‌കുമാർ പറഞ്ഞു.
വള്ളിയൂർക്കാവ് ക്ഷേത്രത്തിലെ ക്ലാർക്ക് കെ.എ. ശ്രീകേഷിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിട്ടുമുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന ട്രസ്റ്റിബോർഡ് യോഗം ശ്രീകേഷിനെ സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചിരുന്നു. എൻ.കെ. ബൈജു എക്സിക്യുട്ടീവ് ഓഫീസറായി ചുമതലയേറ്റ ശേഷമാണ് ശ്രീകേഷിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. ലേലത്തുക ദേവസ്വം അക്കൗണ്ടിൽ എത്താത്തതിനു പിന്നിൽ ശ്രീകേഷിനും പങ്കുണ്ടെന്ന് ദേവസ്വം ബോർഡ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതിനെ തുടർന്നാണ് നടപടി..
Leave a Reply