“ലഹരിയിൽ കരിയുന്ന യുവത്വം…!ചിറകറ്റ് സ്വപ്‌നങ്ങൾ…”
കൽപ്പറ്റ : സംസ്ഥാനത്ത് ലഹരി കടത്തുകേസിൽ പ്രതിയാകുന്ന യുവാക്കളുടെ എണ്ണം കൂടുന്നു. മാരക ലഹരിമരുന്നുകള്‍ പിടിമുറുക്കുന്ന സംസ്ഥാനങ്ങളിലൊന്നായി കേരളവും അതിവേഗം മാറുന്നു. പിടിക്കപ്പെടുന്ന മയക്കുമരുന്നുകളുടെ അളവിലെ വര്‍ധന, വില്‍പ്പനക്കാരുടെ എണ്ണത്തിലെ വർധന, വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും ഇടയിലെ അതിവേഗവ്യാപനം എന്നിവയാണ് കേരളത്തെ ഭയപ്പെടുത്തുന്നത്. നിരവധി കുറ്റകൃത്യങ്ങളില്‍ മയക്കുമരുന്ന് മുഖ്യകണ്ണിയായി മാറുകയും ചെയ്യുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ സമീപകാലത്തു കേരളത്തിലുണ്ടായ നിരവധി ആക്രമണങ്ങളില്‍ പ്രതികളുടെ മയക്കുമരുന്ന് ഉപയോഗവും മയക്കുമരുന്നു സംഘങ്ങളുമായുള്ള ബന്ധവും കാരണമായിട്ടുണ്ട്. പ്രണയനൈരാശ്യത്തിന്റെ പകതീര്‍ക്കുന്ന ആക്രമണങ്ങളിലും കൊലപാതകങ്ങളിലും ഉള്‍പ്പെടെ മയക്കുമരുന്നിന്റെ പങ്ക് പുറത്തുവരുന്നുണ്ട്.
മയക്കുമരുന്നും ക്വട്ടേഷന്‍ സംഘങ്ങളും തമ്മിലുള്ള ബന്ധം പലവിധത്തില്‍ പുറത്തുവന്നിട്ടുണ്ട്. മയക്കുമരുന്നിന് അടിമകളാക്കപ്പെടുന്ന ചെറുപ്പക്കാരുടെ എണ്ണം കൂടുന്നതും അവര്‍ മയക്കുമരുന്നു വാഹകരായി മാറുന്നതും വ്യക്തമാക്കുന്ന കേസുകളേറെ. നമ്മുടെ ജില്ലയായ വയനാട്ടിൽ ഈ വർഷം ഇതുവരെ നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്തത്.
കഴിഞ്ഞ ദിവസം മാരക മയക്കുമരുന്നായ എൽ.എസ്.ഡി. സ്റ്റാമ്പുമായി സംസ്ഥാനത്തേക്ക് കടക്കാൻ ശ്രമിച്ച മുംബൈ സ്വദേശിനിയെ പോലീസ് പിടികൂടിയിരുന്നു.
പുതുവർഷാഘോഷത്തിന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിൽ എം.ഡി.എം.എ.യുമായി മലപ്പുറം സ്വദേശികളായ യുവാക്കൾ പിടിയിലായിരുന്നു.
വില്‍പനക്കായി സൂക്ഷിച്ച ലക്ഷങ്ങള്‍ വില മതിക്കുന്ന എം.ഡി.എം.എയുമായി കണ്ണൂര്‍, പാലക്കാട് സ്വദേശികളായ യുവാക്കളെയും സംസ്ഥാനത്തേക്ക് ലഹരി എത്തിക്കുന്ന ശൃംഖലയിലെ മുഖ്യ കണ്ണിയെയും മീനങ്ങാടി പൊലീസ് പിടികൂടി.
348ഗ്രാംഎം.ഡി.എം.എയുമായി സംസ്ഥാനത്തേക്ക് ലഹരി എത്തിക്കുന്ന ശൃംഖലയിലെ മുഖ്യ കണ്ണികളെ പിടികൂടിയിരുന്നു.
ഈ കേസുകളെല്ലാം സൂചിപ്പിക്കുന്നത് യുവാക്കൾക്കിടയിലെ ലഹരി ഉപയോഗവും വിപണനവും സജീവമാകുന്നു എന്ന ഞെട്ടിപ്പിക്കുന്ന കണക്കുകളും, വിവരങ്ങളും ആണ്.
Leave a Reply