നെന്മേനി കൃഷിഭവനിൽ ഉദ്യോഗസ്ഥയുടെ അറിവോടെ തട്ടിപ്പ്:സംഭവത്തിൽ അന്വേഷണം ആരംഭിച്ചു
വീട്ടുജോലിക്കാരിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് ആനുകൂല്യങ്ങളുടെ തുക വകമാറ്റി നെന്മേനി കൃഷിഭവനിൽ ലക്ഷങ്ങളുടെ തട്ടിപ്പ്.
നെന്മേനി കൃഷി അസിസ്റ്റൻറ് കൃഷ്ണജയ്ക്ക് എതിരായാണ് കൃഷി ഓഫീസർ അനുപമയുടെ പരാതിയെ തുടർന്ന് വകുപ്പുതല അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കൃഷ്ണജ തൻ്റെ സുഹൃത്തും, വീട്ടുജോലിക്കാരിയുമായ സുനിതയെ ബിനാമിയാക്കിയാണ് തട്ടിപ്പ് നടത്തിയത്.
നെല്ല്, കുരുമുളക് തൈകൾ, പച്ചക്കറിതൈകൾ തുടങ്ങിയവയ്ക്ക് സബ്സിഡി ലഭിക്കാനുള്ള ആയിരക്കണക്കിന് അപേക്ഷകളാണ് ദിനംപ്രതി കൃഷി ഭവനിൽ എത്തുന്നത്. അതിനിടയിൽ സുനിതയുടെ പേരിൽ നിരവധി അപേക്ഷകൾ തിരുകി കയറ്റി സബ്സിഡി തുക ബിനാമിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയക്കുന്ന രീതിയിലായിലാണ് തട്ടിപ്പ്.ഇത്തരം നിരവധി അപേക്ഷകൾ കണ്ടപ്പോൾ കൃഷി ഓഫീസർ അനുപമക്ക് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. അപ്പോൾ തന്നെ ജില്ലാ കൃഷി ഡപ്യൂട്ടി ഡയർക്ടർക്ക് പരാതി നൽകി.
അദ്ദേഹത്തിൻ്റെ അന്വേഷണത്തിലും ഓഡിറ്റ് വിഭാഗത്തിൻ്റെ പരിശോധനയിലും ആരോപണം സ്ഥിരീകരിച്ചതായാണ് അറിവ്.എസ് ബി ഐ.അമ്പലവയൽ ശാഖയിലെ സുനിതയുടെ അക്കൗണ്ടിലേക്ക് കാർഷിക സബ്സിഡിയായി എൺപതിനായിരം രൂപയോളം ഇവർ അയച്ചതായി ബേങ്ക് സ്റ്റേറ്റ്മെൻറിൽ വ്യക്തമായി. സുനിതയുടെ നോമിനിയായി ബാങ്കിൽ ഉള്ളത് കൃഷ്ണജയാണ്.
നെന്മേനിയിൽ സുനിതക്ക് ഒരു സെൻ്റ് പോലും ഭൂമിയില്ല. പാട്ടകൃഷി ചെയ്തിട്ടുമില്ല. മീനങ്ങാടി ,അമ്പലവയൽ, പുൽപ്പള്ളി ,മുക്കം, എന്നീ കൃഷി ഓഫീസുകളിലും ക്യഷ്ണജ ജോലി ചെയ്തിട്ടുണ്ട്. സമാന തട്ടിപ്പ് നടത്തിയതിന് അമ്പലവയൽകൃഷി ഓഫീസിൽ നിന്ന് പണിഷ്മെൻ്റ് ലഭിച്ച് തുക തുക തിരിച്ചടപ്പിച്ചിരുന്നു.
കർഷകർക്ക് ഗുണകരമായ നിരവധി പദ്ധതികളും, ആനുകൂല്യങ്ങളും സർക്കാർ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും യഥാർത്ഥത്തിൽ അതിൻ്റെ ഫലം കൃഷിക്കാർക്ക് ലഭിക്കുന്നില്ല എന്നതാണ് വസ്തുത. പണം തിരിച്ചടപ്പിച്ച് തടിയൂരാൻ തട്ടിപ്പ് സംഘം ശ്രമിക്കുന്നുണ്ടെന്നും ഇതിന് ചില സി.പി.എം.നേതാക്കളുടെ പിന്തുണയുണ്ടെന്നും അത് അനുവദിക്കുകയില്ലെന്നും യു ഡി എഫ് നേതാക്കൾ പറഞ്ഞു. കൃഷിഭവൻ ഓഫീസ് മാർച്ചും ധർണയും നടത്തുമെന്നും നേതാക്കൾ അറിയിച്ചു.
തട്ടിപ്പുമായി ബന്ധപ്പെട്ട വാർത്തകൾ ശരിയാണെന്ന് നെന്മേനി കൃഷി ഓഫീസർ അനുപമ പറഞ്ഞു. ബന്ധപ്പെട്ടവർക്ക് പരാതി നൽകിയതായും വരും ദിവസങ്ങളിൽ സമഗ്ര അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
Leave a Reply