പട്ടികവർഗ്ഗ യുവതിക്ക് ഓട്ടോറിക്ഷയിൽ സുഖ പ്രസവം: പൊൻ മണിക്ക് ഓട്ടോയുടെ പേരിട്ട് മാതാപിതാക്കൾ
ആദിവാസി യുവതി ഓട്ടോറിക്ഷയില്‍ പ്രസവിച്ചു. വയനാട് പടിഞ്ഞാറത്തറ കാവര കോളനിയിലെ അമ്മിണിയുടെ മകള്‍ മുപ്പത്തിമൂന്നുകാരിയായ സരിതയാണ് ആശുപത്രിയിലേക്കുള്ള മാർഗ്ഗമധ്യേ ഓട്ടോറിക്ഷയില്‍ പ്രസവിച്ചത്. തിങ്കളാഴ്ച രാവിലെ തേറ്റമലക്ക് സമീപമായിരുന്നു സംഭവം. ആണ്‍കുഞ്ഞിനാണ് സരിത ജന്‍മം നല്‍കിയത്. അമ്മയും കുഞ്ഞും മാനന്തവാടി ജില്ലാ ആശുപത്രിയിലാണ്. സരിതയെ വെള്ളമുണ്ട പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ട് പോകും വഴി ഓട്ടോ ഡ്രൈവറുടെയും സമീപത്തെ വീട്ടമ്മയായ സുമയ്യയുടെയും സന്ദര്‍ഭോചിതമായ ഇടപെടല്‍ കാരണമാണ് സുഖപ്രസവം നടന്നത്. എടവക രണ്ടേനാല്‍ ചെറുവയല്‍ കോളനിയിലെ സുരേഷിന്റെ ഭാര്യയാണ് സരിത.പടിഞ്ഞാറത്തറയിലെ കാവര കോളനിയില്‍ നിന്നും പ്രസവ വേദനയെ തുടര്‍ന്ന് പ്രദേശവാസിയായ സനോജിന്റെ ഓട്ടോറിക്ഷയില്‍ വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പോകും വഴി തേറ്റമലക്ക് സമീപം ഓട്ടോറിക്ഷയില്‍ വെച്ച് പ്രസവിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ സനോജും സമീപത്തെ വീട്ടുകാരനായ മാനന്തവാടി ജില്ലാ ആശുപത്രി എച്ച്.എം.സി. അംഗവുമായ കേളോത്ത് അബ്ദുള്ളയുടെ ഭാര്യ സുമയ്യയുടെയും സന്ദര്‍ഭോചിതമായ ഇടെപടലിനെ തുടര്‍ന്നാണ് സുഖപ്രസവം സാധ്യമായത്. സരിതയും കുഞ്ഞും ജില്ലാ ആശുപത്രിയില്‍ സുഖമായി കഴിയുന്നു. ഓട്ടോയില്‍ പ്രസവിച്ചതിനാല്‍ കുഞ്ഞിന് ഓട്ടോയുടെ പേരായ പൊന്‍മണി എന്ന് പേരിടുമെന്ന് സരിതയുടെ ഭര്‍ത്താവ് സുരേഷ് പറഞ്ഞു.
Leave a Reply