ജീവനക്കാരെ പിഴിയരുത്: യു ടി ഇ എഫ്
കൽപ്പറ്റ: സാലറി ചലഞ്ചിന്റെ പേരിൽ ജീവനക്കാരുടേയും അധ്യാപകരുടേയും ശമ്പളം സമ്മതമില്ലാതെ പിടിച്ചുപറിക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് യു ഡി എഫ് അനുകൂല സർവ്വീസ് സംഘടനാ കോർഡിനേഷനായ യു ടി ഇ എഫ് വയനാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ചരിത്രത്തിൽ ആദ്യമായാണ് ഒരു സർക്കാർ വിസമ്മതപത്രം പുറപ്പെടുവിക്കുന്നത്. പ്രളയകാലം മുതൽ നാളിതുവരെ രാപ്പകലില്ലാതെ സേവനം നൽകിയവരാണ് ജീവനക്കാരും അധ്യാപകരും. വിസമ്മതപത്രത്തിന്റെ പേരിൽ പാവപ്പെട്ട ജീവനക്കാരെ ഒറ്റപ്പെടുത്താനുള്ള നീക്കം അപലപനീയമാണ്. പ്രളയദുരിതാശ്വാസത്തിന്റെ പേരിൽ സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ വേതനം ഗുണ്ടാപ്പിരിവിലൂടെ പിടിച്ചെടുക്കാനുള്ള നീക്കം അനുവദിക്കില്ല. എൺപതു ശതമാനം സർക്കാർ ജീവനക്കാരും പരിമിതമായ ശമ്പളത്തോടെ ജോലി ചെയ്യുന്നവരാണ്.
നിത്യനിദാന ചെലവുകളുൾപ്പെടെ മക്കളുടെ വിദ്യാഭ്യാസം, ഭവന വായ്പ, ആരോഗ്യ പരിരക്ഷ തുടങ്ങി ദൈനംദിന ജീവിതത്തിലെ എല്ലാ കാര്യങ്ങളും മുന്നോട്ട് കൊണ്ടു പോകുന്നത് ലഭിക്കുന്ന ശമ്പളം വഴിയാണ്. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിൽ നിന്നുൾപ്പെടെ യാതൊരു നിയമ പരിരക്ഷയുമില്ലാതെ നിർബന്ധിത പിരിവ് അനുവദിക്കുകയില്ല.
സംഭാവന പിടിച്ചു പറിക്കരുത്, പുന:രധിവാസ പ്രവർത്തനങ്ങളിൽ എല്ലാവരേയും പങ്കാളികളാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കൊണ്ട് വയനാട് കളക്ടറേറ്റിനു മുന്നിൽ നടത്തിയ ധർണ്ണ യു ഡി എഫ് ജില്ലാ ജനറൽ കൺവീനർ എൻ.ഡി.അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. യു ടി ഇ എഫ് ജില്ലാ ചെയർമാൻ ഉമാശങ്കർ അധ്യക്ഷത വഹിച്ചു. വിവിധ സംഘടനാ നേതാക്കളായ പി പി മുഹമ്മദ് മാസ്റ്റർ, വി സി സത്യൻ, സി മൊയ്തു, കബീർ കുന്നമ്പറ്റ, സലാം കൽപ്പറ്റ, എസ് അനിൽകുമാർ, മോബിഷ് പി തോമസ്, കെ.പി കുഞ്ഞമ്മദ്, കെ ടി ഷാജി, ആർ രാംപ്രമോദ്, ടി അജിത്ത്കുമാർ, കെ.എ ജോസ്, ലൈജു ചാക്കോ, കെ.എ മുജീബ്, റമീസ് ബക്കർ, പി.എച്ച് അഷറഫ്ഖാൻ, കെ യൂസഫ്, ഗ്ലോറിൻ സെക്വീര, കെ.വി ബിന്ദുലേഖ, നിസാർ കമ്പ, ഇ.ടി റിഷാദ് തുടങ്ങിയവർ സംസാരിച്ചു.
Leave a Reply