പ്രതിരോധ കുത്തിവയ്പിന് പിന്തുണയേകിയ ജലീൽ ദാരിമിക്ക് ആദരം
കാവുംമന്ദം: മീസിൽസ് റുബെല്ല പ്രതിരോധ കുത്തിവയ്പ്പിന് പിന്തുണയേകി പ്രവര്‍ത്തിച്ച ജലീല്‍ ദാരിമിയെ ആരോഗ്യ വകുപ്പ് ആദരിച്ചു. കുത്തിവെപ്പിന്‍റെ ഭാഗമായി ചെന്നലോട് യു പി സ്കൂളിൽ ആദ്യഘട്ടത്തിൽ 40% കുട്ടികൾ മാത്രമാണ് കുത്തിവെപ്പെടുത്തത്.. ഇതിനെ തുടർന്ന് തരിയോട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ പിന്തുണയ്ക്കായി ജലീൽ ദാരിമിയെ സമീപിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹം പള്ളിയിൽ വെച്ചു വാക്സിന്‍റെ പ്രാധാന്യത്തെ കുറിച്ച് തുടര്‍ച്ചയായി സംസാരിക്കുകയും രക്ഷിതാക്കളെ നേരിട്ട് കണ്ട് പ്രചാരണം നടത്തുകയുമായിരുന്നു. സ്കൂളിലെ വലിയൊരു ശതമാനം കുട്ടികളും ഇദ്ദേഹം സേവനമനുഷ്ടിക്കുന്ന ചെന്നലോട് സൗത്ത് മഹല്ല് പരിധിയിലായിലാണ്. ഇദ്ദേഹത്തിന്‍റെ ഇടപെടലുകള്‍ക്ക് ശേഷം പിന്നീട് സ്കൂളിൽ നടത്തിയ കുത്തിവയ്പിനെത്തുടർന്ന് 75% കുട്ടികൾ രക്ഷിതാക്കളുടെ താല്‍പ്പര്യ പ്രകാരം തന്നെ കുത്തിവയ്പെടുത്തു. എം ആര്‍ വാക്സിനെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ചിലര്‍ നടത്തുന്ന കുപ്രചരണങ്ങള്‍ വിശ്വസിച്ചാണ് പല രക്ഷിതാക്കളും കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്നതില്‍ നിന്നും പിന്നോട്ട് പോകുന്നത്.വരും തലമുറയെ മാറാ വ്യാധികളില്‍ നിന്നും രക്ഷിക്കാന്‍ തന്നാലാവും വിധം പരിശ്രമിച്ചതാണെന്ന് ഇദ്ദേഹം പറഞ്ഞു. ഈ പ്രവർത്തനങ്ങളെ മാനിച്ച് കൊണ്ട് തരിയോട് സാമൂഹികാരോഗ്യകേന്ദ്രം ബ്ലോക്ക് തല കോൺഫറൻസിൽ വെച്ച് ഇദ്ദേഹത്തെ ആരോഗ്യ വകുപ്പ് ആദരിച്ചു. ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ: വിജേഷ് പൊന്നാടയണിയിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി ചെന്നലോട് സൗത്ത് മഹല്ലില്‍ ഖാസിയായി സേവനമനുഷ്ടിച്ചു വരുന്ന ജലീല്‍ ദാരിമി ബത്തേരി മലവയല്‍ സ്വദേശിയാണ്. ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ. ദിനീഷ്, ഡോ. സുഷമ, ഡോ. കിഷോർകുമാര്‍, ഡോ. അശ്വതി, ഡോ. അജേഷ്, ഡോ. ഹസീന, ഹെൽത്ത് സൂപ്പർവൈസർ സുധാകരൻ, ഹെൽത്ത് ഇൻസ്പെക്ടർ പ്രകാശ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Leave a Reply