ജപ്തി നടപടി : കോൺഗ്രസ് തുടർ പ്രക്ഷോഭത്തിന്
കൽപ്പറ്റ : കർഷകരുടെ മേൽ ജപ്തി നടപടികൾ അടിച്ചേൽപ്പിക്കാനുള്ള ബാങ്കുകളുടെ നിലപാടുകൾക്കെതിരെയും കർഷകരെ രക്ഷിക്കാൻ തയ്യാറാകാത്ത കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ നടപടികൾക്കെതിരെയും ജില്ലയിൽ കോൺഗ്രസ് തുടക്കം കുറിച്ച പ്രക്ഷോഭ പരിപാടികൾ കൂടുതൽ ശക്തമായി മുമ്പോട്ട് കൊണ്ട് പോകാൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി യോഗം തീരുമാനിച്ചു. കൽപ്പറ്റ ലീഡ് ബാങ്കിന് മുമ്പിൽ ഒന്നാം ഘട്ടമെന്ന നിലയിൽ പാർട്ടി ധർണ സംഘടിപ്പിച്ചിരുന്നു. രണ്ടാം ഘട്ടമായി കഴിഞ്ഞ ദിവസം ജില്ലയിലെ 35 മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ ബാങ്കുകൾക്ക് മുമ്പിൽ ധർണ നടത്തി. ഈ സമര പരിപാടികൾക്കൊക്കെ ലഭിച്ച വലിയ ജനപിന്തുണ, കർഷകരുടെ പ്രയാസങ്ങളിൽ കർഷകർക്കൊപ്പം ജില്ലാ കോൺഗ്രസ് കമ്മിറ്റി ശക്തമായിട്ടുണ്ട് എന്ന് തെളിയിക്കുന്നതും ജപ്തി ഭീഷണി മൂലം വയനാട്ടിലെ കർഷകർ എത്രത്തോളം ഭീതിയിലാണ് കഴയുന്നത് എന്നുമാണ് വ്യക്തമാക്കുന്നത്. സമരത്തിന്‍റെ മൂന്നാം ഘട്ടമെന്ന നിലയിൽ പ്രധാനമന്ത്രി, മുഖ്യമന്ത്രി, കേന്ദ്ര – സംസ്ഥാന ധനകാര്യ മന്ത്രിമാർ, കൃഷി മന്ത്രിമാർ എന്നിവർക്ക് പതിനായിരം കത്തുകൾ അയയ്ക്കാനാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നത്. ഇതിൻറെ ജില്ലാതല ഉദ്ഘാടനം മാർച്ച് 10 ന് കൽപ്പറ്റയിൽ നടക്കും. മാർച്ച് 14 ന് ജില്ലയിലെ മുഴുവൻ പോസ്റ്റ് ഓഫീസുകളിൽ നിന്നും കത്തുകൾ അയയ്ക്കും. തുടർന്ന് സർക്കാരുകളുടെ ഇടപെടൽ ഉണ്ടാകാത്ത സാഹചര്യം ഉണ്ടാകുകയും ബാങ്കുകൾ ജപ്തി നടപടികളുമായി മുമ്പോട്ട് പോകുകയും ചെയ്താൽ രാപ്പകൽ സമരവും കളക്ടറേറ്റ് ഉപരോധവും അടക്കമുള്ള സമര പരിപാടികൾക്ക് രൂപം നൽകാനാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നത്.
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന കെ-റെയിൽ വിരുദ്ധ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് മാർച്ച് 7 ന് രാവിലെ 10 മണിക്ക് കലക്ടറേറ്റ് മാർച്ച് നടത്താനും യോഗം തീരുമാനിച്ചു.കലക്ടറേറ്റ് മാർച്ച് കെപിസിസി വൈസ് പ്രസിഡണ്ട് വി.ടി. ബൽറാം എക്സ്-എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. രാവിലെ 9 മണിക്ക് പിണങ്ങോട് ജങ്ഷനിൽ നിന്നും ആരംഭിക്കുന്ന മാർച്ചിൽ ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകർ അണിചേരും.
യോഗത്തിൽ ഡിസിസി പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ എക്സ്-എം.എല്‍.എ. അധ്യക്ഷത വഹിച്ചു. കെ.എൽ.പൗലോസ്, പി.കെ. ജയലക്ഷ്മി, പി.പി. ആലി, കെ.കെ. വിശ്വനാഥൻ മാസ്റ്റർ, വി.എ. മജീദ്, കെ.വി. പോക്കർ ഹാജി, എം.എ. ജോസഫ്, എം.ജി. ബിജു, ഡി.പി. രാജശേഖരൻ, കെ.ഇ. വിനയൻ, സജി പി.ഡി., സി. ജയപ്രസാദ്, ബിനു തോമസ്, അനിൽ എസ്സ് നായർ, ഉമ്മർ കുണ്ടാട്ടിൽ, മാണി ഫ്രാൻസിസ് എന്നിവർ വേദിയിൽ സന്നിധരായിരുന്നു.
Leave a Reply