കേരള സ്റ്റോറി; തെരഞ്ഞെടുപ്പിൽ വിജയിക്കാൻ വേണ്ടി പടച്ചുവിട്ട കള്ളം: സി. കെ.സുബൈർ
കൽപ്പറ്റ: അടുത്ത വർഷം നടക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിജയിക്കാനൻ വേണ്ടി സംഘപരിവാരം പടച്ചുവിട്ട കള്ളമാണ് ദ കേരള സ്റ്റോറിയെന്ന പ്രോപഗണ്ട സിനിമയെന്ന് മുസ്്ലിം ലീഗ് ദേശീയ സെക്രട്ടറി സി. കെ.സുബൈർ പറഞ്ഞു. ദ കേരള സ്റ്റോറി എന്ന സിനിമയിലൂടെ 32000 പെൺകുട്ടികൾ സിറിയയിലേക്ക് പോയി എന്ന വ്യാജ പ്രചരണം നടത്തി കേരളത്തെ അപമാനിക്കാൻ ശ്രമിക്കുന്ന സംഘ പരിവാരത്തെ, തെളിവ് സമർപ്പിക്കാൻ വെല്ലുവിളിച്ച് യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി കൽപ്പറ്റയിൽ നടത്തിയ തെളിവ് സമർപ്പിക്കൽ കൗണ്ടർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നാം മോദി സർക്കാർ അധികാരത്തിൽ വരുന്നതിന് വേണ്ടി മുസ്ലിം, ഹിന്ദു സമൂഹങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ആസൂത്രണം ചെയ്ത മുസഫർ കാലപം, രാമക്ഷേത്രം തുടങ്ങി വിവിധ വിഷയങ്ങൾ വെറുപ്പിന്റെ രാഷ്ട്രീയത്തിന് ഉപയോഗിച്ചു. അതിന് സമാനമായി സാമൂഹ്യവിഭജനം നടത്തുന്ന നെറികെട്ട രാഷ്ട്രീയമാണ് കേരളാ സ്റ്റോറി സിനിമയിലുള്ളത്. ഇത് കേരളത്തെ ആകെ അപമാനിക്കുന്നതാണെന്നും, 2024 തിരഞ്ഞെടുപ്പിൽ വിജയിക്കാൻ വേണ്ടിയുള്ള ഇത്തരത്തിലുള്ള വ്യാജ പ്രജരണം കൊണ്ട് കേരളത്തിന്റെ മതേതരത്വ മനസ് കളങ്കപ്പെടുത്താൻ കഴിയില്ലെന്നും സി.കെ സുബൈർ പറഞ്ഞു. പ്രശസ്ത എഴുത്തുകാരി പ്രീത പ്രിയദർശിനി മുഖ്യപ്രഭാഷണം നടത്തി. ഗോഡ്‌സെ പഠിച്ച രാമനെയല്ല, മറിച്ച് ഗാന്ധിജി പഠിച്ച രാമനെയാണ് സംഘ പരിവാർ പഠിക്കേണ്ടതെന്ന് മുസ്ലിം ലീഗെടുത്ത നിരവധി രാഷ്ട്രീയ നിലപാടുകൾ ഈ നാട്ടിലെ മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്നതിൽ നിർണായകമായിട്ടുണ്ടെന്നും അവർ പറഞ്ഞു. ജില്ലാ പ്രസിഡന്റ് എം.പി നവാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലീഗ് ജനറൽ സെക്രട്ടറി ടി.മുഹമ്മദ്, ട്രഷറർ യഹ്യാ ഖാൻ തലക്കൽ , യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സാജിദ് നടവണ്ണൂർ , സംസ്ഥാന സെക്രട്ടറി ടി.പി.എം ജിഷാന്, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ എബ്രഹാം, എൽ .ജെ.ഡി സംസ്ഥാന കമ്മിറ്റി അംഗം പി.കെ അനിൽ കുമാർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സി.എച്ച് ഫസൽ സ്വാഗതവും സെക്രട്ടറി പി.കെ ഷൗക്കത്ത് അലി നന്ദിയും പറഞ്ഞു.
Leave a Reply