ക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓർമ്മയിൽ ക്രൈസ്തവർക്ക് ഇന്ന് ഓശാന ഞായർ
കൽപ്പറ്റ: വിശുദ്ധ വാരാചരണത്തിനു തുടക്കം കുറിച്ച് ലോകമെങ്ങും ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കും. സംസ്ഥാനത്തെ എല്ലാ ദേവാലയങ്ങളിലും പ്രത്യേക തിരുക്കര്‍മങ്ങള്‍ നടക്കും. കുരുത്തോലകൾ വഹിച്ചുള്ള പ്രദക്ഷിണം, വിശുദ്ധ കുർബാന, വചനസന്ദേശം എന്നിവയുണ്ടാകും.
ഓശാന എന്നാൽ സ്തുതിപ്പ് എന്നണ് അർത്ഥം. ഹോശന്ന എന്ന ഹെബ്രായ പദത്തിൽ നിന്നാണ് ഓശാന എന്ന വാക്കുണ്ടായത്. ഓശാന ദിവസം ക്രൈസ്തവ വിശ്വാസികൾ കുരിശിലേറ്റപ്പെടുന്നതിന് മുൻപ് ജറുസലേമിലേക്കു കഴുതപ്പുറത്തേറി വന്ന യേശുവിനെ, ഒലിവു മരച്ചില്ലകളും ഈന്തപ്പനയോലകളും വഴിയിൽ വിരിച്ച്, ‘ഓശാന ഓശാന ദാവീദിന്റെ പുത്രന് ഓശാന’ എന്നു പാടി സാധാരണക്കാരായ ജനങ്ങൾ വരവേറ്റ ബൈബിൾ സംഭവത്തെ അനുസ്മരിക്കുന്നു. ഓശാന ഞായറോട് കൂടി ക്രൈസ്തവ സഭകൾ വിശുദ്ധ വാരത്തിലേക്ക് കടക്കുന്നു.
കുരുത്തോലകളുമായി വിശ്വാസി സമൂഹം നഗരവീഥികളിലും ദേവാലയങ്ങളിലും പ്രാർത്ഥനകൾ നടത്തും. ക്രിസ്തുദേവന്റെ ജറുസലം പ്രവേശനത്തെ ജനങ്ങൾ രാജകീയമായി വരവേറ്റതിന്റെ ഓർമയിലാണ് ക്രൈസ്തവ സമൂഹം ഓശാന ഞായർ ആചരിക്കുന്നത്.
എല്ലാ ക്രൈസ്തവ സഭകളിലും കുരുത്തോലയല്ല ഉപയോഗിക്കുന്നതെന്ന് കാണാം. റഷ്യൻ ഓർത്തഡോക്സ് സഭ, യുക്രേനിയൻ ഓർത്തഡോക്സ് സഭ, യുക്രേനിയൻ കത്തോലിക്കാ സഭ തുടങ്ങിയ വിഭാഗങ്ങൾ പുസി വില്ലോ എന്ന ചെടിയാണ് ഓശാന ദിവസം ഉപയോഗിക്കുന്നത്. മറ്റു ചില ഓർത്തഡോക്സ് സഭകളിലാകട്ടെ ഒലിവുമരച്ചില്ലകളും.
കേരളത്തിലെ കത്തോലിക്കരുടെ ഇടയിൽ യേശുവിന്റെ ശിഷ്യന്മാരുമൊത്തുള്ള അന്ത്യ അത്താഴത്തെ അനുസ്മരിക്കുന്ന പെസഹാ വ്യാഴാഴ്ച കാച്ചുന്ന പാലിൽ കുരുത്തോലകൊണ്ടുണ്ടാക്കിയ ചെറിയ കുരിശ് ഇടാറുണ്ട്. അതേ ദിവസം ഉണ്ടാക്കുന്ന പുളിക്കാത്ത അപ്പം അഥവാ ഇൻറിയപ്പത്തിന്റെ നടുവിൽ കുരുത്തോല മുറിച്ചു കുരിശാകൃതിയിൽ വക്കുന്നു. കുരുത്തോല കൊണ്ടുണ്ടാക്കിയ ചെറിയ കുരിശ് പെസഹാ അപ്പത്തിന്റെ നടുവിൽ വെക്കുന്നു.
Leave a Reply