ഒന്നേകാൽ കോടി രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ കുടിവെള്ള പദ്ധതി നോക്കു കുത്തിയായി മാറുന്നു
.
മാനന്തവാടി: ഒരു പ്രദേശത്തുകാരുടെ വർഷങ്ങളായുള്ള മുറവിളികളെ തുടർന്ന് ഒരു കോടി 28 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ കുടിവെള്ള പദ്ധതി നോക്ക് കുത്തിയായി മാറുന്നു. മാനന്തവാടി നഗരസഭ പരിധിയിലെ കല്യോട്ട് കുന്ന് കുടിവെള്ള പദ്ധതിയിൽ നിന്നാണ് നാളിതുവരെയായിട്ടും ഒരു ഹൗസ് കണക്ഷൻ പോലും നൽകാതെ അധികൃതർ നിസ്സംഗ നിലപാട് തുടരുന്നത്.
'കുടിവെള്ള ക്ഷാമം ഏറെ രൂക്ഷമായ പ്രദേശത്ത് ആദിവാസി വിഭാഗത്തിൽപ്പെട്ട 100 ഓളം കുടുംബങ്ങൾ ഉൾപ്പെടെ 500 ഓളം കുടുംബങ്ങളാണ് ഉള്ളത്.ഇവർക്ക് ഹൗസ് കണക്ഷൻ, 15 ഓളം പൊതു ടാപ്പുകളിലേക്ക് വെള്ളം എത്തിക്കൽ എന്നീ ലക്ഷ്യങ്ങളോടെയാണ് പ്രദേശവാസിയായ വ്യക്തി സൗജന്യമായി നൽകിയ സ്ഥലത്ത് 75000 ലിറ്റർ വെള്ളം സംഭരിക്കാവുന്ന ടാങ്ക് ഉൾപ്പെടെയുള്ളവയുടെ നിർമ്മാണം രണ്ടര വർഷം മുമ്പ് പൂർത്തീകരിച്ചത്. ചൂട്ടക്കടവിൽ പ്രവർത്തി പൂർത്തീകരിച്ച പുതിയ കുടിവെള്ള പദ്ധതിയിൽ നിന്ന് ഈ ടാങ്കിലേക്ക് വെള്ളം എത്തിക്കുന്നുണ്ടെങ്കിലും പ്രദേശത്തെ ഒരാൾക്ക് പോലും ഹൗസ് കണക്ഷൻ നൽകുന്നതിനോ അപേക്ഷ സ്വീകരിക്കുന്നതിനോ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്
. രണ്ട് പൊതു കിണറുകളും 6 പൊതു ടാപ്പുകളുമാണ് പ്രദേശത്ത് ഉള്ളത്. വേനൽ കനത്തതോടെ കിണറുകൾ വറ്റുകയും പൊതു ടാപ്പുകളിൽ രണ്ടാഴ്ചയിലധികം വെള്ളം ലഭിക്കാതാവുകയും ചെയ്ത തൊടെ നാട്ടുകാർ വാട്ടർ അതോറിറ്റി ഓഫീസിൽ കുത്തിയിരുപ്പ് സമരം വരെ നടത്തിയിരുന്നു. വർഷങ്ങളായി തുടരുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി എല്ലാ സംവിധാനങ്ങളും സജ്ജമാക്കിയിട്ടും വെള്ളത്തിനായി നെട്ടോട്ടമോടേണ്ട ഗതികേടിലാണ് നാട്ടുകാർ. സ്ഥലം വിട്ട് നൽകിയവർക്കും, പമ്പ് ഹൗസിലേക്ക് വഴി വിട്ട് നൽകിയവർക്കുമെല്ലാം സൗജന്യമായി ഹൗസ് കണക്ഷൻ നൽകുമെന്ന് അധികൃതർ വാഗ്ദാനം നൽകിയിരുന്നുവെങ്കിലും ഒരാൾക്ക് പോലും പ്രവർത്തികൾ പൂർത്തീകരിച്ച് നാളിതുവരെയായിട്ടും കണക്ഷൻ നൽകുന്നതിനുള്ള യാതൊരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ല.
Leave a Reply