മദ്യദുരന്തം:ഒ.ആര്‍.കേളു എം.എല്‍.എയ്‌ക്കെതിരെ പരാതി നല്‍കുമെന്ന് യുവമോർച്ച
കല്‍പ്പറ്റ: മദ്യദുരന്തം സംബന്ധിച്ച് ആര്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്ത പ്രസിദ്ധീകരിച്ച ദിനപത്രത്തിനും പ്രസ്താവന നടത്തിയ ഒ.ആര്‍.കേളു എംഎല്‍എയ്ക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് യുവമോര്‍ച്ച ജില്ലാ കമ്മിറ്റി.
വെള്ളമുണ്ട വാരാമ്പറ്റ കൊച്ചാറ കാവുങ്കുന്ന് പട്ടികജാതി കോളനിയിലെ തിഗന്നായിയും മറ്റ് രണ്ടുപേരും മരിച്ച സംഭവത്തില്‍ ഇവര്‍ക്ക് മദ്യം നല്‍കിയത് യുവമോര്‍ച്ചയുടെ മുന്‍ ഭാരവാഹിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ സജിത്കുമാര്‍ പഴശ്ശി എന്നാണ് ഒക്‌ടോബര്‍ അഞ്ചിലെ ദേശാഭിമാനി വാര്‍ത്ത. ചെറുപ്പംമുതലേ സജിത് സംഘപ്രവര്‍ത്തകനാണെന്നും സോഷ്യല്‍ മീഡിയയില്‍ ആര്‍എസ്എസിന്റെയും ബിജെപിയുടെയും സജീവ ച്രാരകനാണെന്നുമാണ് പാർട്ടി പത്രം വാർത്ത കൊടുത്തത്. .
സജിത്തിന് ബിജെപിയുമായോ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുമായോ യാതൊരു ബന്ധവുമില്ലെന്ന് സെപ്തംബര്‍ 30ന് തന്നെ സോഷ്യല്‍ മീഡിയയില്‍ ജനങ്ങളുടെ ചോദ്യത്തിന് ഉത്തരമായി യുവമോര്‍ച്ച ജില്ലാ ഭാരവാഹികള്‍ നാട്ടുകാരെ അറിയിച്ചിരുന്നതുമാണ്. ഇതൊന്നും കാണാതെയാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചതെന്ന് വിശ്വസിക്കാനാവില്ലെ.
മാധ്യമ പ്രവര്‍ത്തകരെയും ഈ വിഷയം അന്ന് അറിയിച്ചതാണ്. ദിവസങ്ങള്‍ക്കുശേഷം സജിത് എന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നല്‍കിയ മദ്യം കഴിച്ച് മരിച്ചു എന്നുപറഞ്ഞ് വ്യാജവാര്‍ത്ത നല്‍കുകയാണ് ചെയ്തത്. മദ്യദുരന്തത്തില്‍ മൂന്നുപേര്‍ മരിച്ചതിനല്ല പ്രാധാന്യം, അതിന് കാരണക്കാരന്‍ ആര്‍എസ്എസുകാരന്‍ ആണെന്ന് വ്യാജപ്രചാരണം നടത്തുന്നതിലാണ്. ഇതിനെ നിയമപരമായി നേരിടും.
മാനന്തവാടി എംഎല്‍എ ഒ.ആര്‍.കേളുവും ഇതേ പ്രസ്താവന നടത്തിയിട്ടുണ്ട്. എംഎല്‍എയുമായി ബന്ധപ്പെട്ടപ്പോള്‍ താന്‍ അത്തരത്തില്‍ ഒരു പ്രസ്താവന നല്‍കിയിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എം.എല്‍.എ സത്യപ്രതിജ്ഞാലംഘനം നടത്തിയിരിക്കുന്നു.
എം.എല്‍.എയ്‌ക്കെതിരെ സ്പീക്കര്‍ക്കും ഗവര്‍ണ്ണര്‍ക്കും പരാതി നല്‍കുമെന്ന് യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് അഖില്‍ പ്രേം സി, ജനറല്‍ സെക്രട്ടറിമാരായ പ്രശാന്ത് മലവയല്‍, ജിതിന്‍ ഭാനു എന്നിവര്‍ അറിയിച്ചു.
Leave a Reply