മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മദ്യദുരന്തത്തിന് കാരണം മാരക വിഷം: പരിശോധന ഫലം ശനിയാഴ്ച കിട്ടും.
കൽപ്പറ്റ: വയനാട് വെള്ളമുണ്ട വാരാമ്പറ്റ കൊച്ചാറ പുലയ കോളനിയിലെ മദ്യദുരന്തത്തിന് കാരണം മദ്യത്തിൽ കലർന്ന മാരക വിഷമെന്ന് റിപ്പോർട്ട്. വ്യാഴാഴ്ച പരിശോധനക്ക് അയച്ച മദ്യത്തിന്റെ പരിശോധനാ ഫലം കോഴിക്കോട് റീജിയണൽ അനലിറ്റിക് ലാബിൽ നിന്ന് ശനിയാഴ്ച പോലീസിന് കൈമാറും. മദ്യത്തിലൂടെ മാരക വിഷം അകത്ത് ചെന്നാണ് മൂന്ന് പേരും മരിച്ചതെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട് . എന്നാൽ ഇക്കാര്യങ്ങൾ പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ലാബിൽ നിന്നും പരിശോധനാ ഫലം ലഭിക്കാതെ കൂടുതൽ ഒന്നും പറയാനോ അന്വേഷണം നടത്താനോ കഴിയില്ലന്ന് സംഭവം സംബന്ധിച്ച് അന്വേഷണം നടത്തുന്ന മാനന്തവാടി ഡി.വൈ. എസ്.പി. കെ.എം. ദേവസ്യ പറഞ്ഞു.
ഇതിനിടെ തിഗന്നായിക്ക് മദ്യം സമ്മാനമായി നൽകിയ സജിത്തിനെ യായിരുന്നു സന്തോഷ് കൊല്ലാൻ ശ്രമിച്ചതെന്ന് നാട്ടിൽ സംസാരമുണ്ട്. 2014 ൽ മാനന്തവാടിയിൽ സജിത്തുമായി ബന്ധപ്പെട്ട ഒരു വിഷയത്തിൽ ഒരു യുവാവ് ആത്മഹത്യ ചെയ്തിരുന്നു. അന്ന് മരിച്ച യുവാവിന്റെ സഹോദരീ ഭർത്താവാണ് ചൂട്ടക്കടവിൽ സജിത്തിന്റെ വീടിന് സമീപം താമസിക്കുന്ന സ്വർണപ്പണിക്കാരനായ സന്തോഷ്. അളിയന്റെ ആത്മഹത്യക്ക് പ്രതികാരം തീർക്കാൻ സന്തോഷ് സജിത്തിന് നൽകിയ മദ്യത്തിൽ സയനൈഡ് കലർത്തിയെന്ന് സംശയിക്കുന്നതായി നാട്ടുകാർ പറയുന്നു. ഇതറിയാതെ മദ്യപാന ശീലമില്ലാത്ത സജിത്ത് മകൾക്ക് ചരട് മന്ത്രിച്ചു തരുന്ന തിഗന്നായിക്ക് ഈ മദ്യം സമ്മാനമായി നൽകുകയായിരുന്നുവത്രെ. എന്നാൽ ഇതൊന്നും പോലീസ് സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യാത്തതിനാൽ നാട്ടുകാർക്കിടയിൽ ദുരൂഹത വർദ്ധിക്കുകയാണ്. ശനിയാഴ്ച പരിശോധനാ ഫലം വരുന്നത് വരെ കാത്തിരിക്കാനാണ് പോലീസ് പറയുന്നത്.
Leave a Reply