പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി ജൂൺ 25 കരിദിനമായി ആചരിച്ചു.
പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി ജൂൺ 25 കരിദിനമായി ആചരിച്ച് കലക്ടറേറ്റ് പടിക്കൽ പ്രതിഷേധിച്ച് യോഗം സംഘടിപ്പിച്ചു. കേരളത്തിൽ നിലവിലുണ്ടായിരുന്ന 9 ലക്ഷം ഹെക്ടർ നെൽവയലുകൾ 1.8 ലക്ഷം ഹെക്ടറാക്കിച്ചുരുക്കിയതിനെയാണ് കേരള മോഡൽ എന്ന് വ്യാഖ്യാനിക്കപ്പെടുക എന്നും അത് പൂർണ്ണമായും ശരിവെക്കുന്ന ഭരണകൂട ഭീകരതയാണ് എൽ.ഡി.എഫ് വികസനത്തിന്റെ പേരിൽ നടപ്പാക്കുന്നത് എന്നും പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി കുറ്റപ്പെടുത്തി.
ഏത് കമ്യൂണിസമാണ്, ഏത് ഗാന്ധിസമാണ് വികസനം എന്നാൽ പാടം നികത്തി നടത്തുന്ന പരിസ്ഥിതി വിരുദ്ധ പ്രവർത്തനമാണ് എന്ന് ഈ വികസന ഭീകരത നടപ്പാക്കും മുമ്പ് ജനങ്ങളോട് പറയാൻ ഭരണകൂടത്തിന് ബാദ്ധ്യതയുണ്ട്.
തിരഞ്ഞെടുക്കപ്പെട്ടവരെ തിരിച്ച് വിളിക്കാൻ നിലവിലുള്ള വ്യവസ്ഥയിൽ സാധ്യമല്ലാത്തതിനാൽ ഇത്തരം കരിനിയമങ്ങളെ കാറ്റിൽ പറത്തുന്ന ജനകീയ പ്രക്ഷോഭങ്ങൾക്ക് മുന്നിട്ടിറങ്ങുവാൻ മുഴുവൻ പ്രകൃതി സ്നേഹികളും ജനാധിപത്യ വാദികളും തയാറാവണമെന്ന് സമിതി ജനങ്ങളോടഭ്യർത്ഥിച്ചു. വർഗ്ഗീസ് വട്ടേക്കാട്ടിൽ, സാം.പി.മാത്യു, ബഷീർ ആനന്ദ് ജോൺ, കെ.വി.പ്രകാശൻ എന്നിവർ പ്രസംഗിച്ചു.
Leave a Reply