വിജയപാത… ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മൗത്ത് പെയിന്റിംഗ് കലാകാരന്‍ ഇവിടെയുണ്ട്….
വിജയപാത…
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മൗത്ത് പെയിന്റിംഗ് കലാകാരന്‍ ഇവിടെയുണ്ട്….
പ്രതിസന്ധികളെ സ്വന്തം കഴിവ് കൊണ്ട് നേരിട്ട ജോയൽ എന്ന കലാകാരനെ പരിചയപ്പെടാം..
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മൗത്ത് പെയിന്റിംഗ് കലാകാരനാണ് വയനാട്ടുകാരനായ ജോയല്‍ കെ ബിജു. അയ്യായിരത്തിലധികം ചിത്രങ്ങള്‍ വരച്ചു തീര്‍ത്ത ജോയല്‍ നാടിന്റെ അഭിമാനമായി കഴിഞ്ഞു. മീനങ്ങാടി കാരച്ചാല്‍ കണ്ടമാലില്‍ ബിജു-ടീന ദമ്പതികളുടെ ഇളയ മകനാണ് 15 വയസുകാരനായ ജോയല്‍. സ്‌പൈനല്‍ മസ്‌കുലര്‍ ഡിസ്‌ട്രോഫി എന്ന ജനിതക രോഗം ബാധിച്ച ജോയലിന്റെ ജീവിതം വീല്‍ചെയറില്‍ ഒതുക്കാന്‍ അച്ഛനും അമ്മയും തയ്യാറായിരുന്നില്ല. ജോയലിന്റെ കഴിവിന് നിരവധി അംഗീകാരങ്ങളും ഇതിനോടകം ലഭിച്ചു. ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായുള്ള അഗ്‌നിപഥ് ഷാന്‍ ഇ സമാജ് പുരസ്‌കാരം ജോയലിന് ലഭിച്ചു. കൂടാതെ ഇന്ത്യന്‍ മൗത്ത് ആന്റ് ഫൂട്ട് പെയിന്റ് ആര്‍ട്ടിസ്റ്റ് എന്ന ഭിന്ന ശേഷിക്കാരായ ചിത്രകാരന്മാരുടെ സംഘടനയില്‍ ജോയലിന് അംഗത്വം ലഭിച്ചു. അനവധി കടമ്പകള്‍ കടന്ന് നിരന്തര പ്രയത്‌നത്തിലൂടെയാണ് ജോയലിന് അംഗത്വം ലഭിച്ചത്. ഈ സംഘടനയില്‍ അംഗത്വം ലഭിക്കുന്ന 24ാമതും ഏറ്റവും പ്രായം കുറഞ്ഞ ചിത്രകാരനുമാണ് ജോയല്‍. സ്വിറ്റ്‌സര്‍ലന്‍ഡ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഐ എം എഫ് പി എ ദേശീയതലത്തില്‍ ബാംഗ്ലൂരില്‍ വച്ച് നടത്തിയ ഇന്ത്യന്‍ ആര്‍ട്ടിസ്റ്റ് മീറ്റില്‍ പങ്കെടുക്കാനും ഈ കലാകാരന് അവസരം ലഭിച്ചിരുന്നു. കൂടാതെ കേരള സര്‍ക്കാര്‍ വനിതാ ശിശു വികസന വകുപ്പ് ഏര്‍പ്പെടുത്തിയ കഴിഞ്ഞ വര്‍ഷത്തെ ഉജ്ജ്വല ബാല്യം പുരസ്‌കാരവും ജോയലിനെ തേടിയെത്തി.
ഭിന്നശേഷി എന്നത് മറ്റുള്ളവരില്‍ നിന്ന് അവരെ വ്യത്യസ്തമാക്കുന്ന ഒരുപാട് കാര്യങ്ങള്‍ ഉണ്ടെന്നു തെളിയിച്ച തരികയാണ് ജോയല്‍. കാലം തനിക്ക് തന്ന പരിമിതിയെ ഒരു വെല്ലുവിളിയായി ഏറ്റെടുത്തു സ്വന്തം ഇച്ഛാശക്തികൊണ്ട് വര്‍ണങ്ങള്‍ ചാലിച്ച ലോകം സൃഷ്ടിക്കുകയാണ് ഈ കൊച്ചു കലാകാരന്‍. ബത്തേരി ബി ആര്‍ സിയിലെ ഹോം ബേസ്ഡ് ട്യൂഷന്‍ ആയിരുന്നു തുടക്കത്തില്‍ ആശ്രയം. പരസഹായത്തോടെ അല്പം ചലിക്കുന്ന വിരലുകള്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ക്ക് നിറം നല്‍കാന്‍ കഴിയുമെന്ന് റിസോഴ്‌സ് അധ്യാപികയായ ചന്ദ്രിക വിജയന്‍ മനസ്സിലാക്കി. പിന്നീട് ജോയലിനിലെ ശരിക്കുമുള്ള കഴിവിനെ പുറത്തുകൊണ്ടുവന്നത് കെ രാമചന്ദ്രന്‍ എന്ന കെ ആര്‍ സി തായന്നൂരാണ്. കഴുത്തിന് താഴേക്ക് ചലനശേഷി നഷ്ടമായ ജോയലിന് മൗത്ത് പെയിന്റിംഗ് എന്ന ആശയം അദ്ദേഹം കണ്ടെത്തി. മൂന്ന് മാസം എന്ന ചുരുങ്ങിയ സമയം കൊണ്ട് ഇരുന്നൂറിലധികം ചിത്രങ്ങളാണ് ഗുരു കെ ആര്‍ സി തായന്നൂരിന്റെ ശിക്ഷണത്തില്‍ ജോയല്‍ മൗത്ത് പെയിന്റിംഗിലൂടെ വരച്ച് തീര്‍ത്തത്. കാസര്‍ഗോഡ് സ്വദേശിയായ കെ ആര്‍ സി തായന്നൂര്‍ വയനാട്ടില്‍ വന്നാണ് ചിത്രരചനയുടെ ബാലപാഠങ്ങള്‍ പ്രതിഫലേച്ച പകര്‍ന്ന് നല്‍കിയത്. രണ്ടു വര്‍ഷം മുന്‍പ് ഭിന്നശേഷി ദിനത്തിലാണ് സുല്‍ത്താന്‍ ബത്തേരി ടൗണ്‍ഹാളില്‍ വച്ച് ജോയലിന്റെ ആദ്യത്തെ ചിത്ര പ്രദര്‍ശനം നടത്തിയത്. ഗുരുനാഥന്‍ പകര്‍ന്ന ചിത്രരചനയുടെ ബാലപാഠങ്ങള്‍ അതേ രീതിയില്‍ ഉള്‍ക്കൊണ്ട ജോയല്‍ ഇന്ന് ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Leave a Reply