വോട്ടിന് കിറ്റ്: ജില്ലാ കലക്ടർക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകി വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി
കൽപ്പറ്റ: കേരളത്തിൽ നാളെ നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ആദിവാസികൾ ഉൾപ്പെടെയുള്ള വോട്ടർമാരെ സ്വാധീനിക്കുന്നതിനായി ബത്തേരി മലബാർ സൂപ്പർ മാർക്കറ്റ്, കൽപ്പറ്റ ഷാലിമാർ സൂപ്പർമാർക്കറ്റ്, മാനന്തവാടി അഞ്ചാം മൈൽ നെഹ്ദ സൂപ്പർമാർക്കറ്റ് തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ഭക്ഷ്യ ധാന്യ കിറ്റുകൾ ശേഖരിച്ച് ജില്ലയിലെ ആദിവാസി കോളനികളിലും മറ്റും വ്യാപകമായി വിതരണം ചെയ്തിട്ടുണ്ടെന്ന് ചൂണ്ടികാട്ടി വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ജില്ലാ കലക്ടർക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകി.
ബി.ജെ.പിയുടെ പ്രവർത്തകരാണ് അവ വിതരണം ചെയ്തിട്ടുള്ളത്. വാഹനങ്ങളുടെ വിവരങ്ങൾ ഉൾപ്പടെ ഇത് സംബന്ധിച്ച വിശദാംശങ്ങൾ പുറത്ത് വന്നിട്ടുമുണ്ട്. മേൽ നടപടി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൻ്റെയും ജനപ്രാതിനിധ്യ നിയമത്തിന്റെയും നഗ്നമായ ലംഘനമാണ്. ഒരു സ്ഥാനാർത്ഥിക്ക് അന്യായമായ രീതിയിൽ ഗുണം ലഭിക്കുന്ന ഈ ചട്ടലംഘനം ബി.ജെ.പി. സ്ഥാനാർഥി കെ. സുരേന്ദ്രന്റെയും അദ്ദേഹത്തിൻ്റെ തിരഞ്ഞെടുപ്പ് എജൻ്റിൻ്റെയും നേതൃത്വത്തിലും മേൽനോട്ടത്തിലുമാണ് നടന്നത് എന്നത് അതീവ ഗൗരവകരമാണെന്ന് പരാതിയിൽ വ്യക്തമാക്കി.
ആയതിനാൽ മേൽ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി സ്ഥാനാർഥിയായ കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ള കുറ്റക്കാർക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘന നടപടിയും ക്രിമിനൽ നടപടികളും ഉണ്ടാകണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Leave a Reply