കോൺഗ്രസ് നേതൃത്വം അഴിമതിയെ ന്യായീകരിക്കുന്നു: സി.പി.എം.
പുൽപ്പള്ളി:
സഹകരണ ബാങ്ക് വായ്പ തട്ടിപ്പിൽ അറസ്റ്റിലായ സജീവൻ കൊല്ലപ്പിള്ളിയുടെ, വെളിപ്പെടുത്തലിലൂടെ വെട്ടിലായ കോൺഗ്രസ് നേതൃത്വം സി.പി.ഐ (എം) നെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിനെ ശക്തമായി പ്രതിരോധിക്കുമെന്ന് സി.പി.എം. പുൽപ്പള്ളി ഏരിയ കമ്മിറ്റി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി .
സഹകരണ ബാങ്കിൽ വായ്പ തട്ടിപ്പിനെക്കുറിച്ച് സഹകരണ വകുപ്പ് നടത്തിയ പരിശോധനയിൽ പുറത്തുവന്നത് 8 കോടി 64 ലക്ഷം രൂപയുടെ ക്രമക്കേടാണ് . എന്നാൽ ഇത് ഇനിയും കൂടിയേക്കാം എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ . ഇത്തരത്തിൽ തട്ടിപ്പിന് കളം ഒരുക്കിയത് മെമ്പർമാരുടെ ഒപ്പ് വ്യാജമായി ഇട്ട് പൊതുയോഗം ഉണ്ടാക്കി വ്യക്തിഗത വായ്‌പ പരിധി 25 ലക്ഷമായി ഉയർത്തിയത് 2014 -ലാണ്. അക്കാലത്ത് കെ.എൽ. പൗലോസ് ബോർ ഡ് അംഗവും ഡി.സി.സി. പ്രസിഡന്റുമായിരുന്നു. ദിലീപ് ഭരണസമിതി അംഗവും മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമായിരുന്നു. അഴിമതിക്ക് കളം ഒരുക്കാൻ വേണ്ടി മാത്രമാണ് ബൈലോ ഭേദഗതി കൊണ്ടുവന്നത്. ബാങ്ക് നഷ്ടത്തിന്റെ വക്കിൽ എത്തിനിൽക്കുന്ന സാഹചര്യത്തിൽ ആയിരുന്നു ഇത്. 2006 – 2011 കാലത്ത് കാർഷിക സബ്സിഡിക്കായി സർക്കാർ അനുവദിച്ച തുകയിൽ വൻ ക്രമക്കേടായിരുന്നു സഹകരണ വകുപ്പ് കണ്ടെത്തിയത് .ഇതിനെ തുടർന്ന് തുക തിരിച്ച് പിടിക്കാൻ ഉത്തരവായി. അന്നത്തെ ബാങ്ക് പ്രസിഡന്റ് കെ.എൽ. പൗലോസ് രണ്ടു കോടി രൂപ ബാങ്ക് അക്കൗണ്ടിൽ നിന്നാണ് തിരിച്ചടച്ചത്. സർക്കാർ കൊടുത്ത പണം എവിടെ എന്ന ചോദ്യത്തിന് ഉത്തരമില്ല. ബാങ്ക് പ്രവർത്തന പരിധിക്ക് പുറത്തുള്ള അരയേക്കർ വയൽ കരസ്ഥലമാണെന്ന് വ്യാജരേഖ ഉണ്ടാക്കിയാണ് വൻ തുക ദിലീപ് വായ്പ സംഘടിപ്പിച്ചത്. സഹകരണ ഓഡിറ്റ് വിഭാഗം തട്ടിപ്പ് കണ്ടെത്തുകയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെടുമെന്ന ഭയത്തിലാണ് ദിലീപ് തുക തിരിച്ചടച്ച് തടിയൂരിയത്. ഈ പണം നൽകിയത് സജീവൻ ആണെന്നാണ് ഇയാൾ വെളിപ്പെടുത്തിയിട്ടുള്ളത്. പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആയിരിക്കെ ആദിവാസികൾക്ക് പോത്തുകുട്ടികളെ വിതരണം ചെയ്തതിൽ വൻ ക്രമക്കേട് നടത്തി വിജിലൻസ് കേസിൽ പ്രതിയായി തലശ്ശേരി വിജിലൻസ് കോടതിയിൽ വിചാരണ നേരിടുന്ന ആളാണ് ദിലീപ് ഇദ്ദേഹത്തിനാണ് അഴിമതി രഹിത പട്ടം നൽകാൻ കെഎൽ പൗലോസ് സിപിഐ എമ്മിനെ പഴിചാരുന്നത് ബാങ്ക് വായ്പത്തടിപ്പിലൂടെ സമ്പാദിച്ച പണത്തിന്റെ പങ്ക് കെഎൽ പൗലോസിനും ദിലീപിനും മണി പാമ്പനാലിലും നൽകിയെന്ന് വെളിപ്പെടുത്തിയത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി അംഗവും ജില്ലാ വൈസ് ചെയർമാനുമായ സജീവനാണ് ഇയാൾ ഈ സ്ഥാനങ്ങളിൽ ഇല്ല എന്ന വാദം പച്ചക്കള്ളമാണ് അഴിമതി വീരനായ ഇയാൾ കഴിഞ്ഞമാസം സുൽത്താൻബത്തേരിയിലെ വഞ്ചനക്ഷത്രം ഹോട്ടലിൽ നടന്ന കെപിസിസി നേതൃയോഗത്തിൽ വോളണ്ടിയർ ആയിരുന്നു എന്ന് മാധ്യമപ്രവർത്തകർ ഉൾപ്പെടെ അറിയാവുന്ന കാര്യമാണ് അഴിമതി വീരന്മാരായ ജയിലിൽ കഴിയുന്ന കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ .കെ . അബ്രഹാം മണ്ഡലം പ്രസിഡന്റ് വി. എം പൗലോസ് . സേവാ ദൾ ജില്ലാ വൈസ് ചെയർമാൻ സജീവൻ കൊല്ലപ്പള്ളി എന്നീ മൂന്ന് നേതാക്കളെയും പാർട്ടി ഇതുവരെ തള്ളി പറയാത്തത് എന്ത് എന്നുള്ളതിന് മറുപടി പറയണം. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ .ഡി .സി .സി . പ്രസിഡണ്ടായിരുന്നു കാലത്താണ് വായ്പ തട്ടിപ്പ് അന്വേഷിക്കുന്നതിനായി കെ.പി.സി.സി .നിയോഗിച്ച ബലറാം കമ്മീഷൻ തെളിവെടുപ്പ് നടത്തിയത്. എന്നാൽ ആ റിപ്പോർട്ട് പുറത്തുവന്നില്ല. നിയമന അഴിമതിയിലും വായ്പ തട്ടിപ്പിലും പങ്കുപറ്റിയ നേതാക്കളുടെ പേരുവിവരം പുറത്തുവരും എന്നായപ്പോൾ എല്ലാം ഒതുക്കി തീർപ്പാക്കി എന്നതും അങ്ങാടി പാട്ടാണ്. ആ കമ്മീഷൻ റിപ്പോർട്ട് അട്ടത്ത് വെച്ചിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണകാലത്ത് സി.പി.ഐ (എം) ശ്രമിച്ചിരുന്നെങ്കിൽ പ്രശ്നം പരിഹരിക്കുമായിരുന്നു എന്നത് ജനങ്ങളെ കബളിപ്പിക്കൽ ആണ് . കേരളത്തിൽ എൽ.ഡി.എഫ്. സർക്കാർ നിലവിലുള്ളതുകൊണ്ടാണ് ഈ കേസ് ഇത്രയും മുന്നോട്ടുപോയത്. പ്രശ്നം പരിഹരിക്കാൻ ബാധ്യതയുണ്ടായിരുന്ന കോൺഗ്രസ് നേതൃത്വം അഴിമതിക്ക് കൂട്ടുനിൽക്കുകയായിരുന്നു. നാല് വർഷം ബാങ്ക് ഭരിച്ചത് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഭരണം നടത്തി എന്നത് അടിസ്ഥാന രഹിതമാണ്. ഇരുപത് മാസം മാത്രമാണ് കമ്മറ്റി ഭരണം നടത്തിയത്. അക്കാലത്ത് ക്രമവിരുദ്ധമായി വിതരണം ചെയ്ത കെ. കെ. എബ്രഹാമിന്റെ ബന്ധുക്കളുടെ ഉൾപ്പെടെ നിരവധി വായ്പുകൾ തിരിച്ചടപ്പിച്ചു. അബ്രഹാം ഉൾപ്പെടെയുള്ള 10 പേരുടെ പേരിലുള്ള സർചാർജ് നടപ്പാക്കാൻ നടപടി സ്വീകരിച്ചു. ഇതിനെതിരെ ഹൈക്കോടതിയിൽ നിന്ന് ഇടക്കാല സ്റ്റേ വാങ്ങുകയായിരുന്നു അബ്രഹാം . ഗ്രൂപ്പ് വ്യത്യാസമില്ലാതെയാണ് ബാങ്ക് നിയമനം, വായ്പത്തട്ടിപ്പ്, പഞ്ചായത്ത് അഴിമതി തുടങ്ങിയ കോടികളുടെ അഴിമതിക്ക് നേതൃത്വം നൽകിയ കോൺഗ്രസ് ജനങ്ങളുടെ മുന്നിലും പാർട്ടി പ്രവർത്തകരുടെ മുന്നിലും പ്രതിസ്ഥാനത്ത് നിൽക്കുകയാണ്. രക്ഷപ്പെടാനുള്ള അവസാന ശ്രമത്തിലാണ് അവർ തട്ടിപ്പിലെ ഇര രാജേന്ദ്രൻ നായർ ആത്മഹത്യ ചെയ്തതിന്റെ ധാർമിക ഉത്തരവാദിത്വത്തിൽ നിന്നും കോൺഗ്രസിന് ഒഴിഞ്ഞുമാറാൻ ആവില്ല . കാലാകാലമായി അധികാരം ഉപയോഗപ്പെടുത്തി അഴിമതിയിലൂടെ കോടികൾ സമ്പാദിച്ചവർ ജനവഞ്ചന തുടരും എന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസത്തെ വാർത്താസമ്മേളനത്തിലൂടെ നേതാക്കൾ വ്യക്തമാക്കിയത്. കേരളത്തിലെ കോൺഗ്രസിലെ പ്രമുഖ നേതാവായിരുന്ന അന്തരിച്ച കെ. കെ. രാമചന്ദ്രൻ മാസ്റ്ററുടെ ആത്മകഥയിലെ അഴിമതി വീരന്മാരായ കോൺഗ്രസ് നേതാക്കൾ ആരൊക്കെയാണെന്ന് ജനങ്ങൾക്കറിയാം. രാജേന്ദ്രൻ നായരുടെ ജീവൻ അപഹരിച്ച ബാങ്ക് വായ്‌പത്തട്ടിപ്പിലെ പണം പങ്ക് പറ്റിയെന്ന് പുറത്തുവന്ന സാഹചര്യത്തിൽ അഴിമതിക്കാരനായ പഞ്ചായത്ത് പ്രസിഡന്റ ടി. എസ്. ദിലീപ് കുമാർ തൽസ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടും,ആരോപണ വിധേയരായവരെയും കേസിൽ പ്രതികളാക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ട് ശക്തമായ പ്രക്ഷോഭത്തിന് സിപിഎം നേതൃത്വം നൽകുമെന്നും നേതാക്കൾ വ്യക്തമാക്കി. സിപിഎം ഏരിയ സെക്രട്ടറി എം എസ് സുരേഷ് ബാബു, രുഗ്മണി സുബ്രഹ്മണ്യൻ , സജി മാത്യു, പ്രകാശ് ഗഗാറിൻ, ടി കെ ശിവൻ ,സി.ഡി അജീഷ്, വി.ജെ. ബേബി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു
Leave a Reply